ADVERTISEMENT

കൊല്ലം∙ എസ്എൻഡിപി യോഗത്തിന്റെ  നേതൃത്വത്തിൽ വിദ്യാഭ്യാസ നവോത്ഥാനത്തിനു തുടക്കമിട്ട കൊല്ലം ശ്രീനാരായണ കോളജ് പ്ലാറ്റിനം ജൂബിലി ശോഭയിൽ. രാജ്യത്തിനു സ്വാതന്ത്ര്യം ലഭിച്ച് 10 മാസം പിന്നിട്ടപ്പോൾ ആരംഭിച്ച കോളജിന്റെ എഴുപത്തിയഞ്ചാം പിറന്നാൾ 17 ന്. വിദ്യാപീഠം സ്ഥാപിക്കാൻ പറ്റിയ സ്ഥലം എന്ന് നാരായണ ഗുരു അഭിപ്രായപ്പെട്ട സ്ഥലത്താണ്, എസ്എൻഡിപി യോഗത്തിന്റെ നേതൃത്വത്തിലുള്ള ആദ്യ കലാലയം സ്ഥാപിച്ചത്. അടിസ്ഥാന ജനവിഭാഗത്തിന് ഉന്നത വിദ്യാഭ്യാസത്തിന് അവസരം ഇല്ലാതിരിക്കെയാണ്, 1944ൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ ആർ. ശങ്കർ കോളജ് സ്ഥാപിക്കാൻ ശ്രമം തുടങ്ങിയത്.

സി ഫോർ കോളജ്......... കൊല്ലം എസ്എൻ കോളജ് കെട്ടിടത്തിന്റെ ആകാശ ദൃശ്യം. സി മാതൃകയിലാണ് കോളജ് കെട്ടിടം നിർമിച്ചിരിക്കുന്നത്.

എസ്എൻഡിപി യോഗത്തിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗവും തുടർന്നു നടന്ന 41–ാം വാർഷിക പൊതുയോഗവും ഒന്നാം ഗ്രേഡ് കോളജ് സ്ഥാപിക്കാൻ തീരുമാനിച്ചു. അതുവരെ 5 മിഡിൽ സ്കൂൾ മാത്രമായിരുന്നു യോഗത്തിന് ഉണ്ടായിരുന്നത്.  കോളജ് സ്ഥാപിക്കാൻ ആവശ്യമായ ധനസമാഹരണം നടത്താൻ കഴിയുമോ എന്നറിയുന്നതിന് ഒരു ദിവസത്തെ പരിപാടി ആസൂത്രണം ചെയ്തു. ആരെയും നിർബന്ധിക്കാതെ ഒരു ലക്ഷം രൂപ സമാഹരിക്കാൻ ആയിരുന്നു തീരുമാനം. രാവിലെ 8നു തുടങ്ങി വൈകിട്ട് 5നു സമാപിച്ച യജ്ഞത്തിൽ ഒരു ലക്ഷം എന്ന ലക്ഷ്യം കൈവരിക്കാൻ കഴിഞ്ഞതായി ആർ.ശങ്കറിന്റെ മകൻ മോഹൻ ശങ്കർ പറയുന്നു.

തുടക്കം വനിതാ കോളജ് പ്രവർത്തിക്കുന്നിടത്ത്

എസ്എൻ വനിതാ കോളജ് പ്രവർത്തിക്കുന്ന സ്ഥലത്താണ് എസ്എൻ കോളജിന്റെ തുടക്കം. ദിവാൻ സർ സി.പി.രാമസ്വാമി അയ്യരെ ആർ.ശങ്കർ പലതവണ സമീപിച്ചതിനെ തുടർന്ന് 27.10 ഏക്കർ സ്ഥലം അനുവദിച്ചു. 1946 ഡിസംബർ 16നു നടപടി പൂർത്തിയാക്കി സ്ഥലം യോഗത്തിനു കൈമാറി. 1947 ഏപ്രിൽ 17ന് യോഗം പ്രസിഡന്റ് എം.ഗോവിന്ദൻ ശിലാസ്ഥാപനം നടത്തി.1948 ജൂൺ 17നു സത്യഭാമ എന്ന വിദ്യാർഥിനിക്ക് തിരുവിതാംകൂർ മുഖ്യമന്ത്രി പട്ടം താണു പിള്ള പ്രവേശനം നൽകി ഉദ്ഘാടനം നടത്തി. തുടക്കത്തിൽ വിവിധ ഗ്രൂപ്പുകളിലായി 505 വിദ്യാർഥികൾക്ക് പ്രവേശനം നൽകി. ഇവരിൽ 7 പേർ പെൺകുട്ടികൾ. 1949ൽ ബിരുദ കോളജ് ആയി ഉയർത്തി.

ഉൽപന്ന പിരിവ് 

കോളജ് കെട്ടിട നിർമാണത്തിനു ധനം സ്വരൂപിക്കാനുള്ള ബുദ്ധിമുട്ട് മറികടന്നത് ഉൽപന്ന പിരിവിലൂടെ ആണ്. പ്രവർത്തകർ വീടുകൾ കയറി ഉൽപന്നം സംഭരിച്ചു. പ്രഗത്ഭരായ അധ്യാപകരെ നിയമിച്ചു. പ്രഫ.എൻ.ആർ.രാമചന്ദ്ര അയ്യർ ആയിരുന്നു ആദ്യ പ്രിൻസിപ്പിൽ. സി.വി.രാമന്റെ സഹപാഠി ഡി.ഗോപാലൻ, ഡോ.പി.സി.അലക്സാണ്ടർ, പ്രഫ.കെ.ജെ.മാത്യു തരകൻ, കെ.എസ്.ബി.ശാസ്ത്രി തുടങ്ങിയവരെയാണ് ആദ്യം നിയമിച്ചത്. കുട്ടികളുടെ എണ്ണം വർധിച്ചതോടെ പെൺകുട്ടികൾക്ക് മാത്രമായി 1951 ജൂലൈ 11നു വനിതാ കോളജ് ആരംഭിച്ചു. 1952ൽ എസ്എൻ ട്രസ്റ്റ് സ്ഥാപിച്ചപ്പോൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ട്രസ്റ്റിന് കൈമാറി.1954 ൽ നിലവിലുള്ള സ്ഥലത്തേക്കു എസ്എൻ കോളജ് മാറ്റി.

4,000 വിദ്യാർഥികൾ, ഇരട്ട അംഗീകാരം 

ബിരുദ, ബിരുദാനന്തര വിഭാഗത്തിൽ 4,000 വിദ്യാർഥികളുള്ള കോളജിന് പ്ലാറ്റിനം ജൂബിലി വർഷത്തിൽ ദേശീയതലത്തിൽ ഇരട്ട അംഗീകാരം. നാക് എ പ്ലസ് അക്രഡിറ്റേഷനും  കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലത്തിന്റെ എൻഐആർഎഫ് റാങ്കും ആണ് ലഭിച്ചത്. ജില്ലയിൽ എൻഐ ആർഎഫ് റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഏക കലാലയമാണ് ഇത്. ഓരോ വിദ്യാഭ്യാസ വർഷവും ബിരുദതലത്തിൽ ശരാശരി 50 പേർക്കും ബിരുദാനന്തര തലത്തിൽ  57 പേർക്ക് റാങ്ക് ലഭിക്കുന്നുണ്ട്. മൂന്നു നില കെട്ടിടത്തിന്റെ ഉയരത്തിൽ നിർമിച്ച ഗുരുപീഠത്തിൽ നാരായണ ഗുരുവിന്റെ പ്രതിമ സ്ഥാപിക്കുന്നതിനുള്ള അവസാന ഒരുക്കത്തിലാണ്.

മികവിന്റെ കേന്ദ്രം

ഏഴര പതിറ്റാണ്ടിനിടയിൽ കേരളത്തിലെ സാമൂഹിക, രാഷ്ട്രീയ,സാഹിത്യ, വൈജ്ഞാനിക. കായിക മേഖലകളിൽ പ്രഗത്ഭരുടെ വലിയ നിരയെയാണ് എസ്എൻ കോളജ് സംഭാവന ചെയ്തിട്ടുള്ളത്. സാഹിത്യകാരന്മാരായ ഒ.എൻ.വി കുറുപ്പ്, തിരുനല്ലൂർ കരുണാകരൻ,പുതുശ്ശേരി രാമചന്ദ്രൻ, നടൻ തിലകൻ, ഒ.മാധവൻ, കാഥികൻ വി.സാംബശിവൻ, ചിത്രകാരൻ പാരിസ് വിശ്വനാഥൻ, ഇൻഫോസിസ് സ്ഥാപകൻ എസ്.ഡി.ഷിബുലാൽ, രാഷ്ട്രീയ നേതാക്കളായ എം.എ.ബേബി, അടൂർ പ്രകാശ്. എം.മുകേഷ്, രാജ്മോഹൻ ഉണ്ണിത്താൻ, ഒളിംപ്യൻ പി.ആർ.ശ്രീജേഷ്  തുടങ്ങി വലിയൊരു നിരയുണ്ട്. മുൻ രാഷ്ട്രപതിമാരായ ആർ. വെങ്കിട്ടരാമൻ, ഹമീദ് അൻസാരി, പ്രധാനമന്ത്രി ആയിരുന്നപ്പോൾ എ.ബി.വാജ്പേയി, ഉപരാഷ്ട്രപതി ഹാമിദ് അൻസാരി എന്നിവർ കോളജിൽ വിവിധ ചടങ്ങുകൾക്ക് എത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com