മഴയിൽ കിഴക്കൻ മേഖലയിൽ നാശം

Mail This Article
കടയ്ക്കൽ ∙ മഴയിൽ കിഴക്കൻ മേഖലയിൽ നാശം. കടയ്ക്കൽ ചന്ത ജംക്‌ഷനിൽ വെള്ളം കയറി. ചിതറ കൊല്ലായിൽ കിളിത്തട്ട് മഹേഷ് ഭവനിൽ മഹേഷിന്റെ വീട് ഭാഗികമായി തകർന്നു. രണ്ടു ദിവസമായി തോരാതെ പെയ്യുന്ന മഴയിൽ കിഴക്കൻ മേഖലയിൽ വൻ നാശത്തിന് ഇടയാക്കുമെന്ന ആശങ്കയുണ്ട്.
കടയ്ക്കൽ ചന്ത ജംക്‌ഷനിൽ ജില്ലാ പഞ്ചായത്ത് പണം ഉപയോഗിച്ചു അശാസ്ത്രീയമായി തണ്ണീർ പന്തലിന് കെട്ടിടം നിർമിച്ചതാണ് വെള്ളക്കെട്ടിന് ഇടയാക്കിയത്. പാരിപ്പള്ളി മടത്തറ റോഡിന്റെ വശത്താണ് കെട്ടിടം . നിർമാണം പൂർത്തിയാക്കിയില്ല. വെള്ളം ഒഴുകുന്നതിന് ഉണ്ടായിരുന്ന സ്ഥലം അടച്ച് കെട്ടിടം നിർമിച്ചതാണ് വിനയായത്. കടയ്ക്കൽ, ഇട്ടിവ, ചടയമംഗലം, നിലമേൽ, ചിതറ പഞ്ചായത്തുകളിൽ ഗ്രാമീണ റോഡുകൾ പലതും മഴയിൽ തകർന്നു.
മടത്തറ റോഡിൽ കാഞ്ഞിരത്തുംമൂട്ടിൽ ജലഅതോറിറ്റി പൈപ് ഇടാൻ കുഴിച്ച കുഴി നേരെ മൂടിയില്ല.. ഇത് അപകടത്തിന് വഴിയൊരുക്കുന്നു. ചടയമംഗലം ഇട്ടിവ ഇളമാട് പഞ്ചായത്തുകളിൽ കടന്നു പോകുന്ന ഇത്തിക്കരയാറ്റിൽ ജല നിരപ്പ് ഉയർന്നു. തോടുകളിൽ വെള്ളം ഉയർന്നു കൃഷിയിടങ്ങളിൽ കയറി. ചോഴിയക്കോട് ഭാഗത്ത് കല്ലടയാറിൽ വെള്ളം ഉയർന്നു.