ദേശീയപാത 744ലെ അപകടക്കെണികൾ; സ്കൂൾ തുറന്നതോടെ ഏതു സമയത്തും അപകടഭീഷണി
Mail This Article
തെന്മല ∙ കൊല്ലം തിരുമംഗലം ദേശീയപാത 744ലെ തെന്മല ഹൈറേഞ്ചിൽ ഗതാഗതത്തിനു വാരിക്കുഴിയായി 4 ഇടങ്ങൾ. ഭീഷണി പരിഹരിച്ചില്ലെങ്കിൽ സുരക്ഷ അതീവ അപകടത്തിൽ ആണെന്നു പൊലീസ് പറയുന്നു. ഇതു സംബന്ധിച്ച് ദേശീയപാത അധികൃതർക്കു നൽകിയ മുന്നറിയിപ്പുകളിൽ നടപടിയില്ല. തെന്മല പത്തേക്കർ ഭാഗങ്ങളിൽ വീതികുറവായ വശം തകർന്ന രണ്ടിടങ്ങളിൽ സ്കൂൾ തുറന്നതോടെ ഏതു സമയത്തും അപകടഭീഷണിയുണ്ട്.
ആര്യങ്കാവ് ഇടപ്പാളയത്ത് കാലവർഷത്തിൽ മണ്ണിടിഞ്ഞു തകർന്ന ഭാഗം സംരക്ഷണഭിത്തി നിർമിക്കാതെ തട്ടിക്കൂട്ടു പണി നടത്തിയിട്ടിരിക്കുകയാണ്. ഇവിടം വീണ്ടും തകർച്ചാഭീഷണിയിൽ ആയതോടെ ദേശീയപാതയിൽ ഗതാഗതം വീണ്ടും തലവേദനയായി. തെന്മല പതിമൂന്നുകണ്ണറ പാലത്തിനു സമീപം വശത്തു കൊക്കയും കഴുതുരുട്ടിയാറുമുള്ള ഭാഗത്താണു നാലാമത്തെ കെണി.
ഇവിടെ സ്ഥാപിച്ച സുരക്ഷാ വേലിയിൽ ഭൂരിഭാഗവും അപകടത്തിൽ തകർന്നിട്ടും നവീകരിച്ചിട്ടില്ല. സുരക്ഷാ വേലികൾ തകർന്ന മറ്റിടങ്ങളിലും മറിച്ചല്ല സ്ഥിതി വിശേഷം. പത്തേക്കർ പാതയിൽ വശം ഇടിഞ്ഞു തകർന്ന ഭാഗം പണി നടക്കുന്നതായി മുന്നറിയിപ്പു നൽകിയിട്ടുണ്ടെങ്കിലും ഇതേവരെ പണി തുടങ്ങിയിട്ടില്ല. ഇടപ്പാളയത്ത് വശത്ത് സുരക്ഷാ വേലി സ്ഥാപിച്ചു കയ്യൊഴിഞ്ഞ ഇടിഞ്ഞ ഭാഗം സംരക്ഷണ ഭിത്തി കെട്ടിയില്ലെങ്കിൽ കാലവർഷത്തിൽ വീണ്ടും പണിയാകും.