എംഡിഎംഎ വിൽപനയ്ക്ക് എത്തിയ 2 യുവാക്കൾ അറസ്റ്റിൽ
Mail This Article
അഞ്ചൽ ∙ എംഡിഎംഎയും കഞ്ചാവും കെഎസ്ആർടിസി ബസിൽ കടത്താൻ ശ്രമിച്ച 2 യുവാക്കളെ എക്സൈസ് പിടികൂടി. മലപ്പുറം തിരൂരങ്ങാടി മുന്നിയൂർ വെള്ളിമുക്ക് പടിക്കൽ പലാക്കണ്ടി വീട്ടിൽ ഷംനാദ് (34 ), കാസർകോട് മഞ്ചേശ്വരം പേത്തൂർ പുളിക്കുന്നിൽ വീട്ടിൽ മുഹമ്മദ് ഇമ്രാൻ (29) എന്നിവരാണ് അറസ്റ്റിലായത്. 32 ഗ്രാം എംഡിഎംഎ, 17 ഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തു.
കൊല്ലം – ചെങ്കോട്ട റൂട്ടിൽ സർവീസ് നടത്തുന്ന ബസിൽ ആര്യങ്കാവ് എക്സൈസ് ചെക്ക് പോസ്റ്റ് കടന്നെത്തിയ ഇവരെ തെന്മലയിൽ വച്ചു പുനലൂർ എക്സൈസ് സിഐ കെ.സുദേവന്റെ നേതൃത്വത്തിലാണു പിടിച്ചത്. സംസ്ഥാനാന്തര ലഹരിമരുന്ന് റാക്കറ്റിലെ അംഗങ്ങളാണെന്നു സിഐ അറിയിച്ചു. ജില്ലയുടെ കിഴക്കൻ മേഖലയിൽ സമീപകാലത്തു നടന്ന രാസലഹരി മരുന്ന് വേട്ടയിൽ ഈ കേസിലാണു ഏറ്റവും കൂടുതൽ ലഹരി മരുന്ന് പിടിച്ചെടുത്തത്.
എംഡിഎംഎ തൂക്കി വിൽക്കാനുള്ള ഇലക്ട്രോണിക് ത്രാസ്, ലഹരി ഉപയോഗിച്ചാൽ മറ്റുള്ളവർ മനസ്സിലാക്കാതിരിക്കാൻ കണ്ണിൽ ഒഴിക്കുന്ന ദ്രാവകം, ചുണ്ടിൽ പുരട്ടുന്ന കുഴമ്പ് എന്നിവയും പിടിച്ചെടുത്തതായി എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ ബി. സുരേഷ്, അസി.എക്സൈസ് കമ്മിഷണർ വി. റോബർട്ട് എന്നിവർ അറിയിച്ചു. പ്രിവന്റീവ് ഓഫിസർ എ.അൻസാർ, കെ.പി.ശ്രീകുമാർ, ബി.പ്രദീപ് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ അനീഷ് അർക്കജ്, ഹരിലാൽ, റോബി രാജ്മോഹൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.