സംഘർഷ സാഹചര്യത്തെ നേരിടാൻ മോക് ഡ്രിൽ

Mail This Article
ശാസ്താംകോട്ട∙ പാക്കിസ്ഥാൻ അതിർത്തിയിലെ സംഘർഷത്തിന്റെ നാളുകളിൽ ഏതു സാഹചര്യത്തെയും നേരിടാൻ പൊതുജനങ്ങളെ സജ്ജരാക്കുന്നതിനായി ശാസ്താംകോട്ട ജല ശുദ്ധീകരണ ശാലയ്ക്കു മുന്നിൽ മോക് ഡ്രിൽ നടത്തി. 4.02ന് ജലശുദ്ധീകരണ ശാലയിൽ ആദ്യ അലാം മുഴങ്ങി. പിന്നാലെ ശുദ്ധീകരണശാലയിൽ ബോംബ് വന്ന വീഴുന്നതായി സൃഷ്ടിക്കുന്നു. ഇതോടെ ജീവനക്കാരെ പുറത്തേക്ക് ഒഴിപ്പിച്ചു തുടങ്ങി. പരുക്കേറ്റയാളെ സിവിൽ ഡിഫൻസ് വൊളന്റിയർമാർ പുറത്ത് എത്തിക്കുന്നു. അവിടെ പ്രാഥമിക ചികിത്സ നൽകി ആംബുലൻസിലേക്ക് മാറ്റുന്നു. ആംബുലൻസ് ആ വ്യക്തിയുമായി ആശുപത്രിയിലേക്ക്. ഇതിനിടെ വ്യാപാര സ്ഥാപനങ്ങൾ അടച്ചു. വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.
പൊതുജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ ആവശ്യപ്പെടുന്നു. 4.29ന് സുരക്ഷിതരാണെന്നു അലാം മുഴങ്ങിയതോടെ മോക്ഡ്രിൽ അവസാനിച്ചു. അഗ്നിരക്ഷാ സേന, റവന്യു, വൈദ്യുതി, ജലഅതോറിറ്റി തുടങ്ങിയ വകുപ്പുകളുടെ നേതൃത്വത്തിലായിരുന്നു മോക്ഡ്രിൽ. പരിശീലനം ലഭിച്ച സിവിൽ ഡിഫൻസ് സേനാംഗങ്ങളും മോക്ഡ്രില്ലിന്റെ ഭാഗമായി. ഡപ്യൂട്ടി കലക്ടർ ബീന റാണി, തഹസിൽദാർ ആർ.കെ.സുനിൽകുമാർ, ശാസ്താംകോട്ട ഡിവൈഎസ്പി ജലീൽ തോട്ടത്തിൽ എന്നിവർ മേൽനോട്ടത്തിനായി സ്ഥലത്ത് ഉണ്ടായിരുന്നു. ഇൻസ്പെക്ടർ കെ.വി.മനോജ്, അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫിസർ പ്രസന്നൻ പിള്ള എന്നിവരുടെ നേതൃത്വം നൽകി.
ചവറ∙ ചവറ കെഎംഎംഎൽ കമ്പനിക്കുള്ളിലും മോക്ഡ്രിൽ നടത്തി. 4ന് സൈറൺ മുഴങ്ങി. ജീവനക്കാർ ഉൾപ്പെടെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഇതിനിടെ ബോധരഹിതരാകുന്നവരെയും രക്ഷപ്പെടുന്നതിനിടെ പരുക്കേറ്റവരെയും അഗ്നിരക്ഷാസേന ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. വ്യോമ ആക്രമണം നടത്തുമ്പോൾ അവരുടെ ശ്രദ്ധയിൽ പെടാതിരിക്കാൻ കമ്പനിക്കുള്ളിലെ ബുള്ളറ്റ് ടാങ്കർ കറുത്ത തുണി കൊണ്ട് മറയ്ക്കുന്നതും മോക്ഡ്രില്ലിന്റെ ഭാഗമായി നടന്നു. കരുനാഗപ്പള്ളി എഎസ്പി അഞ്ജലി ഭാവന, ഡപ്യൂട്ടി കലക്ടർ ബി.ജയശ്രീ, അഡീഷനൽ തഹസിൽദാർ ജി.സുശീല ചവറ പൊലീസ് ഇൻസ്പെക്ടർ എം.ഷാജഹാൻ, അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫിസർ പി.എസ്.സാബുലാൽ, കമ്പനി സുരക്ഷാ ഉദ്യോഗസ്ഥൻ എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു മോക് ഡ്രിൽ.
∙ പന്മന ഗ്രാമപ്പഞ്ചായത്തിൽ 4,2ന് സൈറൺ മുഴങ്ങി. തുടർന്ന് ജീവനക്കാരും ജനപ്രതിനിധികളും കെട്ടിടത്തിനുള്ളിൽ സുരക്ഷിത സ്ഥാനത്തേക്ക് മാറി. 4.29ന് സുരക്ഷിതരാണെന്നു അലാം മുഴങ്ങിയതോടെ മോക് ഡ്രിൽ അവസാനിച്ചു.