ADVERTISEMENT

കടുത്തുരുത്തി ∙ ജീവൻ തിരിച്ചു കിട്ടിയല്ലോ,  സ്വർണം പോയതിൽ നഷ്ടം തോന്നുന്നില്ലെന്നു ദമ്പതികൾ.  കവർച്ചാസംഘത്തിൽനിന്നു കഷ്ടിച്ചു രക്ഷപ്പെട്ട കല്ലറ പെരുംതുരുത്ത് നിഷാ സദനം രാം ദാസിന്റെയും ( 80), ഭാര്യ ഭവാനിയുടെയും (73) വാക്കുകളിൽ ഭയത്തിന്റെ നിഴൽ. വീട്ടിൽ കയറി വന്ന 2 യുവാക്കളുടെ കയ്യിലും കത്തിയുണ്ടായിരുന്നു. കത്തി കഴുത്തിൽ അമർത്തിയപ്പോൾ കൊന്നുകളയുമെന്നാണു കരുതിയത്. ഉറക്കെ കരഞ്ഞതു രക്ഷയായി. – രാംദാസ് പറയുന്നു. കല്ലറ– വെച്ചൂർ റോഡരികിൽ തനിച്ചാണ് ഇവർ താമസം.

ഇവരുടെ 3 പെൺമക്കളും വിവാഹിതരായി മറ്റിടങ്ങളിലാണ്. വീട്ടിൽ ഉച്ചയൂണൊരുക്കി അതിൽ നിന്നുള്ള ചെറിയ വരുമാനം കൊണ്ടാണ് കുടുംബം കഴിയുന്നത്.  തിങ്കൾ പുലർച്ചെ 1.30നാണു സംഭവം. വണ്ടി കേടായതിനാൽ ടോർച്ച് ആവശ്യപ്പെട്ട് 2 യുവാക്കൾ കതകിൽ തട്ടി. ജനലിലൂടെ ടോർച്ച് നൽകി.കത്തിയും കയറും വേണമെന്ന് ആവശ്യപ്പെട്ട് വീണ്ടുമെത്തി. ഇതും നൽകി. പിന്നീട് ഇവർ കത്തിയും കയറും തിരിച്ചുതരാനെന്ന പേരിൽ കതകിൽ തട്ടി.   ലൈറ്റ് തെളിച്ചു കതകു തുറന്നു.

കഴുത്തിൽ കത്തി വച്ച് മിണ്ടരുതെന്നും കൊന്നു കളയുമെന്നും പറഞ്ഞ് മുറിക്കുള്ളിലേക്കു തള്ളി. മറ്റൊരാൾ ഭവാനിയുടെ കഴുത്തിൽ കത്തി വച്ച്  മാല പൊട്ടിച്ചെടുത്തു. നിലവിളിച്ചതോടെ അക്രമികൾ ഇറങ്ങി ഓടിയെന്നും രണ്ടര പവൻ  മാലയുടെ പകുതി മുറിക്കുള്ളിൽ നിന്നു ലഭിച്ചെന്നും  ദമ്പതികൾ പറഞ്ഞു.   സംഭവ ദിവസം പോയ വൈദ്യുതി ഇന്നലെ  ഉച്ചയോടെയാണു പ്രദേശത്തു പുനഃസ്ഥാപിച്ചത്. വീട്ടിൽ തനിച്ചു കഴിയാൻ ഭയമാണെന്നും ഇരുട്ടു വീണാൽ വീടിനു വെളിയിൽ ഇറങ്ങാറില്ലെന്നും ദമ്പതികൾ പറഞ്ഞു.

'പ്രത്യേക സംഘം അന്വേഷിക്കും

സംഭവം  കടുത്തുരുത്തി സിഐ പി.കെ. ശിവൻ കുട്ടിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിക്കും,  സി സി ടിവി  സൂചനലഭിച്ചിട്ടുണ്ട്. വീട്ടിലൂണ് നടത്തുന്ന ഇവിടെ ഭക്ഷണം കഴിക്കാനെത്തുന്ന ചിലരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.  -പി.എസ്.സാബു,  ജില്ലാ പൊലീസ് മേധാവി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com