വെള്ളത്തിനു മാർഗമില്ലാതെ പടിഞ്ഞാറൻ ജനത
Mail This Article
ചങ്ങനാശേരി ∙ ടൂറിസം പ്രവർത്തനങ്ങളുടെ ഭാഗമായി വേട്ടടി തോട് നവീകരിക്കുന്ന ജോലികൾ ആരംഭിച്ചെങ്കിലും ശുദ്ധജല വിതരണം മുടങ്ങിയ വിഷമത്തിലാണ് നഗരത്തിന്റെ പടിഞ്ഞാറൻ പ്രദേശത്തുള്ള ഒരു കൂട്ടം ആളുകൾ. എസി റോഡരികിൽ പായിപ്പാട് പഞ്ചായത്ത് ഒന്നാം വാർഡിലെ നൂറിലധികം കുടുംബങ്ങളാണ് ശുദ്ധജലത്തിനു മാർഗമില്ലാതെ വിഷമിക്കുന്നത്. സമീപത്തെ എസി കനാൽ ഉൾപ്പെടെയുള്ള ജലസ്രോതസ്സുകൾ മലിനമായതിനാൽ വാട്ടർ അതോറിറ്റി പൈപ്പിൽ നിന്ന് വിതരണം ചെയ്യുന്ന ശുദ്ധജലമാണ് പ്രദേശത്തെ ആളുകളുടെ പ്രധാന ആശ്രയം.
സ്ഥിരമായി പൈപ്പിൽ വെള്ളം എത്താറില്ലെങ്കിലും ലഭിക്കുന്നത് സൂക്ഷിച്ചു വച്ച് ഉപയോഗിച്ചാണ് ഇവർ കഴിഞ്ഞിരുന്നത്.എന്നാൽ പ്രദേശത്ത് വെള്ളം എത്തിയിരുന്ന പൈപ്പ് വേട്ടടി തോട് നവീകരണ ജോലികൾക്കിടയിൽ ഒന്നാം പാലത്തിനു സമീപത്തു വച്ച് പൊട്ടിയതോടെയാണ് ഇവരുടെ ദുരിതം ആരംഭിച്ചത്. കിടങ്ങറ ഭാഗത്തേക്ക് വെള്ളം എത്തിച്ചിരുന്ന പൈപ്പാണ് പൊട്ടിയിരിക്കുന്നത്. ഏകദേശം 3 ആഴ്ചയായി വെള്ളം ലഭിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. തോടിനു കുറുകെയുള്ള പൈപ്പ് ആയതിനാൽ ഉള്ളിൽ മലിനജലം കയറാനും സാധ്യതയുണ്ടെന്ന് ഇവർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.
വിഷയം ജല അതോറിറ്റിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നെങ്കിലും പുതിയ പ്രൊജക്ട് തയാറാക്കി, ,ടെൻഡർ നടപടികൾ ഉൾപ്പെടെ ചെയ്തു മാത്രമേ പ്രശ്നം പരിഹരിക്കാൻ കഴിയൂ എന്ന മറുപടിയാണ് ലഭിച്ചത്. ആർഡിഒ ഉൾപ്പെടെയുള്ളവർക്കും നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്.നിലവിൽ കിലോമീറ്ററുകൾ സഞ്ചരിച്ചാണ് ഇവിടെ ഉള്ളവരിൽ പലരും ശുദ്ധജലം ശേഖരിക്കുന്നത്. അറ്റകുറ്റപ്പണികൾക്ക് കൂടുതൽ സമയം ആവശ്യമുള്ളതിനാൽ താൽക്കാലികമായി പ്രദേശത്ത് ശുദ്ധജലം എത്തിക്കുന്നതിന് അടിയന്തര നടപടി വേണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.