കത്തിത്തീർന്നത് ജീവിതമാർഗം; കുടുംബത്തിന്റെ ഏക വരുമാന മാർഗമായിരുന്ന ചായക്കട കത്തിനശിച്ചു
Mail This Article
വെള്ളിമൺ ∙ ഒരു കുടുംബത്തിന്റെ ഏക വരുമാന മാർഗമായിരുന്ന ചായക്കട കത്തിനശിച്ചു. വെള്ളിമൺ വെസ്റ്റ് കൊട്ടാരം മഹാഗണപതി ക്ഷേത്രത്തിന് സമീപം ചായക്കട നടത്തി ഉപജീവന മാർഗം നടത്തിയിരുന്ന അജീഷ് ഭവനിൽ മോഹനൻപിള്ളയുടെ ചായക്കടയാണ് വ്യാഴം അർധരാത്രിയോടെ തീ കത്തി നശിച്ചത്.
കട അടച്ച് വീട്ടിൽ പോയ ശേഷമാണ് സംഭവം. ഷോർട് സർക്യൂട്ടിനെ തുടർന്നാണ് ചായക്കടയിൽ തീ പടർന്നത്. ഷീറ്റ് മേഞ്ഞ കടയുടെ ഉൾവശത്ത് ഉണ്ടായിരുന്ന സകല സാധനങ്ങളും കത്തി നശിച്ചു. പാചകവാതക സിലിണ്ടർ ഇല്ലാതിരുന്നത് അപകടത്തിന്റെ വ്യാപ്തി കുറച്ചു. മേശയിൽ സൂക്ഷിച്ചിരുന്ന പണത്തിനൊപ്പം മോഹനൻപിള്ളയുടെ അധാർ അടക്കമുള്ള സകല രേഖകളും ആശുപത്രി രേഖകളും കത്തി നശിച്ചു.
തീ പടരുന്നത് കണ്ട് സമീപവാസിയാണ് അഗ്നി രക്ഷാ സേനയെ വിവരമറിയിച്ചത്. നാട്ടുകാർ ഓടിക്കൂടിയെങ്കിലും തീ അണയ്ക്കാൻ സാധിച്ചില്ല. കുണ്ടറയിൽ നിന്ന് 2 യൂണിറ്റ് അഗ്നിരക്ഷാ സേനയെത്തിയാണ് അണച്ചത്. പൊലീസ്, പെരിനാട് വില്ലേജ് ഓഫിസ്, കെ.എസ്.ഇ.ബി അധികൃതർ അടക്കമുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തി.