ആക്രമണത്തിൽ പരുക്കേറ്റു മരിച്ച സുമേഷിന്റെ സംസ്കാരം ഇന്ന്
Mail This Article
പുനലൂർ ∙ കക്കോട് പബ്ലിക് ലൈബ്രറി വാർഷിക ദിനത്തിൽ മുൻ വൈരാഗ്യത്തെ തുടർന്നുള്ള കയ്യാങ്കളിക്ക് ശേഷം സിപിഎം പ്രവർത്തകർ വീട് കയറി നടത്തിയ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ചികിത്സയിലിരിക്കെ മരിച്ച ബിജെപി പുനലൂർ ഈസ്റ്റ് ഏരിയ വൈസ് പ്രസിഡന്റ് കക്കോട് സന്തോഷ് ഭവനിൽ എസ്.സുമേഷിന്റെ മൃതദേഹം ഇന്നു സംസ്കരിക്കും.
ഇന്നു പുനലൂരിൽ വിലാപയാത്രയും നഗരസഭ പ്രദേശത്ത് കരിദിനാചരണവും നടക്കും. ഇന്നലെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ നിന്നു മൃതദേഹം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ, വൈസ് പ്രസിഡന്റുമാരായ പ്രഫ.വി.ടി.രമ, ശിവൻകുട്ടി, പുനലൂർ മണ്ഡലം പ്രസിഡന്റ് ആർ.രഞ്ജിത്ത് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ മൃതദേഹം എത്തിച്ചപ്പോൾ ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാറും മറ്റ് ജില്ലാ, മണ്ഡലം നേതാക്കളും ആർഎസ്എസ് നേതാക്കളും എത്തിയിരുന്നു. ഇന്ന് രാവിലെ 8ന് വിലാപയാത്ര താലൂക്ക് ആശുപത്രിയിൽ നിന്നു തുടങ്ങി പോസ്റ്റ് ഓഫിസ് ജംക്‌ഷൻ, ചെമ്മന്തൂർ, ചൗക്ക വഴി പോസ്റ്റ് ഓഫിസ് ജംക്‌ഷനിൽ എത്തി പട്ടണം ചുറ്റി ടിബി ജംക്‌ഷൻ, ഐക്കരക്കോണം വഴി കക്കോട് ജംക്‌ഷനിൽ എത്തിയശേഷം സുമേഷിന്റെ ഭവനത്തിൽ എത്തിച്ചു വീട്ടുവളപ്പിൽ സംസ്കാരിക്കും.