ചിലരുടെ മനസ്സിലും ആറ്റിലും വിഷം!
Mail This Article
കുമരകം ∙ മീനച്ചിലാറിന്റെ വിവിധ ഭാഗങ്ങളിൽ വിഷം കലക്കി മീൻപിടിത്തം. കൈവഴികളായ പടിഞ്ഞാറൻ മേഖലയിലെ തോടുകളിൽ പോള കയറി നിറഞ്ഞും കിടക്കുന്നു. ദുരിതം മൂലം പൊറുതി മുട്ടി ജനം. പോള വെള്ളത്തിൽ കലർന്നതോടെ വെള്ളത്തിനു കറുത്ത നിറമായി. ദുർഗന്ധവും വമിച്ചു തുടങ്ങി.മീനച്ചിലാറ്റിൽ നഞ്ച് കലക്കി മീൻ പിടിക്കാറുണ്ടായിരുന്നു. ഇതിനേക്കാൾ മാരകമായ വിഷമാണ് ഇപ്പോൾ മീൻ പിടിക്കാൻ വെള്ളത്തിൽ കലക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. ആമ്പൂരം, കുമ്മനം, താഴത്തങ്ങാടി,കാഞ്ഞിരം ഭാഗങ്ങളിലാണ് രാത്രി വള്ളത്തിൽ എത്തുന്ന സംഘം വിഷം കലക്കി മീൻ പിടിക്കുന്നത്.
വലയിട്ട ശേഷം അതിനുള്ളിൽ വിഷം കലക്കുകയാണ്. ചത്തു പോകുന്ന മത്സ്യങ്ങൾ വലയ്ക്കുള്ളിൽ കിടക്കും. ഇവയിൽ വിൽക്കാൻ പറ്റുന്നതെടുക്കുകയും ബാക്കിയുള്ള ചെറു മീനുകൾ ആറ്റിൽ തന്നെ ഉപേക്ഷിക്കുകയുമാണ്. കുടിക്കാനും പാചകത്തിനും വേണ്ടി ആറ്റിലെ വെള്ളമാണു നാട്ടുകാർ ഉപയോഗിക്കുന്നത്. വെള്ളം മലിനമായതോടെ കുളിക്കാൻ പോലും പറ്റാത്ത അവസ്ഥയായി. വെള്ളത്തിലിറങ്ങുന്നവർക്കു ദേഹത്തു ചൊറിച്ചിലും കണ്ണിനു നീറ്റലും അനുഭവപ്പെടുകയും ചെയ്യുന്നു.
പോള ശല്യം രൂക്ഷം
കുമരകം ബോട്ട് ജെട്ടി, കവണാർ,ചീപ്പുങ്കൽ തോടുകളിലാണ് പോള ശല്യം രൂക്ഷം. വിനോദ സഞ്ചാര മേഖലയ്ക്കും കായൽ തൊഴിലാളികൾക്കു പോള വിനയായി മാറിയിരുന്നു. ബോട്ട് ജെട്ടി തോട്ടിലെ പോള വാരാൻ ജില്ലാ പഞ്ചായത്തിന്റെ യന്ത്രം കഴിഞ്ഞ ദിവസം എത്തി. കലക്ടർ പി. കെ. സുധീർ ബാബുവും ചേംബർ ഓഫ് വേമ്പനാട് ഹോട്ടൽസ് ആൻഡ് റിസോർട്സ് അസോസിയേഷൻ സെക്രട്ടറി കെ. അരുൺകുമാറും സ്ഥലം സന്ദർശിച്ചു. ഇന്നു മുതൽ തോട്ടിലെ പോള വാരാൻ കലക്ടർ നിർദേശം നൽകി. പോള മൂലം മുഹമ്മ– കുമരകം സർവീസ് നടത്തുന്ന ബോട്ട് കായൽ തീരം വരെ വന്നു തിരികെ പോകുകയാണ്.ബോട്ട് ജെട്ടി തോട്ടിലെ പോള നീക്കം ചെയ്ത ശേഷം മറ്റു തോടുകളിലെ പോള വാരാനാണ് പദ്ധതി.