സ്‌കൂളുകളിൽ ലഹരി പരിശോധന കർശനമാക്കാൻ നിർദേശം
Mail This Article
കൊല്ലം∙ ജില്ലയിലെ സ്‌കൂളുകൾ കേന്ദ്രീകരിച്ച് ലഹരിമരുന്ന് പരിശോധന കർശനമാക്കാൻ ജില്ലാ കലക്ടർ അഫ്സാന പർവീൺ നിർദേശം നൽകി. സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി കലക്ടറുടെ ചേംബറിൽ വിളിച്ചു ചേർത്ത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നിർദേശം.
സ്‌കൂളുകളുടെ പരിസരത്ത് പൊലീസ്, എക്സൈസ് നിരീക്ഷണം ശക്തമാക്കണം. സമീപത്തെ കടകളിൽ ഉൾപ്പെടെ പരിശോധന നടത്തും. ലഹരി ഉപയോഗത്തിൽ കൂടുതൽ കേസുകൾ വരുന്ന സ്ഥലങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകും. ജൂൺ ആദ്യ വാരം തന്നെ പരിശോധനകളുടെ വിശദമായ റിപ്പോർട്ട് നൽകാനും കലക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രവേശനോത്സവം
ചവറ സർക്കാർ ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിലാണ് ജില്ലയിലെ പ്രവേശനോത്സവ ഉദ്ഘാടനം സംഘടിപ്പിക്കുന്നത്. ജില്ലയിലെ പുസ്തക വിതരണത്തിന്റെ 90 ശതമാനവും പൂർത്തിയായതായി യോഗം വിലയിരുത്തി. ബാക്കിയുള്ളവ രണ്ട് ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കും. യൂണിഫോം വിതരണവും പൂർത്തിയായി. കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് പരിശോധന പുരോഗമിക്കുന്നു. സ്‌കൂൾ പാചക തൊഴിലാളികൾ ഹെൽത്ത് കാർഡ് നിർബന്ധമായി എടുക്കണം.
സ്‌കൂളുകൾക്ക് സമീപമുള്ള റോഡുകളിൽ സുരക്ഷാ സിഗ്‌നലുകൾ, അടയാളങ്ങൾ എന്നിവ സ്ഥാപിക്കും. എല്ലാ സ്‌കൂളുകളിലും ശുചീകരണം പൂർത്തിയാക്കണം. സ്‌കൂൾ പരിസരത്തുള്ള വൈദ്യുത ലൈനുകൾ, ട്രാൻസ്‌ഫോമറുകൾ എന്നിവയുടെ പരിശോധന പൂർത്തിയായി. അസംബ്ലികളിൽ കെഎസ്ഇബി സുരക്ഷാ ബോധവൽക്കരണ ക്ലാസിനും സൗകര്യമൊരുക്കും. വിദ്യാർഥികളുടെ ശാരീരിക മാനസിക സുരക്ഷയെ ബാധിക്കുന്ന ഒന്നിലും വിട്ടുവീഴ്ച ഉണ്ടാകരുതെന്നും യോഗം നിർദേശം നൽകി.
ആരോഗ്യം പ്രധാനം
സ്‌കൂളിലെത്തുന്ന കുട്ടികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ കെ.എസ്. ഷിനു അറിയിച്ചു. കുട്ടികൾക്ക് അപകടം ഉണ്ടാക്കുന്ന തരത്തിലുള്ള ഡസ്‌ക്, ബെഞ്ച്, സ്‌ക്രീനുകൾ എന്നിവ നീക്കം ചെയ്യണം. അടഞ്ഞു കിടന്ന സ്‌കൂളും പരിസരവും വൃത്തിയാക്കണം. കൂടാതെ, സ്‌കൂളിൽ ഇഴജന്തുക്കളുടെ സാന്നിധ്യമില്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. സ്‌കൂളുകളിൽ തയാറാക്കുന്ന ഭക്ഷണം അടച്ചു സൂക്ഷിക്കേണ്ടതും കുട്ടികൾക്ക് കുടിക്കാൻ തിളപ്പിച്ചാറിയ വെള്ളം മാത്രം നൽകേണ്ടതുമാണ്.