ADVERTISEMENT

റോഡ് സുരക്ഷാ വാരാചരണത്തിൽ ജില്ലയിൽ അപകട പരമ്പര. 6 ദിവസത്തിൽ 11 വലിയ അപകടങ്ങൾ. 4 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഒരാളുടെ കാൽ മുറിച്ചു മാറ്റി. 13ന് ആരംഭിച്ച റോഡ് സുരക്ഷാ വാരാചരണം ഇന്നലെ സമാപിച്ചു.

13-എരുമേലി ശബരിമല പാതയിലെ കണമല ഇറക്കം-തീർഥാടക ബസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് 12 പേർക്കു പരുക്ക്.

14-കോട്ടയം ബേക്കർ ജംക്‌ഷ‌ൻ വൈഡബ്ലുസിഎയ്ക്ക് സമീപം.-ദിശ തെറ്റിച്ചെത്തിയ കെഎസ്ആർടിസി ബസ് തലയിലൂടെ കയറി ബൈക്ക് യാത്രികൻ തൽക്ഷണം മരിച്ചു

15-1.കുറുപ്പന്തറ ജംക്‌ഷൻ,2. കിടങ്ങൂർ മംഗലത്താഴം കെ.ആർ.നാരായണൻ ഹൈവേ-1.സ്വകാര്യ ബസ് ഓട്ടോയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരുക്ക്.2.പിക്കപ് വാൻ മറിഞ്ഞു. ആർക്കും പരുക്കില്ല.

16-മുണ്ടക്കയം കൊടികുത്തി ചാമപ്പാറ വളവ്-ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി വാൻ മറിഞ്ഞ് 9 ആന്ധ്രാ സ്വദേശികൾക്കു പരുക്ക്.

17-കോട്ടയം – മെഡിക്കൽ കോളജ് റോഡിൽ ചുങ്കം കവല-റോഡ് മുറിച്ചു കടക്കവെ ടോറസ് ലോറിയിടിച്ച് വീണയാൾ ടോറസിന്റെ ടയർ തലയിലൂടെ കയറി തൽക്ഷണം മരിച്ചു.

18-ഏറ്റുമാനൂർ സെൻട്രൽ ജംക്‌ഷൻ-ലോറിയും ബൈക്കും കൂട്ടിയിടിച്ച് 2പേർ മരിച്ചു.

kottayam news

അപകടമൊഴിയാത്ത ജനുവരി

ഏഴിനു വൈക്കം ചേരുംചുവട് പാലത്തിനു സമീപം സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 4പേർ മരിച്ചു. 8ന് ഉദയനാപുരം കണിയാംതോട് പാലത്തിനു സമീപം കെഎസ്ആർടിസി ബസ് ഇടിച്ച് സൈക്കിൾ യാത്രക്കാരനും 12നു പുലർച്ചെ തലപ്പാറ ജംക്‌ഷനു സമീപം ബൈക്കിൽ നിന്നു വീണ് യുവാവും മരിച്ചു. 18ന് പാലാ - തൊടുപുഴ റോഡിൽ കുറിഞ്ഞിയിൽശബരിമല തീർഥാടകരുടെ വാനും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ 3 പേർക്ക് പരുക്ക്.വലവൂരിൽതീർഥാടകർ സഞ്ചരിച്ച ജീപ്പ് മതിലിൽ ഇടിച്ച് ആന്ധ്രാ സ്വദേശികളായ 5 പേർക്ക് പരുക്ക്.

സ്വകാര്യ ബസ് പൊലീസ്  കസ്റ്റഡിയിൽ
സ്വകാര്യ ബസ് പൊലീസ് കസ്റ്റഡിയിൽ

കാത്തിരുന്നു അപകടം

മണർകാട് ∙ ബസിൽ അവസാനം കയറാനെത്തിയ അന്നമ്മയെ കാത്തിരുന്നത് അപകടം. പള്ളിയിൽ വിവാഹത്തിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങാനാണ് അന്നമ്മ ചെറിയാൻ ബസ് സ്റ്റോപ്പിൽ എത്തിയത്. ബസിന്റെ വാതിൽ ഓട്ടമാറ്റിക്കാണ്. പുതിയ നിർദേശ പ്രകാരം ഡോർ ചെക്കർ ഇല്ല. 

 കയറും മുൻപേ ബസ് മുന്നോട്ടെടുത്തു

ചവിട്ടുപടിയിലൂടെ അന്നമ്മ കയറിയപ്പോഴേക്കും ബസ് നീങ്ങിത്തുടങ്ങിയെന്നു പിന്നാലെ ബൈക്കിൽ വന്ന യാത്രക്കാരൻ പറഞ്ഞു. കമ്പിയിൽ പിടിച്ചപ്പോഴേ ബസ് മുന്നോട്ടെടുത്തതായി സ്റ്റോപ്പിനു സമീപത്തു നിന്നവരും പറഞ്ഞു.  മലർന്നു റോഡിലേക്കു വീണ അന്നമ്മയുടെ വലതുകാലിലേക്ക് ആദ്യം പിൻചക്രം കയറി. യാത്രക്കാർ ഉറക്കെ നിലവിളിച്ചതോടെ ബസ് നിർത്തി.ഉടനെ നാട്ടുകാരും ബസിലെ യാത്രക്കാരും ജീവനക്കാരും ചേർന്ന് തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. ഇതിനിടെ ബസുകാരുടെ നടപടിയിൽ പ്രതിഷേധം രൂക്ഷമായി. ബസ് ജീവനക്കാർ ഓടി രക്ഷപ്പെട്ടു.

 പെട്ടെന്നു തീരുമാനിച്ച ബസ് യാത്ര

അന്നമ്മയുടെ 5 മക്കളും മരുമക്കളും കൊച്ചു മക്കളും എല്ലാവരും കല്യാണത്തിൽ പങ്കെടുക്കാനുണ്ടായിരുന്നു. പ്രായമുണ്ടെങ്കിലും തനിയെ മിക്കവാറും യാത്ര ചെയ്യുന്ന ആളായിരുന്നു അന്നമ്മ ചെറിയാൻ. കല്യാണത്തിൽ പങ്കെടുത്ത ശേഷം മക്കളോട് യാത്ര പറഞ്ഞിറങ്ങിയതാണ്. പള്ളി ജംക്‌ഷനിൽ നിന്ന് ഓട്ടോറിക്ഷയിൽ കയറിപ്പോകാൻ പണം നൽകിയ ശേഷം മകൻ ബിജു വീണ്ടും കല്യാണ ഹാളിലേക്കു കയറി. ഈ സമയത്താണ് അപകടം ഉണ്ടായത്. കല്യാണത്തിൽ പങ്കെടുക്കാൻ കൂടെയുണ്ടായിരുന്നവർ ബസ് കയറാൻ കാത്തു നിൽക്കുന്നത് കണ്ടാണ് അന്നമ്മ ചെറിയാനും ഓട്ടോറിക്ഷാ യാത്ര ഒഴിവാക്കി ബസിൽ കയറാൻ തീരുമാനിച്ചതെന്നു കരുതുന്നു. 

കയറിയിറങ്ങിയ അപകട ചക്രം 

∙കൊച്ചുമകളുമൊത്ത് നാഗമ്പടം സ്റ്റാൻഡിൽ ബസ് കയറാനെത്തിയ പള്ളിക്കത്തോട് മങ്ങാക്കരയിൽ ശാന്തമ്മയുടെ കാലിലൂടെ ബസ് കയറിയത് ഒന്നര വർഷങ്ങൾക്ക് മുൻപാണ്

∙ പൊൻകുന്നം സ്വകാര്യബസ് സ്റ്റാൻഡ് കവാടത്തിൽ ബസ് തട്ടി താഴെവീണ കാൽനടയാത്രക്കാരൻ പനമറ്റം കീച്ചേരിൽ മനോജിന്റെ വലതു കാലിലൂടെ ചക്രം കയറിയിറങ്ങിയത് ഒരു വർഷം മുൻപ്

∙ ബന്ധുവീട്ടിലേക്ക് പോകാൻ നാഗമ്പടം സ്റ്റാൻഡിൽ എത്തിയ കന്യാകുമാരി കുമാരപുരം സ്വദേശി ജോഷി ജോണിന്റെ കാലിൽ ബസ് കയറിയത് 6 മാസങ്ങൾക്ക് മുൻപ്

∙കടുത്തുരുത്തിയിൽ  കയറുന്നതിനിടെ മുന്നോട്ടു നീങ്ങിയതോടെ തെറിച്ചു വീണ പേരൂർ കോട്ടമുറിക്കൽ തോമസിന്റെ ഭാര്യ പെണ്ണമ്മയുടെ കാലിൽ ബസ് കയറി. അപകടം 3 മാസങ്ങൾക്ക് മുൻപ്. ഇവരുടെ കാൽ മുറിച്ചുമാറ്റി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com