കാരുവേലിൽ, ഇടവട്ടം ക്ഷേത്രങ്ങളിലെ മോഷണം; മുഖ്യ പ്രതി അറസ്റ്റിൽ

Mail This Article
പുത്തൂർ ∙ കാരുവേലിൽ കുമാരമംഗലം ക്ഷേത്രത്തിലും ഇടവട്ടം ഉടയൻകാവ് ക്ഷേത്രത്തിലും കഴിഞ്ഞ രാത്രി നടന്ന മോഷണത്തിലെ മുഖ്യപ്രതി കരീപ്ര തൃപ്പിലഴികം അമ്മാച്ചൻമുക്ക് അശ്വതി ഭവനിൽ അബി (കണ്ണൻ–18) യെന്ന് എഴുകോൺ പൊലീസ്. ഞായർ പുലർച്ചെയായിരുന്നു രണ്ടു ക്ഷേത്രങ്ങളിലും മോഷണം. അന്നു തന്നെ ഇയാൾ പൊലീസ് പിടിയിലായിരുന്നു. ഒപ്പമുണ്ടായിരുന്ന കൂട്ടുപ്രതിക്കു വേണ്ടി ഊർജിതമായ അന്വേഷണത്തിലാണു പൊലീസ്. രണ്ടാമനും ഉടൻ വലയിലാകും എന്നാണു വിവരം. ലഹരി ഉപയോഗത്തിനു പണം കണ്ടെത്താൻ ബൈക്കിൽ കറങ്ങി നടന്നു മോഷണം നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് അബി. എഴുകോൺ പൊലീസിന്റെ നൈറ്റ് പട്രോളിങ് ടീമിന്റെ ജാഗ്രത മൂലമാണ് മോഷണം നടന്നു 2 മണിക്കൂറിനുള്ളിൽ തന്നെ മുഖ്യ പ്രതിയെ വലയിലാക്കാൻ സാധിച്ചത്. നൈറ്റ് പട്രോളിങ് ടീമിൽ ഉണ്ടായിരുന്ന എസ്ഐ ജോൺസൺ, സിപിഒ വിഷ്ണു എന്നിവർ ഞായർ രാത്രി രണ്ടോടെ ഇടവട്ടം ഉടയൻകാവ് ക്ഷേത്രത്തിനു സമീപം എത്തിയപ്പോൾ സംശയാസ്പദമായി കണ്ട ബൈക്ക് ആണ് മോഷണത്തിന്റെ ചുരുളഴിച്ചത്.
ബൈക്കിനു സമീപത്ത് നിന്ന് ഒരാൾ ഇരുട്ടിലേക്കു മറയുന്നതായി പൊലീസിനു സംശയം തോന്നി. ബൈക്ക് പരിശോധിച്ചപ്പോൾ എൻജിനും സൈലൻസറിനും ചൂടുണ്ടായിരുന്നു. മോഷ്ടാക്കളുടെ ബൈക്കാണെന്ന സംശയത്തിൽ ഇവർ ക്ഷേത്രത്തിൽ പരിശോധന നടത്തിയപ്പോൾ വഞ്ചി കുത്തിപ്പൊളിച്ച നിലയിൽ കാണുകയായിരുന്നു. പൊലീസ് തന്നെ ക്ഷേത്ര ഭാരവാഹികളെ വിളിച്ചു വരുത്തി പരിശോധിച്ചപ്പോൾ പ്രധാന വഞ്ചി ഇളക്കിക്കൊണ്ടു പോയതായും മറ്റൊരു വഞ്ചി കുത്തിത്തുറന്നതായും കണ്ടു. ഇളക്കിക്കൊണ്ടു പോയ വഞ്ചി സമീപത്തെ റബർ തോട്ടത്തിൽ നിന്നു പിന്നീട് കണ്ടെത്തി. ഇതിന്റെ അകത്തെ പൂട്ടു പൊളിക്കാൻ സാധിച്ചിരുന്നില്ല. അതിനാൽ പണം നഷ്ടമായില്ല. കുത്തിത്തുറന്ന ചെറിയ വഞ്ചിയിൽ കാര്യമായ തുക ഉണ്ടായിരുന്നുമില്ല.
ബൈക്ക് കസ്റ്റഡിയിലെടുത്ത പൊലീസ് ഇതു വാഹനത്തിൽ കയറ്റി ചീരങ്കാവിലെത്തിയപ്പോൾ അതിനകം ചീരങ്കാവിലെത്തിയ മോഷ്ടാവ് ഓട്ടോറിക്ഷയിൽ കയറി സ്ഥലം വിടാൻ ശ്രമിക്കുന്നതാണ് കണ്ടത്. ഇയാളെ പൊലീസ് സാഹസികമായി കീഴടക്കി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഉടയൻകാവിലെ മോഷണത്തിനു മുൻപാണ് കാരുവേലിൽ പുത്തൻനട ശ്രീ കുമാരമംഗലം ക്ഷേത്രത്തിൽ മോഷണം നടന്നത്. ഇവിടെയും ക്ഷേത്രത്തിലെ പ്രധാന വഞ്ചി ചാക്കിട്ടു മൂടി എടുത്തു കൊണ്ടു പോകുകയും സർപ്പക്കാവിലെ മറ്റൊരു വഞ്ചി തുറന്ന് പണം അപഹരിക്കുകയുമായിരുന്നു.
പ്രധാന വഞ്ചി പിന്നീട് മാറനാട് പുലമൺകാവ് ഭാഗത്തു നിന്നു കണ്ടെടുത്തു. ഇതും പൊളിക്കാൻ സാധിച്ചിരുന്നില്ല. സർപ്പക്കാവിലെ വഞ്ചിയിൽ അധികം പണം ഉണ്ടായിരുന്നില്ലെന്നാണു നിഗമനം. 2 ക്ഷേത്രങ്ങളിലും രണ്ടംഗ സംഘം മോഷണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിരുന്നു. ക്യാമറയെ കൂസാതെയായിരുന്നു മോഷ്ടാക്കളുടെ പെരുമാറ്റം. എസ്ഐമാരായ എസ്.നിതീഷ്, അനിൽകുമാർ, ജോൺസൺ, എസ്‌സിപിഒമാരായ അജിത് ഉണ്ണി, വിഷ്ണു, വിനോദ്, സിപിഒമാരായ റോഷ്, അഭിജിത്ത്, സനൽ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.
തെളിഞ്ഞത് കൂടുതൽ കേസുകൾ
എഴുകോൺ ∙ പിടിയിലായ പ്രതി അബിയെ ചോദ്യം ചെയ്തപ്പോൾ തെളിഞ്ഞത് സമാനമായ കൂടുതൽ മോഷണക്കേസുകൾ. നീലേശ്വരം പിണറ്റിൻമൂട് ഭദ്രാദേവി ക്ഷേത്രം, നീലേശ്വരം ധർമശാസ്താ ക്ഷേത്രം, കലയപുരത്തെ രണ്ടു പള്ളികൾ, കുന്നിക്കോടു സ്റ്റേഷൻ പരിധിയിലെ ഒരു ക്ഷേത്രം എന്നിവിടങ്ങളിലും നടന്ന മോഷണങ്ങൾക്കു പിന്നിൽ തങ്ങളാണെന്നു പ്രതി സമ്മതിച്ചു. ബന്ധുവായ സ്ത്രീയുടെ പേരിലുള്ള ബൈക്കിലാണ് സ്ഥിരം കറക്കം. രാത്രി ബൈക്കിലെത്തിയാണു മോഷണം. ഒരു സമയം രണ്ടു പേരാണു മോഷണത്തിനു പോകുന്നത്. വലിയ വഞ്ചികൾ കമ്പിപ്പാര ഉപയോഗിച്ച് ഇളക്കിമാറ്റി ക്ഷേത്രത്തിനു പുറത്തു ആളൊഴിഞ്ഞ ഭാഗത്തു കൊണ്ടു പോയി കുത്തിപ്പൊളിച്ചു പണം കവരുന്നതാണ് രീതി.