പ്രവാസിയുടെ വീട് കുത്തിത്തുറന്ന് മോഷണം: അന്വേഷണം ഊർജിതം
Mail This Article
ചങ്ങനാശേരി ∙ പ്രവാസിയുടെ വീടിന്റെ പ്രധാന വാതിൽ കുത്തിത്തുറന്ന് മുറിയിലെ അലമാരിയിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും മോഷ്ടിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തെ വീടുകളിലും സ്ഥാപനങ്ങളിലുമുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. പാലാത്ര – ളായിക്കാട് ബൈപാസിൽ മോർക്കുളങ്ങര ഭാഗത്ത് കുമ്പംവേലിൽ കുഞ്ഞുമോന്റെ വീട്ടിൽ നിന്ന് 43 പവൻ സ്വർണവും 24,000 റിയാലുമാണു മോഷണം പോയത്.
ഏകദേശം 12 ലക്ഷം രൂപ മൂല്യമാണ് കണക്കാക്കിയിരിക്കുന്നത്. വ്യാഴം വൈകിട്ട് 4നും 9നും ഇടയിലാണ് മോഷണം നടന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രവാസിയായ കുഞ്ഞുമോൻ മകന്റെ വിവാഹവുമായി ബന്ധപ്പെട്ടാണ് നാട്ടിലെത്തിയത്. വിവാഹ ആവശ്യത്തിനായി വസ്ത്രങ്ങൾ എടുക്കാൻ പോയ ശേഷം തിരികെ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. വീടിനു പുറത്ത് സൂക്ഷിച്ചിരുന്ന പണി ആയുധങ്ങൾ ഉപയോഗിച്ചാണ് വാതിൽ തകർത്തതെന്നാണു സംശയിക്കുന്നത്. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തുന്നത്.