കെഎസ്ആർടിസി ബസ് അപകടം: യാത്രക്കാരും കടയുടമയും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Mail This Article
തേവലക്കര∙ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് വൈദ്യുതത്തൂണും കടയുടെ സംരക്ഷണ ഭിത്തിയും തകർത്ത് ഷീറ്റിലേക്ക് ഇടിച്ചുകയറി. അപടകടത്തിൽ യാത്രക്കാരും കടയുടമയും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്നലെ ഉച്ചയ്ക്ക് 2.20ന് കൊല്ലത്തേക്ക് പോകുകയായിരുന്ന ബസ് അരിനല്ലൂർ ഗുരുമന്ദിരത്തിന് മുന്നിൽ വച്ചാണ് അപകടത്തിലായത്. ഇടറോഡിൽ നിന്നും പ്രധാന പാതയിലേക്ക് കടന്ന ബസ് സൈക്കിൾ യാത്രക്കാരനെ ഇടിക്കാതിരിക്കാൻ ശ്രമിച്ചെങ്കിലും സൈക്കിളിൽ തട്ടി നിയന്ത്രണം വിട്ട് വൈദ്യുതത്തൂണും തകർത്ത് സമീപത്തെ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
അപകടത്തിൽ സൈക്കിൾ യാത്രക്കാരൻ മരിച്ചു. 36 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. സമീപത്തെ വീടിന്റെ പുരയിടത്തിലെ താഴ്ചയിലേക്ക് മറിയാതെ ബസ് കടയിലേക്ക് ഇടിച്ചു കയറി നിന്നതിനാൽ വലിയ അപകടം ഒഴിവായി. പാഞ്ഞുവന്ന ബസ് കടയുടെ സംരക്ഷണ ഭിത്തിയും തകർത്ത് ഷീറ്റിലേക്ക് ഇടിച്ചുകയറി നിൽക്കുകയായിരുന്നു. ബസ് വരുന്നത് കണ്ട് ഓടി മാറുന്നതിനിടെ കടയുടമ അരിനല്ലൂർ വേലിയിൽ കൃഷ്ണാലയത്തിൽ സുരേഷ്കുമാറിന്റെ കാലിനു പരുക്കേറ്റു. എച്ച്ടി, എൽടി ലൈനുകൾ കടന്നുപോകുന്ന ഇലക്ട്രിക് പോസ്റ്റാണ് തകർന്നത്. രാത്രിയോടെയാണ് വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചത്. അഗ്നിരക്ഷാസേന, തെക്കുംഭാഗം പൊലീസ് എന്നിവർ സ്ഥലത്ത് എത്തിയിരുന്നു.