ADVERTISEMENT

കൊല്ലം ∙ ദ്രവ–വാതക ഇന്ധന ശേഖരം കണ്ടെത്തുന്നതിന് കൊല്ലത്തിനു സമീപം ആഴക്കടലിൽ അടുത്ത വർഷം മധ്യത്തോടെ പര്യവേക്ഷണം ആരംഭിക്കും. അസം കേന്ദ്രമായ പൊതുമേഖല സ്ഥാപനമായ ഓയിൽ ഇന്ത്യ ലിമിറ്റഡ് ആണ് പര്യവേക്ഷണം നടത്തുന്നത്. ഇന്ധന സാന്നിധ്യം കണ്ടെത്താനായാൽ സംസ്ഥാനത്തിന്റെ സാമ്പത്തിക, വ്യാവസായിക, വികസനത്തിൽ വലിയ കുതിച്ചു കയറ്റമുണ്ടാകും. കൊല്ലം തുറമുഖത്തു നിന്നു 26 നോട്ടിക്കൽ മൈൽ അകലെ പര്യവേക്ഷണം നടത്താനാണ് പദ്ധതി. 5,500 മീറ്റർ വരെ ആഴത്തിൽ ഖനനം ചെയ്യാനാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്.

കൂറ്റൻ കപ്പലും ടഗും ഉപയോഗിച്ചാണ് പര്യവേക്ഷണം. ഭൂകമ്പ മാതൃകയിലുള്ള തരംഗം അടിത്തട്ടിലേക്ക് കടത്തിവിട്ട്, അതിന്റെ തിരിച്ചുള്ള പ്രകമ്പനത്തിന്റെ തോത് ശാസ്ത്രീയമായി വിശകലനം ചെയ്താണ് പര്യവേക്ഷണം നടത്തുന്നത്. ഓയിൽ ഇന്ത്യയുടെ കാക്കിനാട യൂണിറ്റ് ആണ് വിദഗ്ധരെ നിയോഗിക്കുന്നതും യന്ത്രസാമഗ്രികൾ വാടകയ്ക്ക് എടുക്കുന്നതും ഉൾപ്പെടെയുള്ള പ്രവർത്തനം ഏകോപിപ്പിക്കുന്നത്. പര്യവേക്ഷണത്തിന് ആവശ്യമായ കൂറ്റൻ പൈപ്പുകൾ ഉൾപ്പെടെയുള്ള സാമഗ്രികൾ എത്തിക്കുന്നതും ജീവനക്കാർക്കുള്ള ഭക്ഷണം, കുടിവെള്ളം എന്നിവ സംഭരിക്കുന്നതും തുറമുഖം വഴിയായിരിക്കും.

പര്യവേക്ഷണവുമായി ബന്ധപ്പെട്ട് ചില സ്വകാര്യ സ്ഥാപനങ്ങളുടെയും ഓയിൽ ഇന്ത്യയുടെയും പ്രതിനിധികൾ തുറമുഖം സന്ദർശിച്ചു സൗകര്യങ്ങൾ വിലയിരുത്തിയിരുന്നു. പര്യവേക്ഷണത്തിന് നാവിക സേനയുടെ അനുമതി ലഭിച്ചിട്ടുണ്ട്. പര്യവേക്ഷണം നടത്താൻ ലക്ഷ്യമിടുന്ന മേഖലയിൽ 2020 ഡിസംബറിനും 2021 ജനുവരിക്കും ഇടയിൽ പ്രാഥമിക സർവേയിൽ ഇന്ധന സാന്നിധ്യത്തിന്റെ സൂചന ലഭിച്ചിരുന്നു. ആഴക്കടലിൽ ക്രൂ‍ഡ് ഓയിലിന്റെ സാന്നിധ്യമുള്ള 18 മേഖലകൾ സർവേയിൽ തിരിച്ചറിഞ്ഞിരുന്നു എന്നാണ് വിവരം.

പര്യവേക്ഷണത്തിൽ മതിയായ നിലയിൽ ഇന്ധന സാന്നിധ്യം കണ്ടെത്താനായാൽ കൊല്ലം തുറമുഖത്തിനു വലിയ നേട്ടമാകും. ഖനനം ചെയ്യുന്ന ഇന്ധനം സംസ്കരണത്തിനായി കൊണ്ടുപോകുന്നത് കൊല്ലം തുറമുഖം വഴിയായിരിക്കും. ഇന്ധന– പ്രകൃതി വാതക കോർപറേഷൻ നേരത്തെ കൊച്ചിക്കു സമീപം ആഴക്കടലിൽ ഇന്ധന സാന്നിധ്യം കണ്ടെത്താൻ പര്യവേക്ഷണം നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. വാണിജ്യാടിസ്ഥാനത്തിൽ ഖനനം ചെയ്യുന്നതിനുള്ള ഇന്ധന ലഭ്യത ഇല്ലെന്നായിരുന്നു കണ്ടെത്തൽ. കൊല്ലത്ത് വാണിജ്യാടിസ്ഥാനത്തിൽ ഇന്ധന ലഭ്യത ഉണ്ടെന്ന് കണ്ടെത്തിയാൽ മാത്രമെ പദ്ധതി വിജയിക്കുകയുള്ളു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com