കൊല്ലം∙ എമിഗ്രേഷൻ ചെക്പോയിന്റിനായി ഇന്റർനാഷനൽ ഷിപ് ആൻഡ് പോർട്ട് ഫെസിലിറ്റി സെക്യൂരിറ്റി (ഐഎസ്പിഎസ്) കോഡ് പ്രകാരമുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്ന ജോലികൾ കൊല്ലം തുറമുഖത്ത് പൂർത്തീകരിച്ചു. തുറമുഖത്തിനു ചുറ്റും കമ്പിവേലികൾ സ്ഥാപിക്കുന്നതും അത്യാധുനിക സുരക്ഷ ക്യാമറകൾ സ്ഥാപിക്കുന്നതുമായ ജോലികളാണ് പൂർത്തീകരിച്ചത്.
സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയതായുള്ള സംസ്ഥാന തുറമുഖ വകുപ്പ് സെക്രട്ടറിയുടെ റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു അയയ്ക്കും. കേന്ദ്ര ഉദ്യോഗസ്ഥർ നടത്തിയ പരിശോധനകളിൽ തുറമുഖത്തിന്റെ സുരക്ഷ ക്രമീകരണങ്ങളിൽ തൃപ്തരാണെന്ന് മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ്.പിള്ള പറഞ്ഞു. സംസ്ഥാന പോർട്ട് സെക്രട്ടറി മുഖാന്തരം കേന്ദ്ര ആഭ്യന്തര, ഷിപ്പിങ് മന്ത്രാലയങ്ങൾക്ക് റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശാനുസരണം ഫോറിൻ റീജനൽ റജിസ്ട്രേഷൻ ഓഫിസ് (എഫ്ആർആർഒ) സംഘം തുറമുഖം സന്ദർശിച്ചു നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും എമിഗ്രേഷൻ ചെക്ക് പോയിന്റ് സംവിധാനം അനുവദിക്കുന്നത്.
വിദേശ കപ്പലുകൾക്ക് തുറമുഖത്ത് നങ്കുരമിടുന്നതിനും ചരക്ക് നീക്കത്തിനും കപ്പലുകളിൽ എത്തുന്ന വിദേശ വിനോദ സഞ്ചാരികൾക്ക് തുറമുഖം ഉപയോഗിക്കുന്നതിനും ക്രൂ ചെയ്ഞ്ചിനും അടക്കമുള്ള കാര്യങ്ങൾക്ക് ചെക്ക് പോയിന്റ് സംവിധാനം ആവശ്യമാണ്. രാജ്യാന്തര കപ്പൽ പാതയോട് ചേർന്നു നിൽക്കുന്നതും സ്വാഭാവികമായ ആഴമുള്ളതുമായ കൊല്ലം തുറമുഖത്തിന് എമിഗ്രേഷൻ ചെക്ക് പോയിന്റ് സംവിധാനം ലഭിക്കുന്നത് ജില്ലയുടെ വാണിജ്യ, വ്യവസായ, വിനോദ സഞ്ചാര മേഖലകളിൽ വലിയ മാറ്റങ്ങൾ കൊണ്ടു വരും.