സംഗീത നാടക അക്കാദമി അവാർഡ് ജേതാക്കൾക്ക് നാടിന്റെ അനുമോദനം
Mail This Article
കരുനാഗപ്പള്ളി ∙ കേരള സംഗീത നാടക അക്കാദമിയുടെ പ്രഫഷനൽ നാടക മത്സര അവാർഡുകൾ നേടിയവർ നാടിന് അഭിമാനമായി. ശബ്ദലേഖനം–തഴവ കുറ്റിപ്പുറം ശ്രീഭവനത്തിൽ റെജി ശ്രീരാഗ്, സംഗീത സംവിധായകൻ, പശ്ചാത്തല സംവിധാനം – കരുനാഗപ്പള്ളി പുള്ളിമാൻ ജംക്‌ഷൻ വിനു ഭവനത്തിൽ ഉദയകുമാർ അഞ്ചൽ, മികച്ച ഗായിക– ഇടക്കുളങ്ങര സ്വദേശി ശുഭ രഘുനാഥ് എന്നിവരാണ് അവാർഡിന് അർഹരായവർ.
33 വർഷമായി റിക്കോർഡിങ് രംഗത്ത് പ്രവർത്തിക്കുന്ന റെജി ശ്രീരാഗ് അഞ്ഞൂറിലധികം നാടകങ്ങൾക്ക് ഇതിനകം റിക്കോർഡിങ് നിർവഹിച്ചിട്ടുണ്ട്. ഉദയകുമാർ അഞ്ചലിനു സംഗീത സംവിധായകനുള്ള അവാർഡ് ആറാം തവണയാണ് ലഭിക്കുന്നത്. മികച്ച ഗായികയ്ക്കുള്ള സംഗീത നാടക അക്കാദമിയുടെ അവാർഡ് തുടർച്ചയായി 2 വർഷവും നേടുന്നത് ശുഭ രഘുനാഥിനെ തേടിയത്തി. കാളിദാസ കലാകേന്ദ്രത്തിന്റെ ചന്ദ്രികയ്ക്കുണ്ടൊരു കഥ പറയാൻ, എറണാകുളം ചൈത്രധാരയുടെ ‘ഞാൻ’ എന്നീ നാടകങ്ങളിലെ ഗാനങ്ങൾക്കാണു അവാർഡ് ലഭിച്ചത്.
സംഗീത നാടക അക്കാദമി അവാർഡുകൾ നേടിയ ഉദയകുമാർ അഞ്ചൽ, ശുഭ രഘുനാഥ്, റെജി ശ്രീരാഗ് എന്നിവരെ സാംസ്കാര സാഹിതി നിയോജക മണ്ഡലം കമ്മിറ്റി ആദരിച്ചു. സി.ആർ.മഹേഷ് എംഎൽഎ ഉപഹാര സമർപ്പണം നടത്തി. എബി പാപ്പച്ചൻ, എസ്.എം.ഇക്ബാൽ, മീനമ്പലം സന്തോഷ്, സജീവ് മാമ്പറ, ബൈജു ശാന്തിരംഗം, ഷെരീഫ് ഗീതാഞ്ജലി , ജി.ബിജു എന്നിവർ പ്രസംഗിച്ചു.
മികച്ച ശബ്ദലേഖനത്തിലുള്ള അവാർഡ് നേടിയ റെജി ശ്രീരാഗിനെ ബിജെപി തഴവ 13–ാം വാർഡ് പ്രവർത്തകർ ആദരിച്ചു. പ്രകാശ് പാപ്പാടി, ജോൺ ഐഡികോൺ, സുനിൽ തൂവശ്ശേരിൽ, രവീന്ദ്രൻപിള്ള, ഹരിദാസ് എന്നിവർ പ്രസംഗിച്ചു.