തലയിൽ മുണ്ടിട്ട് ഓടിയിട്ടും കാര്യമില്ല; പറന്നെത്തി പൊക്കും, നിറം നോക്കിയും പൊക്കും
Mail This Article
കോട്ടയം ∙ ലോക്ഡൗണിൽ ഒളിച്ചിരുന്നു ‘കമ്പനി കൂടാം’ എന്ന വിശ്വാസം വേണ്ട. പൊലീസ് ‘പറന്നെത്തി’ പൊക്കും. ജില്ലയിൽ പൊലീസിന്റെ ഡ്രോൺ പരിശോധന തുടരുന്നു. കോവിഡ് 9 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ഡൗൺ ഏർപ്പെടുത്തിയതോടെ കൂട്ടം കൂടുന്ന ആളുകളെ നിരീക്ഷിക്കാനും ക്വാറന്റീൻ ലംഘിക്കുന്നവരെ കണ്ടെത്താനുമാണ് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ഡ്രോൺ വിദഗ്ധരുടെ അസോസിയേഷനുകളുടെ സഹായത്തോടെ പരിശോധന ആരംഭിച്ചത്.കോട്ടയം നഗരത്തിൽ ആദ്യ ദിനങ്ങളിൽ പൊലീസ് ഡ്രോൺ പരിശോധന നടത്തി. നാഗമ്പടത്തു നിന്ന് ആരംഭിച്ച പറക്കൽ നഗരത്തിന്റെ മുക്കിലും മൂലയിലും വരെ പരിശോധിച്ച ശേഷമാണ് അവസാനിച്ചത്. തുടർന്ന് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ പറക്കൽ പരിശോധന ആരംഭിച്ചു.
നിറം നോക്കി പൊക്കും
ലോക്ഡൗൺ ലംഘിച്ച് കൂട്ടംകൂടി മീൻപിടിക്കാൻ ഇറങ്ങിയ യുവാക്കളെ ഡ്രോൺ പറന്നിറങ്ങി പിടികൂടിയത് വാകത്താനത്തിനു സമീപം. തോട്ടയ്ക്കാട് സ്കൂളിന് സമീപം പെരുവേലി പാലത്തിനു താഴെ കൂട്ടം കൂടി ചൂണ്ടയിട്ട് മീൻപിടിക്കാൻ ഇറങ്ങിയ യുവാക്കളുടെ സംഘത്തെയാണ് പൊലീസ് കുടുക്കിയത്. ദിവസങ്ങളായി യുവാക്കളുടെ സംഘം ഈ പ്രദേശത്ത് ഒത്തുചേരുന്നതായും മദ്യപിക്കുന്നതായും പരാതിയെ തുടർന്ന് പൊലീസ് എത്തുമ്പോൾ ഇവർ കടന്നുകളയുന്നത് പതിവായി. ഇതോടെയാണ് ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തിയത്. യുവാക്കൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വസ്ത്രത്തിന്റെ നിറം ഉൾപ്പെടെ പട്രോളിങ് സംഘത്തിനു കൈമാറിയാണ് ഇവരെ പിടികൂടിയത്. 8 പേർക്കെതിരെ കേസ് റജിസ്റ്റർ ചെയ്ത ശേഷം വിട്ടയച്ചു.
തലയിൽ മുണ്ടിട്ട് ഓട്ടം പതിവ്
ഈരാറ്റുപേട്ട നടയ്ക്കൽ ഭാഗത്ത് പരിശോധനയ്ക്കായി ഡ്രോൺ പറത്തിയ പൊലീസുകാർ കണ്ടത് ഇവിടെയുള്ള ചെക്ക് ഡാമിനു സമീപം കൂട്ടം കൂടിയിരിക്കുന്ന യുവാക്കളെ. ഡ്രോൺ എത്തുന്നതു കണ്ട സംഘത്തിൽ ചിലർ ഉടുമുണ്ട് ഉരിഞ്ഞ് തലയിൽ ഇട്ട് ഓടി മറഞ്ഞു. മറ്റു ചിലർ സമീപത്തെ പമ്പ് ഹൗസിൽ കയറി ഒളിച്ചു. പിന്നീട് പൊലീസ് ഇവരെ പിടികൂടി കേസ് എടുത്ത് വിട്ടയച്ചു.
ആദ്യം കൗതുകം, പിന്നീട് ഓട്ടം
പല പൊലീസ് സ്റ്റേഷൻ പരിധിയിലും പരിശോധന നടത്തുമ്പോൾ വീട്ടുമുറ്റത്തു നിൽക്കുന്ന ആളുകൾ പോലും ഡ്രോൺ കാണുമ്പോൾ ഓടി അകത്തു കയറുമെന്നു ഉദ്യോഗസ്ഥർ പറയുന്നു. ചിലർ കൗതുകത്തോടെ ഇത് വീക്ഷിക്കും. നിർദേശം ലംഘിച്ച് കൂട്ടം കൂടുന്ന ആളുകളെയാണ് ഡ്രോൺ പിടികൂടുന്നത്. ജില്ലയിൽ കോട്ടയം, പാമ്പാടി, മണർകാട്, കറുകച്ചാൽ, വാകത്താനം സ്റ്റേഷൻ പരിധികളിലും ചങ്ങനാശേരിയിൽ പായിപ്പാട് മേഖലയിലും ഉഴവൂർ, കുറവിലങ്ങാട്, മരങ്ങാട്ടുപിള്ളി പ്രദേശങ്ങളിലും പരിശോധന നടക്കുന്നുണ്ട്. പ്രധാന ജംക്‌ഷനുകൾ കേന്ദ്രീകരിച്ചാണ് പരിശോധന. ദിവസവും ഡ്രോൺ പരിശോധനയിൽ ശരാശരി 10 കേസുകൾ ലഭിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ഡ്രോൺ പറന്നു; മീൻ പിടിത്തക്കാർ മുങ്ങി !
മണിമലയാറ്റിലെ കട്ടിക്കയത്തിൽ തോട്ട പൊട്ടിച്ചു മീൻ പിടിത്തം നടത്തിയതിനെത്തുടർന്ന് ഡ്രോൺ പറത്തി പൊലീസ് നടത്തിയ പരിശോധനയിലും അനധികൃത മീൻ പിടിത്തക്കാരെ കണ്ടെത്താനായില്ല.മണിമലയാറ്റിൽ തോട്ട പൊട്ടിച്ചു മീൻ പിടിക്കുന്ന സംഭവം ഇന്നലെ ‘മനോരമ’ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു നിരീക്ഷണം നടത്തിയത്. വേനലിൽ വലയിട്ടു മീൻ പിടിക്കുന്നതിനു പകരം തോട്ടയിടുന്നത് മത്സ്യസമ്പത്തിന്റെ വൻതോതിലുള്ള നാശത്തിനു പുറമേ ജലമലിനീകരണത്തിനും ഇടയാക്കുമെന്നു നാട്ടുകാർ ആരോപിച്ചിരുന്നു. എസ്എച്ച്ഒ ആർ. മധുവിന്റെ നേതൃത്വത്തിൽ ഓരുങ്കൽ പാലത്തിൽനിന്നാണു ഡ്രോൺ പറത്തിയത്.കോവിഡ് ലോക്ഡൗൺ ലംഘനങ്ങൾ നിരീക്ഷിക്കാൻ എരുമേലി പട്ടണത്തിലും ഡ്രോൺ ഉപയോഗിച്ചു പരിശോധന നടത്തി.