ആദ്യ 2 ദിവസങ്ങളിൽ ജില്ലയിൽ 957 കേസുകൾ; നിരവധി വാഹനങ്ങൾ പിടിച്ചെടുത്തു...
Mail This Article
കോട്ടയം∙ ലോക്ഡൗൺ പ്രഖ്യാപിച്ചതിനുശേഷമുള്ള ആദ്യ 2 ദിവസങ്ങളിൽ കാരണമില്ലാതെ പുറത്തിറങ്ങിയതിനു ജില്ലയിൽ 957 കേസുകൾ. ബൈക്കും സ്കൂട്ടറുകളും ഉൾപ്പെടെ 110 വാഹനങ്ങളുടെ ഉടമകൾക്കെതിരെകേസെടുത്തു. ഇന്നലെ രാത്രി 8 വരെയാണ് ഇത്രയും കേസുകൾ റജിസ്റ്റർ ചെയ്തത്.സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണങ്ങൾ നടത്തിയതിന് 3 പേർക്കെതിരെ കേസുണ്ട്. നിരീക്ഷണത്തിൽ ഇരിക്കവേ നിർദേശങ്ങൾ ലംഘിച്ചു പുറത്തിറങ്ങിയതിന് 8 പേർക്കെതിരെ കേസെടുത്തു. പിടിയിലായവരെ ജാമ്യത്തിൽ വിട്ടയച്ചു.
ലോക്ഡൗൺ പ്രഖ്യാപിച്ചതിനു ശേഷമുള്ള ആദ്യ ദിവസമായ ചൊവ്വാഴ്ച 506 കേസുകൾ റജിസ്റ്റർ ചെയ്തിരുന്നു. 451 കേസുകൾ ഇന്നലെ റജിസ്റ്റർ ചെയ്തു. ഈരാറ്റുപേട്ടയിൽ ടൗണിലൂടെ കറങ്ങിനടന്ന നൂറോളം ബൈക്കുകൾ പൊലീസ് പിടിച്ചെടുത്തു.ഇന്നലെ 277 പേരെ കൂടി വീടുകളിൽ നിരീക്ഷണത്തിലാക്കി. ഒരാളെക്കൂടി പ്രവേശിപ്പിച്ചതോടെ ജില്ലയിലെ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം ഏഴായി. ഇതിൽ 5 പേർ മെഡിക്കൽ കോളജ് ആശുപത്രിയിലും 2 പേർ കോട്ടയം ജനറൽ ആശുപത്രിയിലുമാണ്. ജില്ലയിലെ 205 പേരുടെ സാംപിളാണ് ഇതുവരെ പരിശോധിച്ചത്. ഇതിൽ 176 എണ്ണം നെഗറ്റീവാണ്. 25 എണ്ണം ഫലം വരാനുണ്ട്.