കയറുംമുൻപേ ബസ് മുന്നോട്ടെടുത്തു ,എൺപത്തഞ്ചുകാരിയുടെ കാലിൽ ചക്രം കയറി
Mail This Article
മണർകാട് (കോട്ടയം) ∙ ചവിട്ടുപടിയിൽ കയറുന്നതിനു മുൻപു മുന്നോട്ടെടുത്ത ബസിൽ നിന്നു താഴെ വീണ എൺപത്തഞ്ചുകാരിയുടെ കാലിൽ പിൻചക്രം കയറിയിറങ്ങി. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച അന്നമ്മയുടെ വലതു കാൽമുട്ടിനു താഴെ മുറിച്ചുമാറ്റേണ്ടി വരുമെന്നു പൊലീസ് പറഞ്ഞു. ഇടുപ്പെല്ലിനും ഇടതു കാലിന്റെ ഉപ്പൂറ്റിക്കും പരുക്കുണ്ട്.
വെള്ളൂർ ഇല്ലിവളവ് തെക്കെക്കുറ്റ് അന്നമ്മ ചെറിയാൻ ആണു മണർകാട് പള്ളി ജംക്‌ഷനിൽ അപകടത്തിൽപെട്ടത്. ഇന്നലെ ഉച്ചയ്ക്കു രണ്ടിനാണു സംഭവം. മണർകാട് പള്ളിയിൽ നടന്ന കല്യാണത്തിൽ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. പള്ളി ജംക്‌ഷനിൽ നിന്നു മണർകാട് കവലയിലേക്കു പോകാൻ, പാലായിൽ നിന്ന് കോട്ടയത്തേക്കു പോകുന്ന ബീന ബസിൽ അന്നമ്മ കയറി. വാതിൽക്കൽ നിന്നു പൂർണമായി കയറുന്നതിനു മുൻപേ ബസ് ഡബിൾ ബെൽ അടിച്ചു മുന്നോട്ട് എടുത്തതായി നാട്ടുകാർ പറഞ്ഞു.
നിലത്തു വീണ അന്നമ്മയുടെ വലതുകാലിൽ ചക്രം പൂർണമായും ഇടതുകാലിൽ ഭാഗികമായും കയറി. ഉടൻ പള്ളിയുടെ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് അന്നമ്മയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. വലതുകാലിലെ ഞരമ്പുകൾ ചതഞ്ഞരഞ്ഞ നിലയിലായിരുന്നു. ബസിലെ ജീവനക്കാർ ആശുപത്രിയിൽ എത്തിയെങ്കിലും നാട്ടുകാരുടെ പ്രതിഷേധം ഭയന്ന് കടന്നുകളഞ്ഞു.