മതമൈത്രിയുടെ പ്രതീകമായി വെളിനല്ലൂർ ക്ഷേത്രമുറ്റത്ത് മത്സ്യ വ്യാപാരം നടത്തി
Mail This Article
ഓയൂർ ∙ വെളിനല്ലൂർ ശ്രീരാമ ക്ഷേത്ര സമുച്ചയത്തിലുള്ള ഉപദേവനായ ഇണ്ടിളയപ്പൻ ക്ഷേത്രത്തിലെ രോഹിണി ഉത്സവത്തിന്റെ ഭാഗമായി മത്സ്യ വ്യാപാരം നടന്നു. മതമൈത്രിയുടെ പ്രതീകമായി നൂറ്റാണ്ടുകളായി ക്ഷേത്രത്തിനു മുന്നിൽ മുസ്‌ലിം സമുദായക്കാർ നടത്തിവരുന്ന മത്സ്യകച്ചവടത്തിന് ക്ഷേത്ര ഐതിഹ്യവുമായി ബന്ധമുണ്ട്.
പുലർച്ചെ തുടങ്ങുന്ന മത്സ്യ വ്യാപാരം ഉച്ചവരെ തുടർന്നു. വെളിനല്ലൂരും പരിസര പ്രദേശങ്ങളിൽ നിന്നുമായി ആയിരക്കണക്കിന് ജനങ്ങൾ ക്ഷേത്രമുറ്റത്തെത്തി മത്സ്യവും മറ്റ് സാധനങ്ങളും വാങ്ങി മടങ്ങി. ക്ഷേത്ര ദർശന കഴിഞ്ഞു ഭക്തർ ഉപ്പും ചുണ്ണാമ്പും വാങ്ങി വീടുകളിലേക്ക് മടങ്ങി. അടുത്ത വർഷം വരെ ഉപ്പും ചുണ്ണാമ്പും വീടുകളിൽ സൂക്ഷിക്കുന്നതും പതിവാണ്. കാർത്തിക നാൾ മുതൽ കാളവയലിൽ തെക്കേ വയൽ വാണിഭവും നടന്നു. കാർഷിക സംസ്കാരത്തിന്റെ ഭാഗമായിട്ടാണ് തെക്കേ വയൽ വാണിഭം നടത്തുന്നത്. നാട്ടിൽ നെൽക്കൃഷി കുറഞ്ഞതതോടെ കാളക്കൂട്ടങ്ങളുടെ കച്ചവടം കുറയുകയും പോത്തിൻക്കൂട്ടങ്ങളുടെ വിൽപന മാത്രമായി ഇന്ന് ചുരുങ്ങുകയും ചെയ്തു. കാർഷിക ഉപകരണങ്ങളുടെ വിപണനവും വാണിഭത്തിന്റെ ഭാഗമായി നടന്നു.
കൊല്ലം തിരുവനന്തപുരം ജില്ലകളുടെ അതിർത്തി പ്രദേശമാണ് വെളിനല്ലൂർ. ഇത്തിക്കര ആറിനാൽ ചുറ്റപ്പെട്ടു പ്രകൃതി സൗന്ദര്യത്താൽ അനുഗ്രഹീതമായ ക്ഷേത്രപരിസരം കേരളത്തിലെ ശ്രീരാമസ്വാമിയുടെ പ്രതിഷ്ഠയുള്ള പ്രമുഖ ക്ഷേത്രമാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലാണ് ക്ഷേത്രം .