കുറവിലങ്ങാടിന്റെ മണ്ണിൽ കപ്പൽ പ്രദക്ഷിണം– ചിത്രങ്ങൾ
Mail This Article
കുറവിലങ്ങാട് ∙ മൂന്നുനോമ്പ് തിരുനാളിന്റെ പുണ്യം തേടി ആയിരക്കണക്കിനു വിശ്വാസികൾ കുറവിലങ്ങാടിന്റെ മണ്ണിലേക്ക്. മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർഥാടന ദേവാലയത്തിലെ മൂന്നു നോമ്പിൽ, ഭക്തിയുടെ വെളിച്ചം പകർന്ന പ്രദക്ഷിണ സംഗമമാണ് ആദ്യ ദിവസത്തെ ധന്യമാക്കിയത്.
കുറവിലങ്ങാടിന്റെ മണ്ണിലെ കപ്പൽ പ്രദക്ഷിണം
കുറവിലങ്ങാടിന്റെ മണ്ണിൽ മാത്രം കാണുന്ന കാഴ്ചയാണിത്. പതിനായിരക്കണക്കിന് വിശ്വാസികൾ തീർക്കുന്ന കടലിൽ ആടിയുലയുന്ന കപ്പൽ. മൂന്നുനോമ്പ് തിരുനാൾ രണ്ടാം ദിനത്തിലെ ചരിത്ര പ്രസിദ്ധമായ കപ്പൽ പ്രദക്ഷിണത്തിന് പൊരിവെയിലിന്റെ കാഠിന്യം വകവയ്ക്കാതെ ആയിരങ്ങളാണ് എത്തിച്ചേർന്നത്.
നിനവേ യാത്രയുടെ അനുസ്മരണം
യോനാ പ്രവാചകന്റെ നിനവേ യാത്രയെ അനുസ്മരിക്കുന്ന ചടങ്ങാണ് കപ്പൽ പ്രദക്ഷിണം. എഡി 105ൽ തുടങ്ങുന്ന ക്രൈസ്തവ പാരമ്പര്യമുള്ള കുറവിലങ്ങാട്ട് മൂന്നുനോമ്പ് തിരുനാളും കപ്പൽ പ്രദക്ഷിണവും ആരംഭകാലം മുതൽക്കേ തുടങ്ങിയെന്നാണ് വിശ്വസിക്കപ്പെടുന്നത്.
കടൽപാരമ്പര്യം അവകാശപ്പെടുന്ന കടപ്പൂര് നിവാസികൾക്കാണ് കപ്പൽ വഹിക്കാനുള്ള അവകാശം. തിരുനാളിൽ തിരുസ്വരൂപങ്ങൾ വഹിക്കുന്നത് കാളികാവ് കരക്കാരും മുത്തുക്കുടകൾ വഹിക്കുന്നത് മുട്ടുചിറയിലെ കണിവേലിൽ കുടുംബക്കാരുമാണ്. കപ്പൽ പ്രദക്ഷിണത്തിൽ 18 വൈദികരാണ് തിരുശേഷിപ്പുകൾ വഹിക്കുന്നത്.
കടപ്പൂര് ദേശത്തിന്റെ കരങ്ങളിൽ ഒരേ താളത്തിലും വേഗത്തിലും കപ്പൽ ഉയർന്നുതാഴുമ്പോൾ കടൽ യാത്രയുടെ അനുഭവമാണുണ്ടാകുക. ആനയുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ കുരിശിൻതൊട്ടിയിലേക്ക് പ്രദക്ഷിണം പടവുകളിറങ്ങിയെത്തുന്നത് വേറിട്ട കാഴ്ചയാണ്.
കുരിശിനു മുന്നിൽ എത്തിയ ശേഷം കിഴക്കു പടിഞ്ഞാറ് ദിശയിൽ മുന്നിലേക്കും പിന്നിലേക്കും ഓട്ടം. തുടർന്ന് കുരിശുവന്ദനം. കുരിശിൻ തൊട്ടിയിൽ ആടിയുലയുന്ന കപ്പലിൽ നിന്ന് യോനാ പ്രവാചകനെ എടുത്തെറിയുന്നതോടെ കടൽ ശാന്തമാകും. തുടർന്ന് പ്രദക്ഷിണം പടികൾ കയറി കപ്പലിന്റെ കൊടികൾ താഴ്ത്തിക്കെട്ടി വീണ്ടും വലിയ പള്ളിയുടെ മുറ്റത്ത് എത്തും. തുടർന്ന് കപ്പൽ പള്ളിയുടെ ഉള്ളിൽ തിരികെ വയ്ക്കുന്നു.
നാളെ
കുർബാന, ഫാ. ജോസ് കോട്ടയിൽ – 5.30, ഫാ. മാത്യു കവളംമാക്കൽ – 7.00, സുറിയാനി കുർബാന, ഫാ. സെബാസ്റ്റ്യൻ അടപ്പശേരിൽ – 8.30, കുർബാന, സന്ദേശം, മാർ ജോസഫ് പുളിക്കൽ – 10.30, കുർബാന, ഫാ. ജോസ് നെല്ലിക്കത്തെരുവിൽ – 2.00, കുർബാന, സന്ദേശം, ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ–3.00, ജൂബിലി കപ്പേളയിലേക്കു പ്രദക്ഷിണം–6.00.