ദേശീയപാത നിർമാണം: അഷ്ടമുടിക്കായലിൽ നിന്ന് എടുക്കുന്ന മണ്ണ് മറിച്ചു വിൽക്കുന്നതായി പരാതി

Mail This Article
കൊല്ലം ∙ ദേശീയപാത നിർമാണത്തിന് അഷ്ടമുടിക്കായലിൽ നിന്നു ഡ്രജ് ചെയ്യുന്ന മണ്ണ് മറിച്ചു വിൽക്കുന്നതായി പരാതി. ഇതു സംബന്ധിച്ചു ചവറ തെക്കുംഭാഗം പഞ്ചായത്ത് അംഗം പ്രദീപ് പുല്യാഴം കലക്ടർക്ക് പരാതി നൽകി. ജില്ലയിൽ ദേശീയപാത നിർമാണക്കരാർ ഏറ്റെടുത്ത കമ്പനികളുടെ നിയന്ത്രണത്തിലാണ് അഷ്ടമുടിക്കായലിൽ നിന്നു മണ്ണ് ഡ്രജ് ചെയ്യുന്നത്.റോയൽറ്റി ഒഴിവാക്കി സൗജന്യമായാണ് ഡ്രജ് ചെയ്തു മണ്ണെടുക്കാൻ സർക്കാർ അനുമതി നൽകിയത്. എന്നാൽ രാത്രികാലങ്ങളിൽ മണ്ണ് മറിച്ചു വിൽക്കുന്നു എന്നാണ് പരാതി.
പുരയിടം നികത്തുന്നതിനും മറ്റുമാണ് ഉപയോഗിക്കുന്നത്. ശാസ്താംകോട്ട ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് മണ്ണു കൊണ്ടുപോകുന്നതായും പ്രദീപ് പുല്യാഴം പറഞ്ഞു. ഓരോ ദിവസവും നൂറുകണക്കിനു ലോഡ് മണ്ണാണ് മേഖലയിൽ നിന്നു കൊണ്ടുപോകുന്നത്. പഞ്ചായത്ത് റോഡ് നശിച്ചാൽ പുനർനിർമാണത്തിനായി ഒരു നിർമാണ കമ്പനി 5 ലക്ഷം രൂപ പഞ്ചായത്തിൽ കെട്ടിവച്ചിട്ടുണ്ട്. ഉൾനാടൻ ജലഗതാഗത വകുപ്പ്, മൈനിങ് ആൻഡ് ജിയോളജി വകുപ്പു അധികൃതർ സ്ഥലം സന്ദർശിച്ചു.