പ്ലാച്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് താമസക്കാർ ഒഴിയുന്നു ജീവിതം ‘ഫ്ലാറ്റ് ’

Mail This Article
പുനലൂർ ∙ നഗരസഭ പ്ലാച്ചേരി വാർഡിൽ ലൈഫ് മിഷൻ ഭവന സമുച്ചയ പദ്ധതിയിൽ കഴിഞ്ഞ വർഷം കമ്മിഷൻ ചെയ്ത ഫ്ലാറ്റിൽ നിന്ന് താമസക്കാർ ഒഴിഞ്ഞ് പോകുന്നതായി ആക്ഷേപം. സ്ഥലം ഏറ്റെടുപ്പ് മുതൽ അഴിമതി ആരോപണങ്ങൾ ഉയർന്നിരുന്നു. 2023 ഏപ്രിൽ 8ന് ആണ് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാറ്റ് ഉദ്ഘാടനം ചെയ്തത്.
ഒരു വർഷം പോലും ആകും മുൻപ് താമസക്കാർ കൂട്ടത്തോടെ ഒഴിഞ്ഞു പോകുകയാണ്. കൃത്യമായ ശുദ്ധജല വിതരണം ഇല്ല. കുഴൽ കിണറിലെ ഓര് നിറഞ്ഞ വെള്ളമാണ് പമ്പ് ചെയ്തു വിതരണം ചെയ്യുന്നത്.
ചുറ്റുപാടും കാടുകയറി ഇഴജന്തുക്കളുടെ വാസസ്ഥലമായി മാറി. ഓടകൾ തകർന്നതു മൂലം മലിനജലം പരന്ന് ഒഴുകുന്നു. മാലിന്യം ശേഖരിക്കാൻ ഫ്ലാറ്റിന്റെ പിന്നിൽ സ്ഥാപിച്ചിരിക്കുന്ന പ്ലാസ്റ്റിക് വീപ്പകളിലെ മാലിന്യം പുഴുവരിക്കുന്നത് മൂലം ദുർഗന്ധം വമിക്കുന്നു.
ശുചിമുറി മാലിന്യവും മലിന ജലവും സംസ്കരിക്കുന്നതിനായി സ്ഥാപിച്ച പ്ലാന്റ് തകരാറിലാണ്. തുടങ്ങിയ കാരണങ്ങളാണ് ഫ്ലാറ്റ് ഒഴിയാൻ താമസക്കാർ ചുണ്ടിക്കാട്ടുന്നത്. ശുദ്ധജലവും ശുദ്ധവായുവും ലഭിക്കാത്തതുമൂലം താമസക്കാരിൽ പലരും രോഗങ്ങൾക്ക് അടിമകളാകുന്നതായും ആരോപണം ഉണ്ട്.
സമരത്തിന് ഒരുങ്ങി ബിജെപിയും യുവമോർച്ചയും
ഫ്ലാറ്റിലെ താമസക്കാർ മനുഷ്യരാണ് എന്ന പരിഗണന പോലും പുനലൂർ നഗരസഭയും സർക്കാർ സംവിധാനങ്ങളും കാട്ടുന്നില്ലെന്ന് ബിജെപിയും യുവമോർച്ചയും ആരോപിച്ചു.ഇതു സംബന്ധിച്ച ആരോപണങ്ങൾ എല്ലാം യുഡിഎഫ് സഹായത്തോടെ എൽഡിഎഫും എംഎൽഎയും തള്ളിക്കളയുകയായിരുന്നു.
നഗരസഭയിൽ ക്രിയാത്മകമായ പ്രതിപക്ഷം ഇല്ലാത്തതാണ് ഭരണപക്ഷത്തിന്റെ ധൈര്യം. അഴിമതിയുടെ കേന്ദ്ര ബിന്ദുവായി പുനലൂർ നഗരസഭ മാറി. ഇതിനെതിരെ ബിജെപി ശക്തമായ സമരപരിപാടികൾക്ക് രൂപം നൽകും.
പുനലൂർ എംഎൽഎയുടെ സമ്മതത്തോടെ എൽഡിഎഫ് നടത്തുന്ന ജനദ്രോഹ നടപടികൾ പ്രതിഷേധാർഹമാണെന്നും ബിജെപി പുനലൂർ മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് പരവട്ടം, യുവമോർച്ച മണ്ഡലം പ്രസിഡന്റ് സുബീഷ് സുരേന്ദ്രൻ എന്നിവർ പറഞ്ഞു.