ഈ റോഡിന് എന്നു ലഭിക്കും ശാപമോക്ഷം?
Mail This Article
തെന്മല ∙ ഒറ്റക്കൽ പള്ളിമുക്കിൽ നിന്ന് ഉറുകുന്നിലേക്കു പോകുന്ന ഒറ്റക്കൽ റെയിൽവേ സ്റ്റേഷൻ റോഡിന് എന്നു കിട്ടും ശാപമോക്ഷം? ഗ്രാമീണറോഡുകൾ നവീകരിക്കാനുള്ള പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജനയുടെ (പിഎംജിഎസ്‍വൈ) അധികൃതർ പറയും ആ ഉത്തരം. തെന്മല പഞ്ചായത്തിലെ 4, 5, 6,7 വാർഡുകളിൽ താമസിക്കുന്നവർ ഉപയോഗിക്കുന്ന വഴിയാണിത്. ഏകദേശം 40 വർഷങ്ങൾക്കു മുൻപാണ് മരാമത്തു വകുപ്പ് ഈ റോഡ് ടാർ ചെയ്തതെന്നാണ് നാട്ടുകാരുടെ ഓർമ. പിന്നീട് ഈ റോഡ് ജില്ലാ പഞ്ചായത്ത് എറ്റെടുത്തിരുന്നു. അതു കഴിഞ്ഞാണു പിഎംജിഎസ്‍വൈ പദ്ധതി പ്രകാരം ഏറ്റെടുത്തിരിക്കുന്നത്.
ആരും പ്രതികരിക്കാത്തതു കൊണ്ടാണ് ഈ റോഡ് താറുമാറായി കിടക്കുന്നതെന്നാണ് നാട്ടുകാരിൽ ഒരാൾ പറഞ്ഞത്. എൻ.കെ.പ്രേമചന്ദ്രൻ എംപിയുടെ ഇടപെടലാണ് പിഎംജിഎസ്‍വൈ പദ്ധതിയിൽ ഈ റോഡ് ഉൾപ്പെടുത്താൻ കാരണം. ഒറ്റക്കൽ മുതൽ ഉറുകുന്നു വരെ 5 കിലോമീറ്ററിൽ അധികം ദൂരമുണ്ട്. അതിൽ ഉറുകുന്നിൽ നിന്നു കുറച്ചുഭാഗം പഞ്ചായത്ത് അധികൃതർ ടാർ ചെയ്തിരുന്നു. അവശേഷിക്കുന്ന 4.2 കിലോമീറ്റർ ദൈർഘ്യമാണു വികസിപ്പിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ്–സെപ്റ്റംബർ മാസങ്ങളിലാണ് ഈ റോഡിലെ മെറ്റൽ ഇളക്കിയിട്ടത്. ഇതോടെ ഈ റോഡിലൂടെയുള്ള യാത്രതന്നെ ദുസ്സഹമായി.
കഴിഞ്ഞ മാസമാണ് മണ്ണും മെറ്റലും ചേർത്ത് ഉറപ്പിച്ചത്. പിന്നീടെത്തിയ മഴയിൽ ഇറക്കമുള്ള ഭാഗത്തെ മണ്ണും മെറ്റലും ഒലിച്ചുപോയി. കയറ്റം ഏറെയുള്ള റോഡിന്റെ ഓരത്താണ് ഈ മേഖലയിലെ പ്രധാന സ്കൂളുകൾ പ്രവർത്തിക്കുന്നത്. 2 സ്കൂളുകളിലുമായി നൂറുകണക്കിനു വിദ്യാർഥികൾ പഠിക്കുന്നുമുണ്ട്. ഇവരെ കൊണ്ടുപോകുന്ന വാഹനങ്ങളുടെ യാത്രയും പ്രയാസത്തിലാണ്. ഒരു ബസുണ്ട്. അല്ലെങ്കിൽ ഇവിടേക്കുള്ള യാത്രയ്ക്ക് ഓട്ടോറിക്ഷകളെയാണ് ആശ്രയിക്കുന്നത്. ഇപ്പോൾ ടാറു ചെയ്താൽ പ്രയോജനമില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ, ടാർ ചെയ്യുമ്പോഴേക്കും മഴയിൽ മെറ്റൽ മുഴുവൻ ഒഴുകിപ്പോേയേക്കും. റോഡ് വികസിപ്പിക്കുമ്പോൾ സൈഡിൽ കരിങ്കല്ലുകൊണ്ടുള്ള സംരക്ഷണ ഭിത്തി നിർമിക്കുമെന്ന പ്രതീക്ഷയിലാണു നാട്ടുകാർ. കൂടാതെ, ഓടയുടെ നിർമാണവും സമയബന്ധിതമായി പൂർത്തിയാക്കണമെന്നും അവർ ആവശ്യപ്പെടുന്നു.