ഓളപ്പരപ്പിന്റെ രാജാവിനെ ഇന്നറിയാം; മത്സരത്തിന് 19 ടീമുകൾ

Mail This Article
കൊല്ലം ∙ ഓളപ്പരപ്പിന്റെ രാജാവാര് എന്നറിയാനുള്ള ഫൈനൽ ഇന്ന്. അഷ്ടമുടിക്കായലിന്റെ ജലപ്പരപ്പുകളിൽ വീറും വാശിയും നിറച്ചു പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയും ചാംപ്യൻസ് ലീഗ് ജലോത്സവവും (ചാംപ്യൻസ് ബോട്ട് ലീഗ്– സിബിഎൽ) ഇന്ന് ഉച്ചയ്ക്ക് 3 മുതൽ നടക്കും. കൊല്ലം തേവള്ളി കൊട്ടാരത്തിന് സമീപത്തു നിന്നുള്ള സ്റ്റാർട്ടിങ് പോയിന്റ് മുതൽ കെഎസ്ആർടിസി ബസ് ഡിപ്പോയുടെ സമീപത്തെ ബോട്ട് ജെട്ടി വരെ 1,100 മീറ്ററിലാണ് മത്സരം നടക്കുന്നത്. സിബിഎൽ പരമ്പരയിലെ അവസാന മത്സരം പ്രസിഡന്റ്സ് ട്രോഫിക്കു വേണ്ടി കൊല്ലത്ത് നടക്കുന്ന വള്ളംകളിയാണ്. മറ്റു വള്ളംകളികളിൽ നിന്നു വ്യത്യസ്തമായി നഗരമധ്യത്തിൽ നടക്കുന്ന ഏക വള്ളംകളിയും പ്രസിഡന്റ്സ് ട്രോഫിയാണ്.
ഉച്ചയ്ക്ക് 2ന് മന്ത്രി ജെ.ചിഞ്ചുറാണി ജലോത്സവം ഉദ്ഘാടനം ചെയ്യും. മേയർ പ്രസന്ന ഏണസ്റ്റ് പതാക ഉയർത്തും. എം.മുകേഷ് എംഎൽഎ അധ്യക്ഷത വഹിക്കും. എൻ.കെ.പ്രേമചന്ദ്രൻ എംപി മാസ് ഡ്രിൽ ഫ്ലാഗ് ഓഫ് ചെയ്യും. 3 ന് മത്സരങ്ങൾ ആരംഭിക്കും. ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ്, ചെറുവള്ളങ്ങളുടെ മത്സരങ്ങൾ, ചുണ്ടൻ വള്ളങ്ങളുടെ ഫൈനൽ എന്നിങ്ങനെയുള്ള ക്രമത്തിലാണ് മത്സരങ്ങൾ നടക്കുക. വാട്ടർ സ്പോർട്സ് ഷോയും പരിപാടിയുടെ ഭാഗമായി നടക്കും.

വൈകിട്ട് 5ന് നടക്കുന്ന സമാപന സമ്മേളനവും സമ്മാന വിതരണവും മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. എം.നൗഷാദ് എംഎൽഎ അധ്യക്ഷത വഹിക്കും. കഴിഞ്ഞ നവംബർ 16ന് കോട്ടയം താഴത്തങ്ങാടിയിൽ തുടങ്ങിയ ലീഗ് മത്സരങ്ങൾക്കാണ് ഇന്ന് പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയോടെ സമാപനമാകുന്നത്. 3 ട്രാക്കുകളാണ് മത്സരത്തിനായി തയാറാക്കിയിരിക്കുന്നത്. ഫലപ്രഖ്യാപനത്തിൽ കൃത്യത ഉറപ്പാക്കാൻ ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യകൾ സജ്ജീകരിച്ചിട്ടുണ്ട്.
നൂറിലേറെ അംഗങ്ങൾ ഒരുമിക്കുന്ന മത്സരം
ലോകത്ത് തന്നെ ഒരു ടീമിൽ ഏറ്റവും കൂടുതൽ ആളുകൾ ഒരു ടീമിൽ മത്സരിക്കുന്ന കായിക ഇനമാണ് ജലച്ചാലുകളെ പിളർന്നു ചീറിയെത്തുന്ന ചുണ്ടൻ വള്ളങ്ങളുടെ വള്ളംകളി മത്സരം. ചുണ്ടൻ വള്ളങ്ങൾക്ക് 140 അടിയിലേറെയാണ് നീളമുണ്ടാവും. ഓരോ ചുണ്ടനിലും നൂറോളം തുഴക്കാരും. 130 അടി നീളമുള്ള മത്സര ഉപകരണവും ചുണ്ടൻ വള്ളം മാത്രമാണ്.
സിബിഎലിലെ നിലവിലെ പോയിന്റ് പട്ടികയിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് (പിബിസി) തുഴയുന്ന കാരിച്ചാൽ ചുണ്ടൻ 49 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്തുള്ള വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം 47 പോയിന്റുമായി രണ്ടാമതുണ്ട്. സിബിഎലിലെ ഒരു മത്സരത്തിൽ ഒന്നാമതെത്തുന്ന ടീമിന് 10 പോയിന്റാണ് ലഭിക്കുക. രണ്ടാം സ്ഥാനക്കാർക്ക് ഒൻപതും മൂന്നാം സ്ഥാനക്കാർക്ക് എട്ടും പോയിന്റുകൾ ലഭിക്കും. ആദ്യ സ്ഥാനക്കാർ തമ്മിൽ 2 പോയിന്റുകളുടെ മാറ്റം മാത്രമുള്ളതിനാൽ ഇന്നു നടക്കുന്ന മത്സരത്തിന് വാശിയേറും.
പത്താം എഡിഷൻ
പത്താമത് പ്രസിഡന്റ്സ് ട്രോഫിയും നാലാമത് സിബിഎലുമാണ് ഇത്തവണ നടക്കുന്നത്. കഴിഞ്ഞ 3 തവണയും പ്രസിഡന്റ്സ് ട്രോഫിയോടു കൂടെത്തന്നെയാണ് സിബിഎലിന് സമാപനം കുറിച്ചത്. സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് 2019ൽ ആണ് ചാംപ്യൻസ് ബോട്ട് ലീഗ് ആരംഭിച്ചത്. 12 വേദികളിലായി നടക്കുന്ന വള്ളംകളി ലീഗാണിത്.
എന്നാൽ മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷം 6 മത്സരങ്ങൾ മാത്രമാണ് നടത്തുന്നത്. കോട്ടയം താഴത്തങ്ങാടി, ആലപ്പുഴ കൈനകരി, ചെങ്ങന്നൂർ പാണ്ടനാട്, ആലപ്പുഴ കരുവാറ്റ, കായംകുളം എന്നിവിടങ്ങളിലാണ് സിബിഎലിലെ ഈ വർഷത്തെ മറ്റു മത്സരങ്ങൾ നടന്നത്. മറൈൻ ഡ്രൈവ്, തൃശൂർ കോട്ടപ്പുറം, പിറവം, പുളിങ്കുന്ന്, കല്ലട എന്നിവിടങ്ങളിലെ വള്ളംകളികൾ ഒഴിവാക്കി. നെഹ്റു ട്രോഫിയെ യോഗ്യതാ മത്സരമായി കണക്കാക്കുകയായിരുന്നു.
19 ടീമുകൾ മത്സരത്തിന്
സിബിഎലിലെ 9 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ ആകെ 19 വള്ളങ്ങളാണ് ഇന്ന് അഷ്ടമുടിക്കായലിൽ മത്സരിക്കാനിറങ്ങുന്നത്. വിവിധ മത്സരങ്ങളിലായി 9 ചുണ്ടൻ വള്ളങ്ങളും 10 ചെറു വള്ളങ്ങളുമാണു പങ്കെടുക്കുന്നത്. ചെറുവള്ളങ്ങളിൽ വെപ്പ് എ ഗ്രേഡ് ഇനത്തിൽ 2 വള്ളങ്ങൾ, ഇരുട്ടുകുത്തി എ ഗ്രേഡ് ഇനത്തിൽ 2 വള്ളങ്ങൾ, ഇരുട്ടുകുത്തി ബി ഗ്രേഡ് ഇനത്തിൽ 2 വള്ളങ്ങൾ, വനിതകൾ തുഴയുന്ന തെക്കനോടി (തറ വള്ളം) 3 വള്ളങ്ങൾ എന്നിങ്ങനെ 10 വള്ളങ്ങളാണ് പങ്കെടുക്കുക. സിബിഎലിന്റെ ഭാഗമായ പ്രസിഡന്റ്സ് ട്രോഫി മത്സരത്തിൽ 9 ചുണ്ടൻ വള്ളങ്ങളാണ് പങ്കെടുക്കുക.
വിജയികൾക്ക് പണക്കിലുക്കം
സിബിഎലിലെ ഒന്നാം സ്ഥാനക്കാർക്ക് 25 ലക്ഷം രൂപ, രണ്ടാം സ്ഥാനക്കാർക്ക് 15 ലക്ഷം രൂപ, മൂന്നാം സ്ഥാനക്കാർക്ക് 10 ലക്ഷം രൂപ എന്നിങ്ങനെ സമ്മാനം ലഭിക്കും. പ്രസിഡന്റ്സ് ട്രോഫി മത്സരത്തിലെ വിജയികൾക്കു 5 ലക്ഷം രൂപ, രണ്ടാം സ്ഥാനക്കാർക്ക് 3 ലക്ഷം രൂപ, മൂന്നാം സ്ഥാനക്കാർക്ക് ഒരു ലക്ഷം രൂപ എന്നിങ്ങനെയാണ് ലഭിക്കുക. ചെറുവള്ളങ്ങളുടെ മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് 25,000, 20,000 എന്നിങ്ങനെയും സമ്മാനത്തുക ലഭിക്കും. 6 കോടിയോളം രൂപയുടെ സമ്മാനങ്ങളാണ് സിബിഎലിൽ ആകെ നൽകുന്നത്. പള്ളാത്തുരുത്തി ബോട്ട് ക്ലബ് (പിബിസി) തുഴഞ്ഞ പിബിസി വീയപുരം ചുണ്ടനാണ് കഴിഞ്ഞ വർഷം പ്രസിഡന്റ്സ് ട്രോഫിയും സിബിഎലും സ്വന്തമാക്കിയിരുന്നത്.
ജലയാനങ്ങൾക്ക് നിരോധനം
ഡിടിപിസി ബോട്ട് ജെട്ടി മുതൽ തേവള്ളി പാലം വരെയുള്ള കായൽ ഭാഗത്ത് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി മത്സര വഞ്ചികളും ബന്ധപ്പെട്ട ഔദ്യോഗിക ജലയാനങ്ങളും ഒഴികെയുള്ള എല്ലാത്തരം ജലയാനങ്ങളുടെ സാന്നിധ്യവും സഞ്ചാരവും ഇന്ന് രാവിലെ മുതൽ വള്ളംകളി അവസാനിക്കുന്നത് വരെ പൂർണമായും നിരോധിച്ചിട്ടുണ്ട്. ജലോത്സവം നടക്കുന്നതിനാൽ മത്സരാർഥികളുടെയും മറ്റുള്ളവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ചുണ്ടൻ വള്ളങ്ങൾ
∙ കാരിച്ചാൽ ചുണ്ടൻ (പള്ളാത്തുരുത്തി ബോട്ട് ക്ലബ്)
∙ വീയപുരം (വില്ലേജ് ബോട്ട് ക്ലബ്)
∙ നിരണം ചുണ്ടൻ (നിരണം ബോട്ട് ക്ലബ്)
∙ തലവടി (യുബിസി കൈനകരി)
∙ നടുഭാഗം (കുമരകം ടൗൺ ബോട്ട് ക്ലബ്)
∙ ചമ്പക്കുളം (പുന്നമട ബോട്ട് ക്ലബ്)
∙ മേൽപ്പാടം (കുമരകം ബോട്ട് ക്ലബ്, സെന്റ് ഫ്രാൻസിസ് ബോട്ട് ക്ലബ്)
∙ പായിപ്പാട് (ആലപ്പുഴ ടൗൺ ബോട്ട് ക്ലബ്)
∙ ആയാപറമ്പ് വലിയ ദിവാൻജി (ചങ്ങനാശേരി ബോട്ട് ക്ലബ്)
ഇരുട്ടുകുത്തി എ ഗ്രേഡ് വിഭാഗം
∙ തുരുത്തിത്തറ
∙ പി.ജി.കർണൻ
ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗം
∙ ജലറാണി
∙ ഡാനിയേൽ
∙ സെന്റ് ജോസഫ്
വെപ്പ് എ ഗ്രേഡ് വിഭാഗം
∙ പഴശ്ശിരാജ
∙ ആശാപുളിക്കിക്കളം
– തെക്കനോടി വനിതാ വിഭാഗം
∙ ദേവസ്സ്
∙ കാട്ടിൽ തെക്കേതിൽ
∙ സാരഥി