വിൻഡോയിൽ ഇലക്ട്രിക് ഹീറ്റിങ് ,തീപ്പൊരിയും; ആ അനുഭവം ഓർത്ത് മാത്യു ജോർജ്
Mail This Article
വിമാനാപകടത്തിന്റെ നടുക്കുന്ന ചിത്രങ്ങളിൽ ജനങ്ങൾ വിറങ്ങലിച്ചു നിൽക്കുമ്പോൾ, വർഷങ്ങൾക്കു മുൻപ് താൻ നേരിട്ട പ്രതിസന്ധിയെ അതിജീവിച്ചത് ഓർക്കുകയാണ് ജെറ്റ് എയർവേസ് പൈലറ്റായിരുന്ന പൂവക്കാട്ട് ക്യാപ്റ്റൻ മാത്യു ജോർജ് (60).
പാമ്പാടി ∙ അമേരിക്കയിൽ ഭീകരാക്രമണം നടന്ന 2001 സെപ്റ്റംബർ 11ന്റെ പിറ്റേ ദിവസമായിരുന്നു സംഭവം. ക്യാപ്റ്റൻ മാത്യു ജോർജ് പറയുന്നു : ‘‘ബെംഗളൂരുവിൽ നിന്നു ഡൽഹിയിലേക്കുള്ള ബോയിങ് 737 യാത്രാ വിമാനത്തിന്റെ പൈലറ്റായിരുന്നു ഞാൻ. ഹൈദരാബാദ് കഴിഞ്ഞ് 20 മിനിറ്റ് കൂടി പിന്നിട്ടു. കോ പൈലറ്റ് ഇരിക്കുന്ന ഭാഗത്തെ വിൻഡോയിൽ ഇലക്ട്രിക് ഹീറ്റിങ് ഉണ്ടാകുന്നത് ശ്രദ്ധയിൽപെട്ടു. തീപ്പൊരിയും കണ്ടു തുടങ്ങി.
ആ വിൻഡോയിലേക്കുള്ള വൈദ്യുതി സംവിധാനം ഉടൻ ഓഫ് ചെയ്തു. ചൂടായിരിക്കുന്ന വിൻഡോ ഗ്ലാസ് പെട്ടെന്നു തണുത്തതോടെ ചെറിയ വിള്ളലുകൾ വീണു തുടങ്ങി. വിമാനത്തിന്റെ അകത്തെ മർദ്ദം കുറഞ്ഞു തുടങ്ങി. ഹൈദരാബാദിലേക്കു തിരിച്ചു പോയി ലാൻഡ് ചെയ്യാൻ ഞാൻ തീരുമാനിച്ചു. ഒട്ടും വൈകാതെ തന്നെ സുരക്ഷിതമായി ഹൈദരാബാദിൽ വിമാനം ലാൻഡ് ചെയ്യാൻ സാധിച്ചു’’. പാമ്പാടി സ്വദേശിയാണ് ഇദ്ദേഹം.