പുനലൂർ തൂക്കുപാലത്തിൽ സഞ്ചാരികളുടെ തിരക്ക്
Mail This Article
പുനലൂർ ∙ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തിയ ശേഷം തുറന്ന പുനലൂർ തൂക്കുപാലത്തിൽ സഞ്ചാരികളുടെ തിരക്കേറി. സന്ദർശനസമയം വൈകിട്ട് ഒരു മണിക്കൂർ ദീർഘിപ്പിച്ചതോടെ സന്ധ്യാസമയങ്ങളിലും കൂടുതൽ പേർ പാലത്തിൽ എത്തുന്നുണ്ട്. ജനത്തിരക്ക് ഏറിയതോടെ കല്ലടയാറിനു കുറുകെയുള്ള പാലം എന്ന നിലയിൽ ഇവിടെ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും സിസിടിവി സംവിധാനം ക്രമീകരിക്കണമെന്നും ആവശ്യം ഉയരുന്നു.
പട്ടണ മധ്യത്തിലെ പാലത്തിന്റെ ഒരു വശത്തുകൂടി കയറി മറുവശത്തുകൂടി കടന്നുപോകാൻ സൗകര്യം ഉള്ളതിനാൽ ആരൊക്കെ വന്നു പോകുന്നു എന്നറിയുന്നതിനും എന്തെങ്കിലും അനിഷ്ട സംഭവം ഉണ്ടായാൽ ഒരു പരിശോധനയ്ക്കും സിസിടിവി സംവിധാനം ഏർപ്പെടുത്തണമെന്നാണ് ആവശ്യം.
നല്ല തിരക്കുള്ള സമയങ്ങളിലും പ്രത്യേകിച്ച് സന്ധ്യാ സമയത്ത് വല്ലപ്പോഴും പൊലീസിന്റെ സാന്നിധ്യം കൂടി തൂക്കുപാലത്തിൽ വേണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്. ജില്ലകൾക്കും സംസ്ഥാനത്തിനും പുറത്തു നിന്നും സംഘങ്ങൾ തൂക്കുപാലം കാണാൻ എത്തുന്നുണ്ട്. മിക്കവരും ഒരു മണിക്കൂറോളം പാലത്തിൽ ചെലവഴിച്ചാണ് മടങ്ങുന്നത്. ഒറ്റയ്ക്കും അല്ലാതെയും തൂക്കുപാലത്തിന്റെ തൂണുകളുടെ പശ്ചാത്തലത്തിലും വിഡിയോ ചിത്രീകരിക്കുകയും സെൽഫി എടുക്കുകയും അല്ലാതെ ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതും പതിവാണ്.
പുനലൂരിന് രാജ്യത്തിനകത്തും പുറത്തും വലിയ മേൽവിലാസം സൃഷ്ടിച്ച ഒരു ഒന്നാണ് ഈ തൂക്കുപാലം. ജില്ലയിലെ തന്നെ ബ്രിട്ടിഷ് ഭരണത്തിന്റെ പ്രധാന ശേഷിപ്പുമാണ് പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകമായ ഈ തൂക്കുപാലം.