ADVERTISEMENT

കോട്ടയം ∙ വേനൽച്ചൂട് കനത്തതോടെ നഗരത്തിന്റെ വിവിധ മേഖലകളിലും സമീപ പ്രദേശങ്ങളിലും ശുദ്ധജലക്ഷാമം രൂക്ഷമാകുന്നു. കിണറുകളിലെ വെള്ളം വറ്റിത്തുടങ്ങിയതോടെ ഉയർന്ന പ്രദേശങ്ങളിൽ വെള്ളത്തിനു നെട്ടോട്ടമാണ്. ജല അതോറിറ്റിയുടെ വെള്ളം ഉയർന്ന പ്രദേശങ്ങളിലേക്ക് എത്താത്തതും സ്ഥിതി ഗുരുതരമാക്കുന്നു.നിലവിൽ ഏറ്റവുമധികം പരാതിയുള്ളത് നഗരത്തിന്റെ തെക്ക് – പടിഞ്ഞാറൻ മേഖലയിലാണ്. നഗരസഭാ പ്രദേശത്തിന്റെ പരിധിയിൽ വരുന്ന നാട്ടകം മേഖലയിൽ പലയിടത്തും വെള്ളം എത്തുന്നില്ലെന്ന പരാതിയുണ്ട്. പാക്കിൽ, ചെട്ടിക്കുന്ന് പ്രദേശങ്ങളിൽ വെള്ളം എത്താറുണ്ടെങ്കിലും നൂൽ പോലെയാണ് ലഭിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.നഗരത്തിന്റെ പ്രദേശങ്ങളിൽ ആനത്താനം, കളത്തിപ്പടി, പൊൻപള്ളി, റബർ ബോർഡ് എന്നിവിടങ്ങളിലും ജലവിതരണം കൃത്യമായി നടക്കുന്നില്ലെന്നു പരാതിയുണ്ട്.

ചോർച്ച പ്രധാന പ്രശ്നം

ജല അതോറിറ്റിക്ക് നഗര പരിധിയിൽ മാത്രം 23,000 ഗുണഭോക്താക്കളാണുള്ളതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. നഗരസഭ, പനച്ചിക്കാട്, വിജയപുരം പഞ്ചായത്തുകൾ തുടങ്ങിയ പ്രദേശങ്ങളിലേക്ക് ഒരുദിവസം ജല അതോറിറ്റി പമ്പ് ചെയ്യുന്നത് 18 ദശലക്ഷം ലീറ്റർ ജലമാണ്. ഇതിൽ 40% ചെറുതും വലുതുമായ ചോർച്ചയിലൂടെ നഷ്ടപ്പെടുന്നതായി കണക്കുകൾ ഉണ്ട്.റബർ ബോർഡ്, പ്ലാന്റേഷൻ കോർപറേഷൻ, കഞ്ഞിക്കുഴി, പൊൻപള്ളി, വടവാതൂർ മേഖലകളിൽ ചെറുതും വലുതുമായി ചോർച്ചകൾ ഉണ്ട്. മണർകാട് ഐരാറ്റുനട ഭാഗങ്ങളിലെ ഉയർന്ന പ്രദേശങ്ങളിലും വെള്ളം എത്തുന്നില്ല എന്നാണ് പരാതി. ഐരാറ്റുനട – തേമ്പ്രവാൽ റോഡിൽ 4 സ്ഥലങ്ങളിലാണ് ചോർച്ച.

ജല അതോറിറ്റി സദാ സജ്ജം

നാട്ടകം ഭാഗങ്ങളിൽ ശുദ്ധജലവിതരണം മുടങ്ങുന്നതിനു കാരണം പൈപ്പ്‌ലൈൻ നവീകരണ പ്രവർത്തനങ്ങളാണെന്ന് ജല അതോറിറ്റി. വിതരണം മുടങ്ങാതിരിക്കാൻ അധികൃതർ പരമാവധി ശ്രമിക്കുന്നുണ്ട്.താൽക്കാലിക ജീവനക്കാർ ഉൾപ്പെടെ ഓപ്പറേറ്റിങ് വിഭാഗം 24 മണിക്കൂർ പ്രവർത്തിക്കുന്നു.. കോട്ടയം സബ് ഡിവിഷനിൽ 300 ജീവനക്കാർ ലോക്ഡൗൺ ഒഴിവാക്കി പൂർണമായി പ്രവർത്തന സജ്ജമാണ്. കുമാരനല്ലൂർ മേഖലയിൽ ജലക്ഷാമവും വിതരണത്തിൽ ഉണ്ടായിരുന്ന തടസ്സവും ഒഴിവാക്കുന്നതിന് മെഡിക്കൽ കോളജ് പമ്പ് ഹൗസിൽ നിന്ന് വെള്ളം എത്തിക്കുന്നുണ്ടെന്നും അതോറിറ്റി അധികൃതർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com