കുടിശിക അടയ്ക്കാൻ ബാങ്ക് നിർദേശം;ടാപ്പിങ് തൊഴിലാളി ജീവനൊടുക്കി
Mail This Article
പള്ളിക്കത്തോട് ∙ ഭവനവായ്പ കുടിശിക അടയ്ക്കാൻ ബാങ്ക് നിർദേശം ലഭിച്ചതിനു പിന്നാലെ ടാപ്പിങ് തൊഴിലാളി ജീവനൊടുക്കി. മൈലാടിക്കര അഞ്ചാനിൽ ഷാജി ജോൺ (35) ആണ് ജീവനൊടുക്കിയത്. കേരള ഗ്രാമീൺ ബാങ്കിന്റെ പള്ളിക്കത്തോട് ശാഖയിൽ നിന്ന് 5 വർഷം മുൻപ് ഷാജി 1.60 ലക്ഷം രൂപ വായ്പ യെടുത്തു. 2 ലക്ഷത്തിൽ പരം രൂപ തിരിച്ച് അടയ്ക്കാനുണ്ട്. 2500 രൂപ വീതം മാസ തവണ ഷാജി അടച്ചു വന്നിരുന്നു. 6500 രൂപ കുടിശിക ആയതോടെ 2 ആഴ്ച മുൻപ് ബാങ്കിൽ നിന്നു വിളിച്ചു തുക അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു.
ഇന്നലെയായിരുന്നു തുക അടയ്ക്കേണ്ട ദിനം.ഒരു മാസത്തെ തവണ എങ്കിലും അടയ്ക്കാൻ ആവശ്യപ്പെട്ടാണ് വിളിച്ചതെന്നു ബാങ്ക് അധികൃതർ പറഞ്ഞു. നിർദേശം ലഭിച്ചതിനെ തുടർന്നു ഷാജി മാനസിക ബുദ്ധിമുട്ടിലായിരുന്നുവെന്നുബന്ധുക്കൾ പറഞ്ഞു. കടം വീട്ടാനുള്ള ബുദ്ധിമുട്ട് കാണിച്ച് ഷാജി എഴുതിയ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. സംസ്കാരം നടത്തി. ഭാര്യ പാത്താമുട്ടം കുന്നേൽ രാജി.
മൂന്നു വയസ്സുകാരി അയോണയും ആറു മാസം പ്രായമുള്ള അയോണുമാണ് മക്കൾ. 20 വർഷം വരെ കാലാവധിയുള്ള വായ്പയാണ് ഷാജി എടുത്തിരുന്നത്.തവണ കുടിശിക വരുത്തുന്ന എല്ലാവരെയും ബാങ്കിൽ നിന്നു വിവരം അറിയിക്കാറുണ്ട്. ഇതിന്റെ ഭാഗമായാണ് 2 ആഴ്ച മുൻപ് ഷാജിയെ വിളിച്ചത്. 2 ദിവസം വിളിച്ചു നോക്കിയെങ്കിലും ഫോൺ എടുത്തിരുന്നില്ല. ഈ വായ്പക്ക് ജപ്തി നടപടിയായിട്ടില്ലെന്നും ബാങ്ക് അധികൃതർ വ്യക്തമാക്കി.