സ്കൂൾ കവാടത്തിൽ അപകട ഭീഷണിയായി വൻമരങ്ങൾ; മുറിച്ചു മാറ്റാൻ നടപടിയില്ല
Mail This Article
കുളത്തൂപ്പുഴ∙ ഗവ.യുപി സ്കൂൾ കവാടത്തിൽ അപകട ഭീഷണിയായ നിൽക്കുന്ന വൻമരങ്ങൾ മുറിച്ചു നീക്കണമെന്ന ആവശ്യത്തിന് അധ്യയന വർഷം ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കുമ്പോഴും അവഗണന. വനംവകുപ്പ് തുറക്കുന്ന ഇക്കോ ഷോപ്പിനു സമീപം പാതയോരത്തു മാനം മുട്ടെ വളർന്ന വൻമരങ്ങളുടെ വേരുകൾ ദ്രവിച്ചിട്ടും വനംവകുപ്പിന് അനക്കമില്ല.
നിർമാണം പുരോഗമിക്കുന്ന വനം മ്യൂസിയം കവാടത്തിലെ ചുവടു ദ്രവിച്ച വൻമരങ്ങളും മുറിച്ചു മാറ്റിയിട്ടില്ല. മരങ്ങൾ നിലംപൊത്തിയാൽ എതിർവശത്തെ ആനക്കൂട് മഹാദേവ ക്ഷേത്രത്തിലേക്കാവും വീഴുക. മരങ്ങൾ മുറിച്ചു മാറ്റാൻ ഇതിന്റെ കണക്കെടുത്തു മരാമത്ത് വിഭാഗം വില നിർണയിക്കണം.
മരാമത്ത് നിർണയിക്കുന്ന വിലയ്ക്ക് മരങ്ങൾ കരാർ എടുക്കാൻ ആളില്ലാത്തതാണു മുറിച്ചു മാറ്റുന്നതിലെ പ്രതിസന്ധി. വനംവകുപ്പും മരാമത്തും ബദൽ മാർഗങ്ങൾ കണ്ടെത്താത്തതിനാൽ വൻമരങ്ങളുടെ അപകടക്കെണി തുടരും. പ്രവേശനോത്സവം കണക്കിലെടുത്ത് ശിഖരങ്ങൾ മുറിച്ചു നീക്കാനും നടപടിയില്ല. വെള്ളിയാഴ്ച ഉച്ചയ്ക്ക് മടത്തറ പാതയിൽ മുപ്പതടിപ്പാലത്ത് വൻമരം കടപുഴകി പാതയ്ക്കു കുറുകെ വീണിരുന്നു.