മണർക്കാട്ടെ ചീട്ടുകളി: കളിക്കിടെ പണം നഷ്ടപ്പെട്ടവർ വെളിപ്പെടുത്തുന്നു...
Mail This Article
കോട്ടയം ∙ മണർകാട് ക്രൗൺ ക്ലബ് പ്രസിഡന്റ് സന്തോഷ്, സെക്രട്ടറി വാവത്തിൽ കെ.വി.സുരേഷ് (മാലം സുരേഷ്) എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി തള്ളി. ജാമ്യം ലഭിക്കുന്ന കേസ് ആയതിനാൽ മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കില്ലെന്നു കോടതി നിരീക്ഷിച്ചു. അതേ സമയം, നോട്ടിസ് അയച്ചു വിളിച്ചുവരുത്തിയ ശേഷമേ ഇരുവർക്കുമെതിരെയുള്ള അന്വേഷണ നടപടികൾ എടുക്കാവൂ എന്ന് അന്വേഷണ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.
ക്ലബ്ബിലേക്കു ചീട്ടുകളിക്കാരെ എത്തിക്കുന്നതിനു കമ്മിഷൻ വ്യവസ്ഥയിൽ ഏജന്റുമാർ പ്രവർത്തിക്കുന്നതായി പൊലീസിനു വിവരം ലഭിച്ചു. ഇവർക്കു പുറമേ ചീട്ടുകളിക്കാരുടെ പക്കൽ നിന്ന് ആസൂത്രിതമായി ഭീഷണിപ്പെടുത്തി പണം തട്ടുന്നതായും ചിലർ പരാതി പറഞ്ഞു.
കളിക്കുന്നതിനായി പണം ഒടുക്കിയാണു ടോക്കൺ വാങ്ങുന്നത്. ഈ പണം തീർന്നാൽ പലിശയ്ക്കു പണം ലഭിക്കും. എന്നാൽ എന്തെങ്കിലും ഈടു നൽകണം. ഈടു വച്ച് എടുത്ത പണവും കളിക്കിടെ നഷ്ടപ്പെട്ടാൽ ഈടായി നൽകാൻ ഏജന്റുമാർ നിർബന്ധം പിടിക്കും. വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തുന്നതും പതിവാണെന്ന് കളിക്കിടെ പണം നഷ്ടപ്പെട്ടവർ പൊലീസിനെ അറിയിച്ചു.
എന്നാൽ ഇവരാരും രേഖാമൂലം പരാതി നൽകാൻ തയാറാകുന്നില്ലെന്നു പൊലീസ് പറഞ്ഞു. ക്ലബ് ഉടമകളെ ഭയന്നാണു പരാതി പറയാത്തതെന്നാണു പൊലീസ് സംശയിക്കുന്നത്. റെയ്ഡിൽ പങ്കെടുത്ത 2 സബ് ഇൻസ്പെക്ടർമാർ, 2 സിവിൽ പൊലീസ് ഓഫിസർമാർ എന്നിവരുടെ മൊഴി ഇന്നലെ ശേഖരിച്ചു. റെയ്ഡ് വേളയിൽ മേശകളിൽ നിന്നു പണം ലഭിച്ചതായി ഇവർ മൊഴി നൽകി. ഇന്നു പ്രതികൾ, സമീപവാസികളായ സാക്ഷികൾ എന്നിവരുടെ മൊഴിയെടുക്കും.