ADVERTISEMENT

കോട്ടയം∙ ഒടുവിൽ കളി കാര്യമായി ! ഇംഗ്ലണ്ടിലെ ഓൺലൈൻ മത്സരത്തിലൂടെ വൈക്കം വെള്ളൂർ സ്വദേശി നേടിയത് 2 ലക്ഷം  പൗണ്ട് (ഏകദേശം 1.90 കോടി രൂപ) വിലമതിക്കുന്ന ലംബോർഗിനി യൂറസ് ആഡംബര കാറും 20,000 പൗണ്ടും (ഏകദേശം 19 ലക്ഷം രൂപ). വൈക്കം വെള്ളൂർ പടിഞ്ഞാറേവാഴയിൽ പി.ഒ പൈലിയുടെയും ത്രേസ്യാമ്മയുടെയും മകനായ ഷിബു പോളും ഭാര്യ ലിന്നറ്റ് ജോസഫുമാണ് അപ്രതീക്ഷിതമായി വീട്ടിലേക്ക് ഓടിയെത്തിയ ‘ആ‍ഡംബര’ സമ്മാനം കണ്ടു ഞെട്ടിയത്! 

സംഭവം ഇങ്ങനെ: ഇംഗ്ലണ്ടിൽ പ്രശസ്തമായ ബെസ്റ്റ് ഓഫ് ദ് ബെസ്റ്റ് (ബിഒടിബി) നടത്തുന്ന ഓൺലൈൻ മത്സരത്തിൽ പങ്കെടുക്കുന്ന പതിവുണ്ടായിരുന്നു ഷിബുവിനും ലിന്നറ്റിനും. 

രണ്ടു ഫുട്ബോൾ താരങ്ങൾ പന്തിനായി പോരാടുന്ന ചിത്രത്തിൽ പന്തിന്റെ സ്ഥാനം ഏറ്റവും കൃത്യമായി അടയാളപ്പെടുത്തുക എന്നതായിരുന്നു മത്സരം. ‘ആദ്യ 2 തവണ പരാജയപ്പെട്ടു. മൂന്നാമത്തെ ശ്രമം വിജയം കണ്ടു:  നോട്ടിങ്ങാമിൽനിന്ന് ഷിബു ഫോണിൽ പറഞ്ഞു.ഷിബുവിനെയും ലിന്നറ്റിനെയും ഞെട്ടിച്ചുകൊണ്ടായിരുന്നു ഫലപ്രഖ്യാപനം.  ചൊവ്വാഴ്ച വൈകിട്ട് ഷിബുവിനെയും ലിന്നെറ്റിനെയും കമ്പനി അധികൃതർ വീടിനു സമീപത്തെ റോഡിൽ കൊണ്ടുപോയി. അവിടെ പാർക്ക് ചെയ്തിരിക്കുന്ന ലംബോർഗിനി കാർ കാണിച്ചപ്പോഴാണ് സമ്മാനത്തിന്റെ ‘വലുപ്പം’ ഇരുവർക്കും മനസ്സിലായത്. 

ഒരു വർഷത്തേക്ക് ഇൻഷുറൻസ്– പെട്രോൾ ചെലവ് സൗജന്യമാണെങ്കിലും ഇത്ര വലിയ കാർ ആർഭാടം വേണ്ടന്നാണ് ഷിബുവിന്റെ നിലപാട്. ഇതോടെ കാറിന്റെ വിലയും പണമായി ലഭിക്കും.  5 പേർക്കു സഞ്ചരിക്കാവുന്ന എസ്‌യുവി വിഭാഗത്തിൽപ്പെട്ട കാറാണ് ലംബോർഗിനി യൂറസ്. ഇന്ത്യയിൽ ഇതിന് 3.1 കോടി രൂപയാണ് എക്സ് ഷോറൂം വില. കൊച്ചിയിൽ സൗണ്ട് എൻജിനീയറായിരുന്ന ഷിബു വിവാഹശേഷം കഴിഞ്ഞ വർഷമാണ് ഇംഗ്ലണ്ടിലെത്തിയത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ജോലി നഷ്ടമായതിന്റെ സങ്കടത്തിൽ കഴിയുമ്പോഴാണ്  സമ്മാനമായി സാക്ഷാൽ ലംബോർഗിനി  പടിക്കലെത്തിയത്. നോട്ടിങ്ങാമിൽ നഴ്സാണ് ലിന്നറ്റ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com