ADVERTISEMENT

കോട്ടയം ∙ റേഷൻ വിതരണത്തിനു ദമ്പതികളും. കോടിമതയിലും കാരാപ്പുഴയിലും റേഷൻ കടകൾ നടത്തുന്നത് അരവിന്ദ് - പ്രിയ ദമ്പതികളാണ്. കോടിമത ധർമശാസ്താ ക്ഷേത്രത്തിനു സമീപമാണ് അരവിന്ദിന്റെ കട. 40 വർഷമായി അച്ഛൻ രാഘവപ്പണിക്കരാണ് കട നടത്തിയിരുന്നത്. 2016 ൽ അച്ഛന്റെ മരണത്തോടെ കട അരവിന്ദ് ഏറ്റെടുത്തു. നേരത്തേഅച്ഛനെ സഹായിക്കാൻ കടയിൽ പോകാറുണ്ടായിരുന്നു. പ്രീഡിഗ്രിയും ഐടിഐയും കഴിഞ്ഞെങ്കിലും ഭേദപ്പെട്ട ജോലിയൊന്നും കിട്ടിയില്ല. അതോടെ അച്ഛന്റെ പാത തന്നെ പിന്തുടരാൻ തീരുമാനിക്കുകയായിരുന്നെന്നു അരവിന്ദ് പറഞ്ഞു. 

  കോട്ടയം കാരാപ്പുഴ വനം വികസന കോർപറേഷന് എതിർവശത്തുളള കടയിൽ നിന്ന് പ്രിയ റേഷനരി നൽകുന്നു.
കോട്ടയം കാരാപ്പുഴ വനം വികസന കോർപറേഷന് എതിർവശത്തുളള കടയിൽ നിന്ന് പ്രിയ റേഷനരി നൽകുന്നു.

വിവാഹത്തിനു ശേഷം 2006 ൽ ഭാര്യ പ്രിയയുടെ പേരിൽ കാരാപ്പുഴയിൽ കട ആരംഭിച്ചു. കാരാപ്പുഴയിലെ വനം വികസന കോർപറേഷൻ ഓഫിസിന് എതിർവശത്താണ് കട. ആദ്യമൊക്കെ പ്രിയയുടെ അച്ഛൻ നാരായണൻ നായർ സഹായത്തിനെത്തിയിരുന്നു. ഏതാനും വർഷങ്ങളായി പ്രിയ ഒറ്റയ്ക്കാണ് കട നടത്തുന്നത്. അച്ഛനു പ്രായമായതിനാൽ വീട്ടിൽ നിന്നു പുറത്തു പോകാറില്ല. സ്വയം തൊഴിൽ എന്ന നിലയിലാണ് കട ആരംഭിച്ചതെന്നു പ്രിയ പറഞ്ഞു. തൊഴിലില്ലായ്മ പരിഹരിക്കുന്നതിനു ചെറുപ്പക്കാരും വനിതകളും എല്ലാം ഇത്തരം മേഖലകളിൽ കടന്നു വരണമെന്നാണ് ഇവരുടെ അഭിപ്രായം.  

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ വലിയ കരുതലോടെയാണ് ഇവർ കട നടത്തത്തുന്നത്. രണ്ട് മക്കളെ വീട്ടിൽ തനിച്ചാക്കിയാണ് രണ്ടു പേരും കടയിൽ എത്തുന്നത്.മൂത്തയാൾ  അതുൽ എട്ടിലും ഇളയ മകൻ അശ്വിൻ മൂന്നിലുമാണ് പഠിക്കുന്നത്. സ്കൂൾ അവധിയാണെന്നതു മാത്രമാണ്  ആശ്വാസം. പക്ഷേ, കുട്ടികളുടെ വീട്ടിലെ കുസൃതികൾ നിയന്ത്രിക്കാൻ ആരുമില്ല. എസ്എച്ച് മൗണ്ട് നട്ടാശേരി ഐശ്വര്യയിലാണ് താമസം. പ്രിയയുടെ അച്ഛൻ കുട്ടികൾക്ക് കൂട്ടാണെങ്കിലും പ്രായമായതിന്റെ അസ്വസ്ഥതകൾ ഉണ്ട്. കെഎസ്ആർടിസി റിട്ട.കണ്ടക്ടറാണ്. 

ഇനിയും മൂന്നാഴ്ച കടയിൽ തിരക്കോടു തിരക്കായിരിക്കും. സർക്കാരിന്റെയും പൊതു ജനങ്ങളുടെയും എല്ലാം കുറ്റവും പരിഭവവും ഏൽക്കേണ്ടി വരുന്ന 3 ആഴ്ചകളെന്ന് ഇവർ. പൊതുവിതരണം എത്രകാര്യക്ഷമമായി നടത്തിയാലും കുറ്റം ഉണ്ടെങ്കിൽ അതെല്ലാം റേഷൻ കടക്കാരുടെ തലയിലാകും. അതാണ്  അവസ്ഥയെന്നും ഇവർ പരാതിപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com