ആശ്രാമം മൈതാനം കീഴടക്കി ലഹരി മാഫിയ; സാമൂഹികവിരുദ്ധർ രാത്രി താവളമാക്കുന്നു

Mail This Article
കൊല്ലം ∙ ലഹരി ഉപയോഗിക്കുന്നവരുടെയും സാമൂഹികവിരുദ്ധരുടെയും താവളമായി ആശ്രാമം മൈതാനം മാറുന്നതായി പരാതി. രാത്രി ഇവിടെ തമ്പടിക്കുന്ന ചിലർ മൈതാനത്തെ സാമൂഹികവിരുദ്ധ കേന്ദ്രമാക്കി മാറ്റുന്നുവെന്നാണ് പരാതി . കാറുകളിലും മറ്റു വാഹനങ്ങളിലും വരുന്ന പലരും മൈതാനത്തിനുള്ളിലും പുറത്തുമായി വാഹനം പാർക്ക് ചെയ്ത ശേഷം മദ്യവും മറ്റു ലഹരി സാധനങ്ങളും ഉപയോഗിച്ച ശേഷം കുപ്പികളും മാലിന്യവും മൈതാനത്തോ റോഡിലോ നടപ്പാതയിലോ ഉപേക്ഷിക്കും.
രാവിലെയും വൈകിട്ടും നടക്കാനെത്തുന്നവർക്ക് ഈ കുപ്പികൾ സൃഷ്ടിക്കുന്ന വെല്ലുവിളി ചെറുതല്ല.മാലിന്യവും തെരുവുനായ്ക്കളും സൃഷ്ടിക്കുന്ന പ്രശ്നങ്ങൾക്കു പുറമേയാണ് പൊട്ടിയ ഈ കുപ്പിച്ചില്ലുകൾ ഉണ്ടാക്കുന്ന അപകടങ്ങൾ. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഈ മാസം ജില്ലയിലെത്തിയതിന്റെ ഭാഗമായി ആശ്രാമം മൈതാനം ശുചീകരിക്കുകയും വേലി കെട്ടി സംരക്ഷിക്കുകയും ചെയ്തിരുന്നു. അന്നു നടത്തിയ ശുചീകരണത്തിൽ ചാക്കു കണക്കിന് മദ്യക്കുപ്പികളാണ് ഇവിടെ നിന്നു ലഭിച്ചത്. ഈ വർഷം തുടക്കത്തിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി മൈതാനം വൃത്തിയാക്കിയപ്പോഴും സമാനമായിരുന്നു സാഹചര്യം.
ഇപ്പോൾ മൈതാനം വീണ്ടും കുപ്പിച്ചില്ലുകൾ കൊണ്ടു നിറഞ്ഞ നിലയാണ്. പൊലീസ് ഉദ്യോഗസ്ഥർ പട്രോളിങ് നടത്തുന്നുണ്ടെങ്കിലും ആവശ്യങ്ങൾക്കായി പല ആളുകൾ മൈതാനത്ത് വരുന്നതിനാൽ കർശനമായ പരിശോധന സാധിക്കുന്നില്ല.മൈതാനത്തെ സജ്ജീകരണങ്ങളും സൗകര്യങ്ങളും നശിപ്പിക്കുന്ന സാമൂഹികവിരുദ്ധരും കുറവല്ല. ഇരുമ്പ് സാധനങ്ങളും മറ്റു സാധനങ്ങളും കടത്തിക്കൊണ്ടു പോകലാണ് ഇവരുടെ വിനോദം. ഹൈമാസ്റ്റ്, മിനി ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു ഈ ഭാഗങ്ങളെല്ലാം പ്രകാശിതമാക്കിയാൽ സാമൂഹികവിരുദ്ധ പ്രവൃത്തികളും കുറയുമെന്നാണ് വിലയിരുത്തൽ.
കൊല്ലം ബീച്ച് കേന്ദ്രീകരിച്ചും ലഹരി ഉപയോഗം
നൂറുകണക്കിന് ആളുകൾ ദിവസവും എത്തിച്ചേരുന്ന കൊല്ലം ബീച്ചും ലഹരി ഉപയോഗത്തിന്റെ കേന്ദ്രമാണ്. കാക്കത്തോപ്പ് ഭാഗത്തെ ബീച്ചിന്റെ വശത്താണ് ലഹരിസംഘങ്ങളുടെ താവളം പരിശോധന നടക്കുന്നുവെന്നു കണ്ടാൽ ഉടൻ സ്ഥലം വിടുന്ം. കുട്ടികളടക്കം ഒട്ടേറെ പേർ ദിവസവും ഇവിടെ വരുന്നതിനാൽ വലിയ ശ്രദ്ധ ബീച്ചിലും സമീപ പ്രദേശങ്ങളിലും ഉണ്ടാവേണ്ടത് അനിവാര്യമാണെന്നു നാട്ടുകാർ പറയുന്നു. നാട്ടുകാരുടെ സ്വൈര്യജീവിതത്തിനും ലഹരി ഉപഭോക്താക്കളുടെ സാന്നിധ്യം ഭീഷണിയാകുന്നു.