നോൺ വെജിന് ‘വലിയ വില’ കൊടുക്കേണ്ടി വരും; മത്തിക്കു 340 രൂപവരെ
Mail This Article
കോട്ടയം ∙ നോൺ വെജ് വിഭവങ്ങൾ വേണമെങ്കിൽ ‘വലിയ വില’ കൊടുക്കേണ്ടി വരും. മീൻ, ചിക്കൻ, ബീഫ് എന്നിവയുടെ വിലയിൽ വർധനയുണ്ടായത് ഉപഭോക്താക്കൾക്കൊപ്പം ചെറുകിട വ്യാപാരികൾക്കും തിരിച്ചടിയായി. മത്തിക്കു കിലോഗ്രാമിന് 250 മുതൽ 340 രൂപ വരെ വിലയെത്തി. ആലപ്പുഴയിൽ നിന്ന് എത്തുന്ന ചെറിയ മത്തി ഏറ്റുമാനൂർ മാർക്കറ്റിൽ വിറ്റതു 340 രൂപയ്ക്കാണ്. ഒമാൻ മത്തിക്ക് 200 രൂപ. അയലയ്ക്ക് ചങ്ങനാശേരി മാർക്കറ്റിൽ 320 രൂപ വരെയെത്തി. ചെമ്മീൻ വലുപ്പം അനുസരിച്ച് ശരാശരി 300 രൂപയാണു വില.
കുമരകം മേഖലയിൽ ദിവസം 500 കിലോഗ്രാം കായൽ മീൻ കിട്ടുന്നുണ്ട്. കരിമീനും മുരശുമാണു കൂടുതൽ. വെസ്റ്റ് ഉൾനാടൻ മത്സ്യ വ്യവസായ സഹകരണ സംഘത്തിൽ എ പ്ലസ് കരിമീനിന് കിലോയ്ക്ക് 490 രൂപ, എ ഗ്രേഡിന് 460, ബി ഗ്രേഡിന് 370, സിയ്ക്ക് 260 എന്നിങ്ങനെയായിരുന്നു ഇന്നലത്തെ വില. മുരശിന് 290 രൂപ. ആന്ധ്രയിൽ നിന്ന് എത്തുന്ന വളർത്തു കരിമീനിന് 350 മുതൽ 450 വരെയാണു വില.
ബീഫിന് ഇപ്പോൾ 380 രൂപയാണ്. ലോക്ഡൗണിൽ കിലോയ്ക്കു 30 രൂപ വരെ വർധനയുണ്ടായി. ചിലയിടങ്ങളിൽ ബീഫ് കിട്ടാനില്ലാത്ത അവസ്ഥയുണ്ട്. മുൻപ് എത്തിയിരുന്നതിന്റെ 25 ശതമാനം മാത്രമാണ് ഇപ്പോൾ ചെക്പോസ്റ്റുകളിലൂടെ വരുന്നതെന്നു മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം.എ.സലിം പറഞ്ഞു. ചിക്കൻ വില 155 മുതൽ 170 രൂപ വരെയാണ്. ലോഡ് എത്തുന്നതിലെ കുറവാണു വില കൂടാൻ കാരണമെന്നാണു വ്യാപാരികളുടെ പക്ഷം.