വെള്ളപ്പൊക്കത്തിൽ വീട്ടിൽ ഒറ്റപ്പെട്ടു കോവിഡ് പോസിറ്റീവായ 4 പേർ; രക്ഷപ്പെടുത്തിയതിങ്ങനെ...
Mail This Article
ഏറ്റുമാനൂർ ∙ വെള്ളപ്പൊക്കത്തിൽ വീട്ടിൽ ഒറ്റപ്പെട്ടുപോയ, കോവിഡ് പോസിറ്റീവായ 4 പേരെ രക്ഷപ്പെടുത്തി അധികൃതർ. പേരൂർ പാറേക്കടവിൽ താമസിക്കുന്ന പോയ 33 വയസ്സുകാരനായ യുവാവ്, ഭാര്യ (28), രണ്ടു മക്കൾക്കുമാണു ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. മുംബൈയിൽ നിന്നു ജൂലൈ 28ന് പേരൂരിൽ എത്തിയ ശേഷം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു ഇവർ. വ്യാഴാഴ്ചയാണ് ഇവരുടെ സ്രവം പരിശോധനയ്ക്കു ശേഖരിച്ചത്. പാറേക്കടവ് മേഖലയിൽ രൂക്ഷമായ വെള്ളപ്പൊക്കമാണ് ഉണ്ടായത്. എന്നാൽ ഇവർ താമസിക്കുന്ന വീട്ടിൽ വെള്ളം കയറിയില്ല.
ഇന്നലെ വൈകിട്ട് കോവിഡ് പരിശോധനാ ഫലം പോസിറ്റീവായി. വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ട ഇവരെ കോവിഡ് സെന്ററുകളിലേക്കു മാറ്റുവാൻ മറ്റു മാർഗങ്ങൾ ഇല്ലാതായതായി. രാത്രി 8ന് നഗരസഭ അധികൃതരുടെയും പൊലീസിന്റെയും നിർദേശത്താൽ ആരോഗ്യ പ്രവർത്തകരും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി.
ഡിങ്കിയിൽ വെള്ളത്തിലൂടെ 2 കിലോ മീറ്ററോളം സഞ്ചരിച്ചാണ് ഇവരെ സുരക്ഷിതമായി കരയ്ക്കെത്തിച്ചത്. നഗരസഭ അധ്യക്ഷൻ ബിജു കുമ്പിക്കൻ, വാർഡ് അംഗങ്ങളായ കൗൺസിലർ അജി ശ്രീ മുരളി, യദുകൃഷ്ണൻ, ശശി രാജേന്ദ്രൻ, ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ എ. അൻസാരി, എസ്.ഐ അനൂപ് സി നായർ, അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ എന്നിവർ നേതൃത്വം വഹിച്ചു.