സംശയങ്ങൾ ഒഴിയാതെ കൊല്ലത്തെ ട്രാൻസിറ്റ് ഹോം; കോൺസൻട്രേഷൻ ക്യാംപ് അല്ലെന്ന് അധികൃതർ

Mail This Article
കൊല്ലം ∙ വിദേശ രാജ്യങ്ങളിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാർക്കായി സംസ്ഥാന സർക്കാർ കൊല്ലത്ത് കോൺസൻട്രേഷൻ ക്യാംപ് തുടങ്ങിയിട്ടുണ്ടെന്ന വിവാദത്തിനിടെ ശ്രദ്ധാകേന്ദ്രമായി ജില്ലയിലെ കൊട്ടിയത്തെ ട്രാൻസിറ്റ് ഹോം. കേന്ദ്രം പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതിനെതിരെ പ്രതിഷേധം ശക്തമാവുന്ന സമയത്താണ് കൊല്ലത്ത് കോൺസൻട്രേഷൻ ക്യാംപ് തുറന്നെന്ന ആരോപണം ഉയർന്നത്. പൗരത്വ ഭേദഗതിയുമായി ട്രാൻസിറ്റ് ഹോമിന് ബന്ധമൊന്നുമില്ലെന്ന് സർക്കാർ വൃത്തങ്ങൾ അവകാശപ്പെടുന്നുണ്ടെങ്കിലും ഇതേച്ചൊല്ലി സംശയങ്ങളും നിലനിൽക്കുന്നു.
ജില്ലയിൽ കൊട്ടിയത്ത് സാമൂഹിക നീതി വകുപ്പിന്റെ കീഴിൽ ആരംഭിച്ചതാണ് ട്രാൻസിറ്റ് ഹോം. ട്രാൻസിറ്റ് ഹോമിന് പൗരത്വ ഭേദഗതി നിയമവുമായി ബന്ധവുമില്ലെന്ന് സാമൂഹിക നീതി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. നൈജീരിയൻ സ്വദേശികളായ 2 പേർ കേരള ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നു ലഭിച്ച ഉത്തരവ് പ്രകാരം സ്ഥാപിച്ചതാണ് ട്രാൻസിറ്റ് ഹോം. അനധികൃതമായി രാജ്യത്ത് തുടരുന്ന വിദേശികളെ പാർപ്പിക്കാൻ സംവിധാനമൊരുക്കണമെന്ന കേന്ദ്രത്തിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇവർ കോടതിയെ സമീപിച്ചത്. തുടർന്നു ആഭ്യന്തര വകുപ്പിന്റെ കീഴിൽ തൃശൂർ വിയ്യൂർ ജയിലിൽ താൽക്കാലിക സംവിധാനം ഒരുക്കിയിരുന്നു.
പിന്നീട് സാമൂഹിക നീതി വകുപ്പിനെ സർക്കാർ ഈ സംവിധാനം ഏൽപിച്ചു. തുടർന്നു എല്ലാ ജില്ലയിലെയും സാമൂഹിക നീതി വകുപ്പിനോട് ട്രാൻസിറ്റ് ഹോം സ്ഥാപിക്കാനുള്ള സ്ഥലം കണ്ടെത്താനാകുമോ എന്നു സർക്കാർ അന്വേഷിച്ചിരുന്നു. എയർപോർട്ട് അടുത്തുള്ള തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകൾക്കാണ് പ്രാധാന്യം നൽകിയിരുന്നതെങ്കിലും ആവശ്യമായ സ്ഥലം കണ്ടെത്താൻ ഈ ജില്ലകൾക്ക് സാധിച്ചില്ല. തുടർന്നാണ് താൽക്കാലികമായി ജില്ലയിലെ കൊട്ടിയത്ത് ട്രാൻസിറ്റ് ഹോം സ്ഥാപിക്കുന്നതെന്നാണ് ഔദ്യോഗിക ഭാഷ്യം. തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് 60 കിലോമീറ്റർ ദൂരമാണ് ഇവിടെ നിന്നുള്ളത്.
ട്രാൻസിറ്റ് ഹോം വാടകക്കെട്ടിടത്തിൽ
കൊട്ടിയം മയ്യനാട് റോഡിൽ മയ്യനാട് പഞ്ചായത്തിന്റെ പരിധിയിൽ വാടക കെട്ടിടത്തിലാണ് ട്രാൻസിറ്റ് ഹോം. എന്തുകൊണ്ട് കൊട്ടിയത്തെ വാടകക്കെട്ടിടം തിരഞ്ഞെടുത്തു എന്ന ചോദ്യത്തിനു വ്യക്തമായ മറുപടി ഇല്ല. അനധികൃതമായി രാജ്യത്ത് തങ്ങുന്ന വിദേശ പൗരൻമാരെ പാർപ്പിക്കാനുള്ള ഈ ഇടം 2022 നവംബറിലാണ് ആരംഭിക്കുന്നത്. കുറ്റകൃത്യങ്ങളിൽപെട്ടു തടവുശിക്ഷയുടെ കാലാവധി തീർന്ന ശേഷം വിദേശത്തേക്ക് മടങ്ങാനിരിക്കുന്നവരും ലഹരിമരുന്ന് കേസുകളിലും പാസ്പോർട്ട് കേസുകളിലും കുടുങ്ങുന്നവരെയുമെല്ലാം കേസ് അവസാനിക്കുന്ന വരെ പാർപ്പിക്കാനെന്ന പേരിലാണ് തുടങ്ങിയത്.
5000 ചതുരശ്ര അടിയിൽ 5 വലിയ മുറികളോട് കൂടിയ ഇരുനില വാടകക്കെട്ടിടമാണ് ട്രാൻസിറ്റ് ഹോം ആയി പ്രവർത്തിക്കുന്നത്. ഔട്ട് ഹൗസ്, ഭക്ഷണശാല എന്നിവയും ഇവിടെയുണ്ട്. ഒരു ലക്ഷത്തിലേറെ രൂപയാണത്രെ പ്രതിമാസ വാടക. എസ്ഐ ഉൾപ്പെടെ 3 പൊലീസ് ഉദ്യോഗസ്ഥരും സുരക്ഷാ ജീവനക്കാരും കെയർടേക്കർ, ഹോം മാനേജർ, പാചകക്കാർ തുടങ്ങിയവരും ട്രാൻസിറ്റ് ഹോമിലുണ്ട്. 20 പേർക്ക് തങ്ങാനുള്ള നിലയിലാണ് ഇവിടെ സജ്ജീകരിച്ചതെങ്കിലും 29 പേർ ഇപ്പോഴുണ്ട്. പൊതുജനങ്ങൾക്കോ മാധ്യമങ്ങൾക്കോ ഇവിടേക്ക് പ്രവേശനമില്ല.
വീട്ടുതടങ്കലിന് സമാനമായ സജ്ജീകരണമാണ് ഇവിടെയുള്ളത്. തടവിലുള്ള വിദേശ പൗരൻമാർക്ക് ബന്ധുക്കളുമായി സംസാരിക്കാനും മൊബൈൽ ഉപയോഗിക്കാനുമെമെല്ലാം സ്വാതന്ത്ര്യമുണ്ടായിരിക്കും. എന്നാൽ ഈ കെട്ടിടത്തിന് പുറത്തേക്കുള്ള സഞ്ചാര സ്വാതന്ത്ര്യം ഉണ്ടായിരിക്കില്ല. കേസുകളിൽ വിഡിയോ കോൺഫറൻസ് വഴിയാണ് ഇവർ കോടതിയിൽ ഹാജരാവുക.
അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ ഇവരെ ഇവിടെ നിന്നു പുറത്തിറക്കാറുള്ളൂ. കോടതി വിധിയുടെ അടിസ്ഥാനത്തിൽ വരുന്നവരെ മാത്രമാണ് ഇവിടെ പാർപ്പിക്കുന്നത്. ഇതുവരെ വന്ന വിദേശ തടവുകാരിൽ 5 പേർ ഇതിനോടകം അവരുടെ രാജ്യത്തേക്ക് മടങ്ങിയിട്ടുണ്ട്. സ്ഥാപനത്തിന് സ്ഥിരം കെട്ടിടം നിർമിക്കാനുള്ള ശ്രമങ്ങൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്. എയർപോർട്ടിന് ഏറ്റവും അടുത്തുള്ള സ്ഥലമായിരിക്കും ഇതിനു തിരഞ്ഞെടുക്കുക.
ആകെ 29 പേർ
∙ശ്രീലങ്ക – 11
∙ബംഗ്ലദേശ് – 9
∙നൈജീരിയ – 5
∙അഫ്ഗാനിസ്ഥാൻ – 1
∙മാലദ്വീപ് – 1
∙വെനസ്വേല – 1
∙എൽസാൽവദോർ – 1