പുനലൂർ ശ്രീരാമവർമപുരം മാർക്കറ്റ് നവീകരണം: പഴയ കടകൾ പൊളിച്ചു

Mail This Article
പുനലൂർ ∙ നവീകരണത്തിന്റെ ഭാഗമായി പുനലൂർ ശ്രീരാമവർമപുരം മാർക്കറ്റിലെ പഴയ കടകൾ പൊളിച്ചു നീക്കി. ഇവിടെ കച്ചവടം നടത്തിയിരുന്നവർക്കു താൽക്കാലിക സംവിധാനവും നഗരസഭ ഒരുക്കി ഓരോരുത്തർക്കും സ്ഥലം നിശ്ചയിച്ചു നൽകി. കെട്ടിടനിർമാണത്തിന്റെ ഭാഗമായി കടമുറികളും താൽക്കാലിക സംവിധാനങ്ങളും ഒഴിഞ്ഞുകൊടുക്കണമെന്ന് നഗരസഭ കച്ചവടക്കാർക്കു നേരത്തേ നോട്ടിസ് നൽകിയിരുന്നു. ഇതിന്റെയും ഹൈക്കോടതി വിധിയുടെയും അടിസ്ഥാനത്തിലാണ് ഒഴിയുന്നവർക്ക് ആവശ്യമായ സൗകര്യം ഒരുക്കാൻ നഗരസഭ തയാറായത്. നവീകരണോദ്ഘാടനം 15നു മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിക്കും.
സംസ്ഥാന തീരദേശ വികസന കോർപറേഷന്റെ നേതൃത്വത്തിൽ കിഫ്ബി സഹായത്തോടെയാണ് 6.65 കോടി രൂപ ചെലവിൽ നവീകരണം നടത്തുന്നത്. ആദ്യ ഘട്ടമായി 26000 ചതുരശ്ര അടിയിൽ 67 അടച്ചുറപ്പുള്ള കടമുറികളും 28 തുറന്ന മത്സ്യ സ്റ്റാളുകളും നിർമിക്കും. ഇതോടൊപ്പം മാലിന്യ സംസ്കരണ പ്ലാന്റ്, ഐസ് പ്ലാന്റ്, ശീതീകരണ മുറി, ഭക്ഷ്യസുരക്ഷാ ഓഫിസ്, പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേകം ശുചിമുറി ബ്ലോക്ക് എന്നീ സംവിധാനങ്ങളും ഒരുക്കും. താഴത്തെ നിലയിൽ 22000 ചതുരശ്ര അടിയിലായി 57 മുറികളും ഒന്നാം നിലയിൽ 4000 ചതുരശ്ര അടിയിൽ 10 മുറികളും ആണ് നിർമിക്കുക. 2025 ഡിസംബർ 31നു നിർമാണം പൂർത്തിയാക്കുമെന്നാണ് അധികൃതർ പറയുന്നത്.