വിലങ്ങുവയ്ക്കുന്നതിനിടെ മോഷണക്കേസ് പ്രതിയുടെ ആക്രമണം: എസ്ഐ അടക്കം 2 പൊലീസുകാർക്ക് പരുക്ക്

Mail This Article
കൊട്ടിയം∙ കസ്റ്റഡിയിൽ എടുത്ത് വിലങ്ങുവയ്ക്കുന്നതിനിടെ മോഷണക്കേസ് പ്രതി പൊലീസിനെ ആക്രമിച്ചു. വിലങ്ങു കൊണ്ടുള്ള ആക്രമണത്തിൽ കൊട്ടിയം പൊലീസ് സ്റ്റേഷനിലെ എസ്ഐ സോമരാജൻ, ഗ്രേഡ് സീനിയർ സിവിൽ പൊലീസ് ഒാഫിസർ സന്തോഷ് ലാൽ എന്നിവർക്കു പരുക്കേറ്റു. പുതുച്ചിറ സ്വദേശി ഗോകുലാണ് ആക്രമിച്ചത്. സന്തോഷ് ലാലിന്റെ തലയ്ക്ക് 8 തുന്നലുണ്ട്. എസ്ഐയുടെയും തലയ്ക്കാണ് പരുക്ക്. ഇരുവരും കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ വൈകിട്ട് 3.30ന് ചെറിയേല കുറ്റിമുക്കിന് സമീപത്താണ് അക്രമം ഉണ്ടായത്. ഗോകുൽ ബുധൻ രാവിലെ മൈലാപ്പൂര് ഭാഗത്തു വച്ച് സ്ത്രീയുടെ മാലയും മൊബൈൽ ഫോണും കവർന്നു. ഇവർ കൊട്ടിയം പൊലീസിൽ പരാതി നൽകി. മൊബൈൽ ഫോൺ ലൊക്കേഷൻ പിന്തുടർന്നു നടത്തിയ അന്വേഷണത്തിൽ ഗോകുൽ ചെറിയേല ഭാഗത്തുണ്ടെന്ന് മനസ്സിലായി.
തുടർന്ന് എസ്ഐയും സിപിഒയും ഇന്നലെ വൈകിട്ട് അവിടെ എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു ജീപ്പിലേക്കു കയറ്റാൻ ശ്രമിക്കവേ അക്രമം ആരംഭിച്ചു. വിലങ്ങു വച്ചതോടെ കൂടുതൽ അക്രമാസക്തനായി പൊലീസ് ഉദ്യോഗസ്ഥരെ വിലങ്ങു കൊണ്ട് ഇടിച്ചു പരുക്കേൽപിക്കുകയായിരുന്നു . കൊട്ടിയത്തു നിന്ന് കൂടുതൽ പൊലീസ് സംഘം എത്തി ഗോകുലിനെ സ്റ്റേഷനിലേക്കു കൊണ്ടുപോയി.