കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫിസിൽ മിന്നൽ പരിശോധന
Mail This Article
കൊല്ലം∙ അനധികൃത നിയമനം വ്യാപകമെന്ന പരാതിയെത്തുടർന്ന് ജില്ലാ കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫിസിൽ മിന്നൽ പരിശോധന. ജില്ലാ എംപ്ലോയ്മെന്റ് ഓഫിസറും സംഘവുമാണു പരിശോധനയ്ക്കെത്തിയത്. നിയമന ഉത്തരവോ മറ്റു രേഖകളോ ഇല്ലാതെ ഇരുപതിലധികം പേരെ ദിവസവേതന അടിസ്ഥാനത്തിൽ നിയമിച്ചുവെന്നാണു പരാതി.
റജിസ്റ്ററിൽ പേരുണ്ട് എന്നത് മാത്രമാണ് ജീവനക്കാരാണ് എന്നതിന് ഏക തെളിവ്. ഒരേ തസ്തികയിൽ ഏഴ് വർഷത്തിലധികമായി ജോലി ചെയ്യുന്നവരാണ് മിക്കവരും. 23000 രൂപയാണ് പരമാവധി ശമ്പളം. പത്താം ക്ലാസ് യോഗ്യത മാത്രമുള്ളവർ പോലും ഇക്കൂട്ടത്തിലുണ്ട്. പ്രധാനപ്പെട്ട ഫയലുകൾ പലതും കൈകാര്യം ചെയ്യുന്നത് ഇവരാണെന്നിരിക്കേ ജനങ്ങൾക്ക് കിട്ടേണ്ട സേവനങ്ങൾ കാര്യക്ഷമമായി ലഭിക്കുന്നില്ല എന്നും പരാതി ഉയർന്നിരുന്നു.
ഓഫിസിൽ എത്തുന്ന തൊഴിലാളികളോട് മോശമായി പെരുമാറുന്നതിനെതിയും മുൻപ് പരാതികൾ ഉണ്ടായിട്ടുണ്ട്. ചീഫ് ഓഫിസിൽ നിന്നാണ് ഇവരുടെ നിയമനം എന്നാണ് അറിഞ്ഞതെന്നും ചട്ടങ്ങൾക്ക് വിരുദ്ധമാണോ എന്ന് അന്വേഷിക്കുമെന്നും വിവരങ്ങൾ ശേഖരിച്ച് വിശദമായ റിപ്പോർട്ട് ഉടൻ കൈമാറുമെന്നും ജില്ലാ എംപ്ലോയ്മെന്റ് ഓഫിസർ എസ്.ജയശ്രീ പറഞ്ഞു.