കനത്ത മഴ, മണ്ണിടിച്ചിലും കാറ്റും; ആശങ്കയിൽ മലയോര മേഖല

Mail This Article
പത്തനാപുരം∙ മലയോര മേഖലയിൽ കനത്ത മഴ തുടരുന്നു. മണ്ണിടിച്ചിലും കാറ്റും ആശങ്ക പടർത്തുന്നു. ശക്തമായ കാറ്റിൽ പലയിടത്തും മരം ഒടിഞ്ഞുവീണു. കടശേരിയിൽ വനം വകുപ്പ് സ്റ്റേഷനിൽ മരത്തിന്റെ ശിഖരം വീണ് കവാടം തകർന്നു. കുണ്ടയത്ത് അഷ്റഫ് മൻസിൽ അഷ്റഫിന്റെ വീടിനു മുകളിൽ തേക്ക് മരം വീണ് മേൽക്കൂര ഭാഗികമായി തകർന്നു. പട്ടാഴി, പട്ടാഴി വടക്കേക്കര, പിറവന്തൂർ പഞ്ചായത്തുകളിൽ മരം വീണ് പലയിടത്തും റോഡ് ഗതാഗതം താറുമാറായി. പഞ്ചായത്ത് അധികൃതരും ജനപ്രതിനിധികളും നേതൃത്വം നൽകിയാണ് പലയിടത്തും ഗതാഗതം പുനഃസ്ഥാപിച്ചത്.

കല്ലടയാറിനോട് ചേർന്നു കിടക്കുന്ന സ്ഥലങ്ങളിലും, താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് തഹസിൽദാർ അറിയിച്ചു. മഴ തുടരുകയാണെങ്കിൽ വെള്ളം ഉയരുന്ന സ്ഥലങ്ങളിലുള്ളവർക്കായി ക്യാംപ് അനുവദിക്കും. പത്തനാപുരം, പട്ടാഴി, പിറവന്തൂർ പഞ്ചായത്തുകളിൽ ഉയർന്ന മേഖലകളിൽ മണ്ണിടിച്ചിൽ സംബന്ധിച്ച ആശങ്ക ശക്തമാണ്. പിറവന്തൂരും പത്തനാപുരത്തും വനത്തിനുള്ളിൽ ഉരുൾപൊട്ടാനുള്ള സാധ്യതയുള്ളതിനാൽ മലയോര മേഖലയിലുള്ളവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.