ഇത് ജർമൻ ആണ്, റോഡിൽ കുഴി ഉണ്ടാകില്ല; സാങ്കേതിക വിദ്യ പരിചയപ്പെടുത്തി നിർമാണ കമ്പനി
Mail This Article
കരുനാഗപ്പള്ളി ∙ ജർമൻ സ്റ്റേബിൾ റോഡ് സാങ്കേതിക വിദ്യ പരിചയപ്പെടുത്തി ദേശീയപാത 66 നിർമാണ കമ്പനിയായ വിശ്വ സമുദ്ര എൻജിനീയറിങ് പ്രൈവറ്റ് ലിമിറ്റഡ്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കായംകുളം കൊറ്റുകുളങ്ങര മുതൽ കാവനാട് വരെയാണ് ഇത് ഉപയോഗിക്കുന്നത്.
ദേശീയപാതയിൽ ഉപയോഗിക്കുന്ന ജർമൻ നൂതന സാങ്കേതിക വിദ്യയുടെ നിർവഹണം ഉൾപ്പെടെയുള്ളവ എംഎൽഎ മാരും ജനപ്രതിനിധികളും രാഷ്ട്രീയ കക്ഷി നേതാക്കളും അടങ്ങിയ സർവ കക്ഷി സംഘത്തിനു മുന്നിൽ കമ്പനി പ്രൊജക്ട് ഹെഡ് രാജശേഖരൻ രാമാനുജനും എൻജിനീയർമാരും വിശദീകരിച്ചു. റോഡ് നിർമാണത്തിനു ഉപയോഗിക്കുന്ന ജർമൻ നിർമിത യന്ത്രങ്ങളുടെ പ്രവർത്തനങ്ങൾ സർവകക്ഷി സംഘത്തിനു മുന്നിൽ പ്രദർശിപ്പിച്ചു.
ഗ്രാവലും സിമന്റും ജർമനിയിൽ നിന്നു ഇറക്കുമതി ചെയ്ത മിശ്രിതവും പ്രത്യേക ജർമൻ നിർമിത യന്ത്രങ്ങളിൽ കുഴച്ചാണു റോഡിന്റെ അടിഭാഗത്തെ ഒരു പാളി നിർമിക്കുക. പ്രധാന പാതയുടെയും സർവീസ് റോഡിന്റെയും ടാറിങ്ങിനു മുന്നോടിയായുള്ള ആദ്യ ഘട്ട നിർമാണ രീതി ഇത്തരത്തിലാണ്. പ്രധാന ദേശീയപാതയിൽ 24 സെന്റീമീറ്ററും സർവീസ് റോഡിൽ 28 സെന്റീമീറ്ററും കനം ഈ പാളികൾക്കുണ്ടാകും. ഇതിനു മുകളിലാണു ടാറിങ് നടത്തുക. അടിയിൽ ഇത്തരത്തിലുള്ള ഒരു പാളി നിർമിക്കുന്നതോടെ വർഷങ്ങളോളം റോഡിൽ കുഴി ഉണ്ടാകില്ലെന്നാണു കമ്പനി അധികൃതർ അവകാശപ്പെടുന്നത്. ഇതിന് ഉദാഹരണമായി 6 വർഷങ്ങൾക്കു മുൻപ് ഇതേ കമ്പനി ആനയടിയിൽ നിർമിച്ച റോഡ് ചൂണ്ടിക്കാട്ടുന്നുണ്ട്.
എംഎൽഎമാരായ സി.ആർ.മഹേഷ്, ഡോ.സുജിത് വിജയൻപിള്ള, നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, ഹൈവേ നിർമാണ കമ്പനി എജിഎമ്മുമാരായ ശങ്കരനാരായണ പിള്ള, ഗോപകുമാർ, പ്രൊജക്ട് മാനേജർ ഏകാംബരൻ, ലൈസണിങ് മാനേജർ അബ്ദുൽസലാം, എൻജിനീയർമാരായ മണികണ്ഠൻ, ശരവണൽ, വിഷ്ണുസേനൻ, ഇസ്മായിൽ, പരശുറാം തുടങ്ങിയവർ പങ്കെടുത്തു.