ബിജെപി നേതാവിന്റെ കൊലപാതകം: നഗരസഭാ കൗൺസിലർ അറസ്റ്റിൽ
Mail This Article
പുനലൂർ ∙ സിപിഎം പ്രവർത്തകർ വീടു കയറി നടത്തിയ ആക്രമണത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന ബിജെപി നേതാവ് കക്കോട് സന്തോഷ് ഭവനിൽ എസ്.സുമേഷ് കൊല്ലപ്പെട്ട സംഭവത്തിൽ ഒന്നാം പ്രതിയും പുനലൂർ നഗരസഭാ കക്കോട് വാർഡ് കൗൺസിലറുമായ സിപിഎമ്മിലെ അരവിന്ദാക്ഷനെ പൊലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കാൽമുട്ടിന്റെ ശസ്ത്രക്രിയയ്ക്കു ശേഷം ചികിത്സയിൽ തുടരുന്ന അരവിന്ദാക്ഷനെ പുനലൂർ എസ്എച്ച്ഓ ടി.രാജേഷ് കുമാർ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പുനലൂർ രണ്ടാം ക്ലാസ് മജിസ്ട്രേട്ട് ലിൻഡ ഫ്ലെക്ച്വർ അരവിന്ദാക്ഷനെ റിമാൻഡ് ചെയ്തു. പ്രതി ആശുപത്രിയിലായതിനാൽ പൂജപ്പുര സെൻട്രൽ ജയിലിലെ പ്രത്യേക സെല്ലിലേക്ക് മാറ്റുന്ന നടപടി ഇന്നോ നാളെയോ ഉണ്ടാകും. കഴിഞ്ഞ മാസം രാത്രി 27ന് രാത്രിയിലും 28ന് പുലർച്ചെയുമാണ് കക്കോട്ട് അനിഷ്ട സംഭവങ്ങൾ ഉണ്ടായത്.
കക്കോട് പബ്ലിക് ലൈബ്രറി വാർഷികം നടക്കുന്ന സമയത്ത് അരവിന്ദാക്ഷൻ ബിജു എന്ന ആളുമായി വാക്കുതർക്കം ഉണ്ടാവുകയും ബിജു അരവിന്ദാക്ഷനെ മർദിക്കുകയും ചെയ്തു. പിന്നീട് ഇതിനെത്തുടർന്നുണ്ടായ സംഘർഷത്തിലാണ് സുമേഷിനു വീട്ടിൽ വച്ച് വെട്ടും കുത്തുമേൽക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഈ മാസം 3ന് വൈകിട്ടാണ് സുമേഷ് മരിച്ചത്. ഈ കേസിൽ മറ്റ് പ്രതികളായ സജികുമാർ, സജിൻ എന്നിവരെ നേരത്തെ റിമാൻഡ് ചെയ്തിരുന്നു.