ADVERTISEMENT

കൊല്ലം ∙ മാസം പകുതി പിന്നിട്ടിട്ടും ജില്ലയിലെ മിക്ക റേഷൻ കടകളിലും ആവശ്യത്തിനു സാധനങ്ങളില്ല. കടകളിൽ എത്തിച്ച അരിക്ക് നിലവാരം കുറവാണെന്നും പരാതി ഉയർന്നിട്ടുണ്ട്. എന്നാൽ കഴിഞ്ഞ മാസം വിതരണക്കാരുമായി ഉണ്ടായ പ്രശ്നങ്ങളാണ് മെല്ലെപ്പോക്കിന് കാരണമെന്നും നാളെയോടെ  പ്രശ്നം പൂർണമായും പരിഹരിക്കുമെന്നുമാണ് റേഷൻ അധികൃതർ പറയുന്നത്. പ്രശ്നം ഗുരുതരമായതോടെ പല ഇടങ്ങളിലും റേഷൻ വ്യാപാരികളും ഉപഭോക്താക്കളും തമ്മിൽ തർക്കമുണ്ടാകുന്നുണ്ട്. ഗുണനിലവാരമില്ലാത്ത അരിയാണെന്ന് ചൂണ്ടിക്കാണിച്ചു അരി സ്വീകരിക്കാൻ ഉപഭോക്താക്കൾ തയാറാവാത്ത സാഹചര്യവും നിലനിൽക്കുന്നു. 

ആവശ്യത്തിനില്ലാതെ റേഷൻ സാധനങ്ങൾ
നിർധന വിഭാഗത്തിന് നൽകേണ്ട റേഷൻ സാധനങ്ങൾക്കാണു പ്രധാനമായും ക്ഷാമം. സ്റ്റോക്ക് തീരെയില്ലാത്ത കടകളും കൂട്ടത്തിലുണ്ട്. ഒരു കാർഡ് ഉടമ അനുവദിച്ച റേഷൻ സാധനങ്ങൾ മുഴുവൻ വാങ്ങാൻ 2 തവണയിൽ കൂടുതൽ കടയിൽ പോകേണ്ട സാഹചര്യമാണ് നിലനിൽക്കുന്നത്. പല ഇടങ്ങളിലും കഴിഞ്ഞമാസം എത്തിയ സ്റ്റോക്ക് സാധനങ്ങൾ ഉപയോഗിച്ചാണ് പോയ ദിവസങ്ങളിൽ വിതരണം നടത്തിയിരുന്നത്. ഇന്നലെയോടെയാണ് ചിലയിടങ്ങളിലെങ്കിലും വിതരണം ആരംഭിച്ചത്. ജില്ലയിൽ റേഷൻ സാധനങ്ങളുടെ ദൗർബല്യം ഏറ്റവും രൂക്ഷമായിരിക്കുന്നത് കൊല്ലം താലൂക്കിലാണ്.  ഈ മേഖലയിൽ  കഴിഞ്ഞ രണ്ട് മാസമായി സർക്കാർ അനുവദിക്കുന്ന അളവിൽ സാധനങ്ങൾ ലഭിക്കുന്നില്ല. സർക്കാർ അനുവദിക്കുന്ന അളവിൽ ഗോഡൗണുകളിൽ നിന്ന് ചരക്ക് എത്തിക്കാത്തതാണ് കാരണം. 

കുന്നത്തൂരിൽ എത്തിച്ചത് ഉപയോഗശൂന്യമായ അരി?
കുന്നത്തൂർ താലൂക്കിലെ റേഷൻ കടകളിൽ ഇത്തവണ എത്തിച്ചത് ഉപയോഗശൂന്യമായ അരിയാണെന്ന് പരാതി ഉയർന്നിട്ടുണ്ട്. മട്ട അരിയുടെ ചാക്കിൽ വെള്ള പുഴുക്കലരി നിറച്ച ശേഷം മട്ട അരി എന്ന് വ്യാജേന വിതരണം എത്തിച്ചതായാണ് വ്യാപാരികളുടെ പരാതി. ചാക്ക് പൊട്ടിച്ച ശേഷമാണ് ചുവന്ന അരിക്ക് പകരം പുഴുക്കലരിയാണെന്ന് തിരിച്ചറിഞ്ഞത്. എൻഎഫ്എസ്എ ഗോഡൗണിൽ നിന്നാണ് ഇത്തരത്തിൽ കടകളിൽ മോശപ്പെട്ട അരി എത്തിയത്. സംഭവം വിവാദമായതോടെ ഭൂരിഭാഗം വ്യാപാരികളും അരി എടുക്കാതെ മാറി നിൽക്കുകയാണ്. വിതരണ യോഗ്യമല്ലാത്ത അരി തിരിച്ചെടുക്കണമെന്നും ഇത്തരത്തിൽ ഗോഡൗണിൽ സൂക്ഷിച്ചിട്ടുള്ള അരി വിതരണത്തിന് നൽകരുതെന്നും ആവശ്യപ്പെട്ട് കുന്നത്തൂർ താലൂക്ക് റേഷൻ ഡീലേഴ്സ് കോഓർഡിനേഷൻ കമ്മിറ്റി നാളെ ഉച്ചയ്ക്ക് ഒന്നിന് ആനയടിയിലുള്ള എൻഎഫ്എസ്എ ഓഫിസിനു മുന്നിൽ സമരം നടത്തും.

വിതരണത്തിന് ഗുണനിലവാരമില്ലാത്ത അരി
റേഷൻ വിതരണത്തിനെത്തുന്ന അരി ഗുണനിലവാരം ഇല്ലാത്തതാണെന്നും പരാതിയുണ്ട്. നേരത്തെ ഗുണനിലവാരം ഉള്ള പുഴക്കലരിയാണ് റേഷൻ കടകളിൽ നിന്നും ലഭിച്ചിരുന്നത്. ഇപ്പോൾ ലഭിക്കുന്ന അരി വേവിച്ചു കഴിഞ്ഞാൽ ഉപയോഗിക്കാൻ ബുദ്ധിമുട്ടാണെന്നു ഗുണഭോക്താക്കൾ പറയുന്നു. രാവിലെ വേവിക്കുന്ന അരി രാത്രി കഴിക്കാൻ കഴിയില്ല. വളരെ മോശം അരിയായതിനാൽ പൊതു വിപണിയിൽ നിന്നും വലിയ വില നൽകി അരി വാങ്ങി ഉപയോഗിക്കുകയാണെന്നു ഗുണഭോക്താക്കൾ വ്യക്തമാക്കുന്നു. മട്ട അരി എന്ന പേരിൽ ഇത്തവണ നൽകിയിരിക്കുന്നത് വെള്ള നിറത്തിലുള്ള അരിയാണ്. ഇതു ഗുണനിലവാരം ഇല്ലാത്തതാണെന്ന പരാതി ഉള്ളതിനാൽ ഉപഭോക്താക്കൾക്ക് ഈ അരിയോടു താൽപര്യമില്ല. 

നാളെയോടെ പ്രശ്നം പരിഹരിക്കുമെന്ന് അധികൃതർ 
കൊല്ലം ∙ റേഷൻ വിതരണവുമായി ബന്ധപ്പെട്ട കൊല്ലം താലൂക്കിലെ പ്രശ്നം വിതരണക്കാരുമായി ഉണ്ടായ പ്രശ്നത്തിന്റെ ഭാഗമാണ്. ഇത് പരിഹരിക്കാൻ കർശനമായി നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അടിയന്തരമായി താൽക്കാലിക അടിസ്ഥാനത്തിൽ നാളെ മുതൽ വിതരണം നടത്താൻ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ മാസം നടന്ന വിതരണക്കാരുടെ സമരത്തിന്റെ ഭാഗമായി റേഷൻ വിതരണത്തിൽ കാലതാമസം വന്നു. ആ കാലതാമസമാണ് ഈ മാസത്തെ വിതരണത്തെ ബാധിച്ചത്. പരിഹരിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാണ്.

2 തരത്തിലുള്ള സിഎംആർ (കസ്റ്റമൈസ്ഡ് മിൽ റൈസ്) അരിയാണ് വിതരണം ചെയ്യുന്നത്. ജില്ലയിൽ സാധാരണയായി ചുവന്ന നിറത്തിലെ സിഎംആർ അരിയാണ് വിതരണം ചെയ്യാറുള്ളത്. എന്നാൽ ഇത്തവണ വെള്ള സിഎംആർ അരിയാണ് വന്നിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ടാണ് അരിയുടെ ഗുണനിലവാരത്തെ സംബന്ധിച്ചു പരാതി ഉയർന്നത്. കുന്നത്തൂരിൽ ഉപയോഗശൂന്യമായ അരി വിതരണം ചെയ്തെന്ന് പരാതി പരിശോധിക്കുമെന്നും അധികൃതർ പ്രതികരിച്ചു.

English Summary:

Kollam ration shortage affects thousands; poor quality rice and distribution delays cause widespread distress. Authorities promise a resolution by tomorrow, but the impact on vulnerable populations remains significant.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com