ഉറപ്പുണ്ടോ സുരക്ഷയ്ക്ക്? അപകടങ്ങൾ തുടർക്കഥ; സുരക്ഷാ സംവിധാനങ്ങളില്ലാതെ തൊഴിലുറപ്പ് ജോലി
Mail This Article
കൊല്ലം ∙ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്യുന്നതിനിടെയുള്ള അപകടങ്ങൾ ജില്ലയിൽ തുടർക്കഥയാവുന്നു. സുരക്ഷാ സജ്ജീകരണങ്ങളോ ഉപകരണങ്ങളോ ഇല്ലാത്തതും ബോധവൽക്കരണം നടത്താത്തതുമാണ് അപകടങ്ങൾ സംഭവിക്കാൻ കാരണം. കഴിഞ്ഞ ദിവസം കരുനാഗപ്പള്ളി തൊടിയൂർ ഗ്രാമപ്പഞ്ചായത്ത് 23–ാം വാർഡ് വെളുത്തമണൽ ജംക്‌ഷന് സമീപം വീട്ടുപുരയിടത്തിൽ തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടെയാണ് ഇടക്കുളങ്ങര എബി ഭവനത്തിൽ ഭാരതിക്ക് പാമ്പുകടിയേറ്റത്. ഉടൻ വിവിധ ആശുപത്രികളിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല.
ജില്ലയിൽ 2.26 ലക്ഷം തൊഴിലാളികളാണ് തൊഴിലുറപ്പ് പദ്ധതിയിലൂടെ തൊഴിലെടുക്കുന്നത്. കാടു പിടിച്ച ഇടങ്ങളിലും തോടുകളിലുമെല്ലാം പണിയെടുക്കുന്ന തൊഴിലുറപ്പ് തൊഴിലാളികൾക്ക് ആവശ്യമായ ബൂട്ടും കയ്യുറയും ലഭ്യമാക്കാൻ സാധിക്കാത്തതാണ് പാമ്പു കടി പോലുള്ള അപകടങ്ങൾ വർധിക്കാൻ കാരണം. സുരക്ഷാ സംവിധാനങ്ങൾ വാങ്ങി നൽകാൻ വ്യവസ്ഥയില്ലെന്നാണ് ചിലയിടങ്ങളിലെ അധികൃതരുടെ വാദം. എന്നാൽ ഇവ വാങ്ങാനായി പണം നീക്കിവച്ച പഞ്ചായത്തുകളും ജില്ലയിലുണ്ട്. ഇവ ലഭ്യമായാലും ഉപയോഗിക്കാത്ത തൊഴിലാളികളും കുറവല്ല. കൃത്യമായ ബോധവൽക്കരണവും ഈ കാര്യത്തിൽ അനിവാര്യമാണ്. ജോലി സ്ഥലത്ത് അപകടം സംഭവിച്ചാൽ ആശുപത്രി ചെലവും വാഹന കൂലിയും നൽകണമെന്ന വ്യവസ്ഥയും പലപ്പോഴും പാലിക്കപ്പെടുന്നില്ല.
ഒട്ടേറെ പേർക്ക് ഇതിനോടകം പാമ്പുകടിയേറ്റിട്ടുണ്ട്. ഇരുപതിലേറെ പേർക്ക് എലിപ്പനി ബാധിച്ചു. തെരുവ് നായകളുടെ കടിയേറ്റ സംഭവവും ഉണ്ടായിട്ടുണ്ട്. രോഗങ്ങൾ വരാതിരിക്കാനും പകർച്ചവ്യാധികൾ പിടിപെടാതിരിക്കാനുമുള്ള പ്രതിരോധ ഗുളികകളും പലരും കഴിക്കുന്നില്ല. ജില്ലയിലെ വിവിധ ഇടങ്ങളിലെ തൊഴിലുറപ്പ് തൊഴിലാളികൾ പ്രതികരിക്കുന്നു,