പാർക്കിന് പാർക്കിങ്ങില്ല; വാഹനങ്ങൾ നിർത്തുന്നത് തിരക്കേറിയ 4 വരിപ്പാതയിൽ: അപകട ഭീഷണി

Mail This Article
കൊല്ലം∙ എസ്പി ഒാഫിസ് മേൽപാലത്തിന് സമീപത്തെ വി–പാർക്കിൽ എത്തുന്ന സന്ദർശകരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥിരം സംവിധാനം ഇല്ല. സന്ദർശകർ അവരുടെ വാഹനങ്ങൾ തിരക്കേറിയ 4 വരി പാതയിലെ ഇരുവശത്തുമാണ് പാർക്ക് ചെയ്യുന്നത്. ഇത് അപകടം ക്ഷണിച്ചു വരുത്താൻ ഇടയാകും. ഞായർ ഉൾപ്പെടെയുള്ള അവധി ദിവസങ്ങളിൽ വലിയ തിരക്കാണ് പാർക്കിൽ. സമീപത്തെ നെഹ്റു പാർക്കിലും ഒട്ടേറെ സന്ദർശകർ എത്തുന്നുണ്ട്. ഇരുചക്ര വാഹനങ്ങളും കാറുകളും റോഡിൽ പാർക്ക് ചെയ്യുന്നത് ഒഴിവാക്കാൻ അധികൃതർ നടപടി സ്വീകരിക്കണം. പാർക്കിങ്ങിന് സ്ഥിരം സംവിധാനമായി തൊട്ടടുത്തുള്ള പീരങ്കി മൈതാനവും സ്റ്റേഡിയത്തിനു സമീപത്തെ സ്ഥലവും പ്രയോജനപ്പെടുത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 70 സെന്റ് ഭൂമിയിലാണ് സംസ്ഥാന ടൂറിസം വകുപ്പ് രണ്ടു കോടി രൂപ ചെലവഴിച്ച് പാർക്ക് നിർമിച്ചത്. നടപ്പാതകൾ, ബാഡ്മിന്റൻ കോർട്ടുകൾ, ബാസ്കറ്റ് ബോൾ കോർട്ടുകൾ, ചെസ് ബ്ലോക്, സ്കേറ്റിങ് ട്രാക്ക്, ഒാപ്പൺ ജിംനേഷ്യം, യോഗ–മെഡിറ്റേഷൻ സോൺ, ലഘുഭക്ഷണ ശാല, സ്ട്രീറ്റ് ഫർണിച്ചർ, ഗാർഡൻ, എന്നിവയാണ് പാർക്കിൽ സജ്ജമാക്കിയിട്ടുള്ളത്.
ടൂറിസം വകുപ്പ്, കോർപറേഷൻ, ഡിടിപിസി, അനുബന്ധ വകുപ്പുകൾ എന്നിവയുടെ സംയുക്ത സമിതിയാണ് പരിപാലനവും സംരക്ഷണവും നിർവഹിക്കുന്നത്. സംസ്ഥാന ഡിസൈൻ പോളിസിയുടെ ഭാഗമായി റെയിൽവേ മേൽപാലങ്ങളുടെ അടിയിൽ ഉപയോഗ ശൂന്യമായി കിടക്കുന്ന സ്ഥലങ്ങൾ ജനസൗഹൃദ– മാതൃക ഇടങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി നിർമിച്ചതാണ് വി–പാർക്ക്.