ADVERTISEMENT

കൊല്ലം∙ കിഫ്ബി ഫണ്ടിൽ നിന്നുള്ള 124 കോടി രൂപ വിനിയോഗിച്ച് ജില്ലാ ആശുപത്രിയിൽ നിർമിക്കുന്ന കെട്ടിടങ്ങളുടെ നിർമാണം ഏപ്രിൽ ആദ്യം തുടങ്ങിയേക്കും. കരാർ ഉറപ്പിച്ച പശ്ചാത്തലത്തിൽ പഴയ കെട്ടിടങ്ങൾ പൊളിച്ചു നീക്കിത്തുടങ്ങി. ആർഎംഒ ക്വാർട്ടേഴ്സ് ഉൾപ്പെടെയുള്ള 12 പഴയ കെട്ടിടങ്ങളാണു പൊളിക്കുന്നത്. നാലെണ്ണം പൊളിച്ചു നീക്കുന്നതിനുള്ള കരാറുകൾ ഉറപ്പിച്ചതായി ആശുപത്രി അധികൃതർ പറഞ്ഞു. കെട്ടിട അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത് ഉൾപ്പെടെയാണു കരാർ. 2026 അവസാനത്തോടെ നി‍ർമാണം പൂർത്തിയാക്കണം.

നിലവിലെ ബ്ലഡ് ബാങ്ക്, ഡയാലിസിസ് യൂണിറ്റ്, മനോരോഗ ചികിത്സാ വിഭാഗം, സ്റ്റോർ, മോർച്ചറി തുടങ്ങിയ ഉൾപ്പെടുന്ന കെട്ടിടങ്ങളാണ് പൊളിച്ചു നീക്കുന്നത്. കെട്ടിടങ്ങൾ പൊളിക്കുന്നതിനൊപ്പം അവിടെ ലഭ്യമായിരുന്ന സേവനങ്ങൾ ആശുപത്രിയുടെ മറ്റു ഭാഗങ്ങളിലേക്കു മാറ്റും. നിലവിലെ ഡയാലിസിസ് യൂണിറ്റ്, ബ്ലഡ് ബാങ്ക്, സ്റ്റോർ തുടങ്ങിയവ കാഷ്വൽറ്റിയുടെ മുകളിലെ നിലയിലേക്കു മാറ്റാനാണ് ഉദ്ദേശിക്കുന്നത്. 

പുതിയ നിർമാണം
ഏകദേശം അഞ്ച് ഏക്കറിലാണ് ജില്ലാ ആശുപത്രി. സ്ഥലപരിമിതി മൂലമാണ് ഉയരത്തിലേക്കുള്ള നിർമാണത്തിനു തീരുമാനിച്ചത്. 2.35 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലാണ് നിർമാണം നടക്കുക. 10 നിലയിൽ വാർഡ് ടവർ, 7 നിലയിൽ ഡയഗ്‌നോസ്റ്റിക് സെന്റർ, 3 നിലയിൽ യൂട്ടിലിറ്റി ബ്ലോക്ക് എന്നിവയും കന്റീൻ, മോർച്ചറി എന്നിവയ്ക്കായി പ്രത്യേക കെട്ടിടങ്ങളും നിർമിക്കും.

ജില്ലാ ആശുപത്രിയിലെ സേവനങ്ങൾ പലയിടങ്ങളിലായി ചിതറിക്കിടക്കുന്നത് രോഗികളെയും ജീവനക്കാരെയും ഏറെ ബുദ്ധിമുട്ടിലാക്കിയിരുന്നു. അതിനു പരിഹാരം എന്ന നിലയിലാണ് പുതിയ കെട്ടിടങ്ങളുടെ രൂപകൽപന. പുതിയ കെട്ടിടങ്ങളെയും പഴയ കെട്ടിടങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന പാലം, മാലിന്യ സംസ്കരണ പ്ലാന്റ് എന്നിവയും പദ്ധതിയിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com