‘തർക്കം തീരാതെ തിങ്കൾക്കരിക്കം’

Mail This Article
കുളത്തൂപ്പുഴ ∙ തെന്മല ഗവ.തടി ഡിപ്പോ ഭൂമിയുമായി ബന്ധപ്പെട്ട റവന്യു – വനം വകുപ്പുകളുടെ തർക്കങ്ങൾ പരിഹരിച്ചിട്ടും തിങ്കൾക്കരിക്കം സ്മാർട് വില്ലേജ് ഓഫിസ് കെട്ടിടനിർമാണം സംബന്ധിച്ച തർക്കങ്ങൾ ഇനിയും അഴിയാക്കുരുക്ക്. വകുപ്പുതല സർവേകൾ നടന്നെങ്കിലും ഭൂമിയുടെ രേഖകൾ ഹാജരാക്കാൻ റവന്യു സർവേ വിഭാഗത്തിനു കഴിയാതെ വന്നതോടെയാണു വനംവകുപ്പ് നടപടികൾ നിർത്തിവച്ചത്. വൈകാതെ തർക്കം പരിഹരിച്ചു കെട്ടിടം പണി തുടങ്ങുമെന്ന പതിവു മറുപടികൾ തുടരുമ്പോൾ വില്ലേജ് ഒാഫിസ് തിങ്കൾക്കരിക്കത്തു നിന്ന് മാറുമെന്ന ആശങ്കയിലാണു നാട്ടുകാർ.
മന്ത്രിതല ചർച്ചകൾക്കായി പി.എസ്.സുപാൽ എംഎൽഎ നിരന്തരം ശ്രമിച്ചിട്ടും ചർച്ചകൾ വഴിമാറുന്നതിലെ കാരണം വ്യക്തമല്ല. തിങ്കൾക്കരിക്കത്ത് കെട്ടിടം പണി തുടങ്ങിയപ്പോൾ ആരംഭിച്ച കുളത്തൂപ്പുഴ സ്മാർട് വില്ലേജ് ഓഫിസ് കെട്ടിടം പണി പൂർത്തിയായി ഉദ്ഘാടനത്തിനു തയാറായിട്ടുണ്ട്. തിങ്കൾക്കരിക്കത്ത് പ്രാദേശിക വികസനത്തിനായി റവന്യു വകുപ്പിനു കൈമാറിയിരുന്ന 8 ഏക്കറിൽ ശേഷിച്ച 5 ഏക്കറിൽ 10 സെന്റ് കൈമാറിയതോടെ വില്ലേജ് ഒാഫിസിനു കെട്ടിടം പണി തുടങ്ങുകയും പിന്നാലെ വനംവകുപ്പ് തർക്കം ഉന്നയിച്ച് തടയുകയുമായിരുന്നു.
സർക്കാർ ബജറ്റിൽ 40 ലക്ഷം രൂപ വകയിരുത്തിയ സ്മാർട് വില്ലേജ് ഓഫിസ് കെട്ടിടം പണിയുടെ തുടക്കത്തിൽ എവിടെ പണിയണം എന്നതിൽ തർക്കം രൂക്ഷമായിരുന്നു. ഏഴംകുളത്തെ വാടകക്കെട്ടിടത്തിലേക്കു മാറ്റിയ വില്ലേജ് ഓഫിസ് തിങ്കൾക്കരിക്കത്തു തന്നെ നിലനിർത്തുന്നതിലായിരുന്നു തർക്കം. പഴയ കെട്ടിടം പൊളിച്ചു പുതിയ കെട്ടിടം പണിയുക അധിക സാമ്പത്തിക ബാധ്യതയാകുമെന്നതിനാൽ തിങ്കൾക്കരിക്കത്തു വിട്ടു കിട്ടിയ ഭൂമിയിലെ 10 സെന്റ് കൈമാറി കെട്ടിടം പണിയാൻ തീരുമാനിക്കുകയായിരുന്നു.
20 വർഷം മുൻപു പ്രാദേശിക വികസനത്തിനു കൈമാറിയ 8 ഏക്കർ സമയപരിധിയിൽ റവന്യു വകുപ്പും പഞ്ചായത്തും ഏറ്റെടുക്കാതെ ഉപേക്ഷിച്ചതോടെ വനംവകുപ്പ് പിന്നീടു സംരക്ഷിത വനഭൂമിയാക്കി മാറ്റുകയായിരുന്നു. 8 ഏക്കറിൽ 3 ഏക്കർ അന്യാധീനപ്പെടുകയും പിന്നീട് അളന്ന് 5 ഏക്കറായി തിട്ടപ്പെടുത്തിയിരുന്നു. പഞ്ചായത്തിന്റെ പ്രാദേശിക വികസനത്തിന് 8 ഏക്കർ റവന്യു വകുപ്പിനു കൈമാറിയെന്ന ഉത്തരവു മാത്രമാണു റവന്യു വകുപ്പിന്റെ പിടിവള്ളി. ഉത്തരവ് അംഗീകരിക്കുന്ന വനംവകുപ്പിനു വേണ്ടതു റവന്യു വകുപ്പിനു ഭൂമി ലഭിച്ചതു സംബന്ധിച്ച സർവേ രേഖകളാണ്.